ഇന്ത്യയിൽ നിന്നുള്ള വിമാനം റദ്ദാക്കില്ല, യാത്രാ സമയവും ടിക്കറ്റ് നിരക്കും പ്രവാസികൾക്ക് വെല്ലുവിളി!
ദില്ലി: ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ വിഛേദിച്ചെങ്കിലും ഇന്ത്യയ്ക്കും ദോഹയ്ക്കുമിടയ്ക്കുള്ള വിമാനസർവ്വീസുകൾ പതിവുപോലെ തുടരുമെന്ന് ഖത്തർ. സൗദി അറേബ്യ, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളുടെ വ്യോമാതിര്‍ത്തി അടച്ചിട്ടതിനാൽ ഖത്തറില്‍ നിന്നുള്ള വിമാനങ്ങൾക്കുള്ള യാത്രാസമയത്തിൽ വർധനവുണ്ടാകും.
ഇന്ത്യയ്ക്കും ദോഹയ്ക്കും ഇടയിൽ സർവ്വീസ് നടത്തുന്ന ഇന്ത്യന്‍ വിമാനങ്ങള്‍ യുഎഇയുടെ വ്യോമാതാർത്തി കടന്ന് സഞ്ചരിക്കണമെങ്കിൽ തങ്ങളിൽ നിന്ന് അനുമതി തേടിയിരിക്കണമെന്ന് യുഎഇ ഇന്ത്യയോട് നിർദേശിച്ചിട്ടുണ്ട്. അനുമതിയില്ലാതെ സർവ്വീസ് നടത്തരുതെന്നാണ് യുഎഇ നിർദേശം.

ദക്ഷിണേന്ത്യക്കാർക്ക് തിരിച്ചടി
യുഎഇയുടെ വ്യോമാതിർത്തി കടന്ന് ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങള്‍ക്ക് സർവ്വീസ് നടത്താൻ കഴിയില്ലെങ്കില്‍ ദക്ഷിണേന്ത്യയില്‍ നിന്ന് ദോഹയിലേയ്ക്ക് പുറപ്പെടുന്ന വിമാനങ്ങള്‍ക്ക് കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടത് അനിവാര്യമായി വരും. അറബിക്കടലിന് മുകളിലൂടെ ഇറാനിൽ പ്രവേശിച്ച ശേഷം മാത്രമായിരിക്കും പേര്‍ഷ്യന്‍ ഗൾഫ് വഴി ദോഹയിലേയ്ക്ക് പറക്കാൻ മാത്രമേ സാധിക്കൂ. യുഎഇ ഇന്ത്യയിലേയ്ക്കുള്ള വിമാനങ്ങൾക്ക് അനുമതി നിഷേധിക്കുകയാണെങ്കിൽ ഇതുവഴിമാത്രമേ മടക്കയാത്രയും സാധ്യമാകൂ.

ജെറ്റ് എയർവേയ്സിനും ഖത്തർ എയർവേയ്സിനും പണി കിട്ടും
ജെറ്റ് എയർവേയ്സ്, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ എയർലൈന്‍സ് എന്നിങ്ങനെ മൂന്ന് ഇന്ത്യൻ വിമാന കമ്പനികളാണ് ഇന്ത്യയിൽ നിന്ന് ഖത്തറിലേയ്ക്ക് സർവ്വീസ് നടത്തുന്നത്. ഖത്തറിന്‍റെ എയർവേയ്സാണ് ഇന്ത്യയിൽ നിന്നും ഖത്തറിൽ നിന്നുമുള്ള യാത്രയ്ക്കായി ആശ്രയിക്കുന്ന മറ്റൊരു വിമാനം. യുഎഇ വ്യോമാതിര്‍ത്തി പ്രശ്നങ്ങൾ ഉയര്‍ത്തിക്കാണിക്കുന്നതോടെ ഈ വിമാന സർവ്വീസുകളെയെല്ലാം പ്രതിസന്ധി ബാധിക്കും. എന്നാൽ ദില്ലിയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് മാത്രമായിരിക്കും തടസ്സമില്ലാതെ സര്‍വ്വീസ് നടത്താന്‍ സാധിക്കുക. ദില്ലിയില്‍ നിന്ന് തിരിച്ച് പാകിസ്താൻ, ഇറാൻ എന്നീ രാജ്യങ്ങൾ വഴി ദോഹയിലേയ്ക്ക് സഞ്ചരിക്കും.

ഖത്തർ എയര്‍വേയ്സ്
ദോഹയിൽ നിന്ന് യൂറോപ്പിലേയ്ക്ക് യാത്ര ചെയ്യാൻ ഖത്തര്‍ എയര്‍വേയ്സിനെ ആശ്രയിക്കുന്ന ദീര്‍ഘദൂര വിമാന യാത്രക്കാരെ യുഎഇയുടെ കടുംപിടുത്തം പ്രതികൂലമായി ബാധിക്കും. എല്ലാ ഖത്തരി രജിസ്റ്റേർഡ് വിമാനങ്ങള്‍ക്കും തങ്ങളു
ടെ വ്യോമാതിര്‍ത്തിയില്‍ യുഎഇ വിലക്ക് ഏർപ്പെടുത്തിയതോടെ ആണിത്. ഇതോടെ പാശ്ചാത്യ രാഷ്ട്രങ്ങൾക്കും ദോഹയ്ക്കുമിടയില്‍ യാത്ര ചെയ്യുന്ന ഖത്തര്‍ എയർവേയ്സ് യാത്രക്കാര്‍ക്ക് അധിക യാത്രാ സമയം അനിവാര്യമായി വരും.

ഖത്തർ എയർവേയ്സിന് സംഭവിക്കുന്നത്
ഇന്ത്യക്കാർ വിദേശത്തേയ്ക്ക് യാത്ര ചെയ്യാൻ പ്രധാനമായും ആശ്രയിക്കുന്നത് ഖത്തർ എയർവേയ്സിനെയാണ്. ഇന്ത്യയിലേയ്ക്കും ഇന്ത്യയ്ക്ക് പുറത്തേയ്ക്കും സഞ്ചരിക്കുന്ന വിമാനങ്ങളിൽ ആറാം സ്ഥാനത്താണ് എയർവേയ്സ്. 2016ല്‍ ഇന്ത്യയിൽ നിന്ന് 21 ലക്ഷം പേരാണ് ഖത്തർ എയർവേയ്സിൽ ഇന്ത്യയിലേയ്ക്കും ഇന്ത്യയിൽ നിന്ന് വിദേശത്തേയ്ക്കും യാത്ര ചെയ്തിട്ടുള്ളത്. ഇവരിൽ 80 ശതമാനം പേരും ദോഹ വഴിയാണ് സഞ്ചരിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്.

വ്യോമഗതാഗതം താറുമാറായി
ഖത്തറുമായി സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, ഈജിപ്ത്, എന്നീ രാജ്യങ്ങൾ നയതന്ത്ര ബന്ധങ്ങൾ വിഛേദിച്ചതോടെ ഗൾഫ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആറ് എയര്‍ലൈനുകൾ ഖത്തറിലേയ്ക്കുള്ള സർവ്വീസ് നിര്‍ത്തിവച്ചിട്ടുണ്ട്. എമിറേറ്റ്സ്, എത്തിഹാദ്, എയർ അറേബ്യ, ഫ്ലൈ ബുബൈ, സൗദിയ, ഗൾഫ് എയർ എന്നീ എയർലൈനുകളാണ് ഖത്തറിലേയ്ക്കുള്ള സർവ്വീസ് തിങ്കളാഴ്ചയോടെ നിർത്തിവച്ചിട്ടുള്ളത്. സൗദി ഉൾപ്പെടെയുള്ള രാഷ്ട്രങ്ങൾ വ്യോമാതിര്‍ത്തി അടച്ചിട്ടതോടെ ഖത്തറിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേയ്ക്കുള്ള വിമാന സർവ്വീസുകളും നിലച്ചിട്ടുണ്ട്.












Click it and Unblock the Notifications