ബ്രിട്ടീഷുകാരിയുടെ മകനെ തട്ടിക്കൊണ്ടുപോവാന്‍ പാകിസ്താനി ഗാര്‍ഡിന്റെ ശ്രമം; കാരണം കേട്ടാല്‍ ഞെട്ടും
ബ്രിട്ടീഷുകാരിയുടെ മകനെ തട്ടിക്കൊണ്ടുപോവാന്‍ പാകിസ്താനി ഗാര്‍ഡിന്റെ ശ്രമം
ദുബായ്: പാകിസ്താന്‍കാരനായ സുരക്ഷാ ഗാര്‍ഡ് ബ്രിട്ടീഷ് യുവതിയുടെ മകനെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചതിന് ദുബായ് പോലീസ് കേസെടുത്തു. ആവശ്യമിതായിരുന്നു- ബ്രിട്ടീഷ് യുവതി ഭര്‍ത്താവിനെ വിവാഹ മോചനം നടത്തി തന്നെ വിവാഹം ചെയ്യണം.
കുതിരയോട്ട പരിശീലന ക്ലബ്ബില്‍ വച്ചായിരുന്നു തട്ടിക്കൊണ്ടുപോവാനുള്ള ശ്രമം. ഇവിടെ സുരക്ഷാ ഗാര്‍ഡായി ജോലി ചെയ്യുന്ന 33കാരനാണ് ആറു വയസ്സുകള്ള കുട്ടിയെ ബലമായി തട്ടിയെടുക്കാന്‍ ശ്രമിച്ചത്. എന്നാല്‍ യുവതിയും പരിശീലകയും ചേര്‍ന്ന് ഇയാളുടെ ശ്രമം തടയുകയായിരുന്നു. പോലിസിനെ വിളിക്കുമെന്ന് കണ്ടപ്പോള്‍ ഇയാള്‍ സ്ഥലംവിടുകയും ചെയ്തു. കുറച്ചുനാളുകള്‍ക്ക് മുമ്പ് നടന്ന സംഭവവുമായി ബന്ധപ്പെട്ട് അല്‍ റാഷിദിയ്യ പോലിസ് എടുത്ത കേസ് ഇപ്പോള്‍ കോടതിയിലാണ്.
2006 മുതല്‍ തന്റെ കുടുംബ സുഹൃത്തായിരുന്നു പാകിസ്താനിയെന്ന് യുവതി പറഞ്ഞു. കുടുംബസമേതം ഇയാള്‍ തന്റെ വീട് പലതവണ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ 2009 മുതല്‍ ഇയാളുമായുള്ള ബന്ധം വിച്ഛേദിച്ചു. ഭര്‍ത്താവിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതോടെയായിരുന്നു ഇത്. അതിന് വിസമ്മതിച്ചതോടെ പിന്നെ ഭീഷണിയായി. പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമം തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരേ അല്‍ ഖിസൈസ്, ബര്‍ദുബയ് പോലിസ് സ്റ്റേഷനുകളില്‍ പരാതിയും നല്‍കിയിരുന്നു.

തന്നെ വിവാഹം കഴിക്കാനുള്ള സമ്മര്‍ദ്ദ തന്ത്രമെന്ന നിലയിലാണ് ഇയാള്‍ മകനെ തട്ടിയെടുക്കാന്‍ ശ്രമിച്ചതെന്ന് യുവതി പോലിസിനോട് പറഞ്ഞു. എന്നാല്‍ മകന്‍ തന്റേതാണെന്നാണ് ഇയാള്‍ പോലിസിനോട് പറഞ്ഞത്. ഇതിനായി ഇയാള്‍ വിവാഹ സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയിട്ടുണ്ട്. പക്ഷെ അത് വ്യാജമാണെന്നും അതില്‍ സാക്ഷികളുടെ പേരോ തന്റെ ഒപ്പോ ഇല്ലെന്നുമാണ് യുവതിയുടെ വാദം. മാത്രമല്ല, 2010ലാണ് മകന്‍ ജനിക്കുന്നത്. വിവാഹ സര്‍ട്ടിഫിക്കറ്റിലെ തീയതി അതിന് ശേഷവുമാണ്.
റിയല്‍ എസ്റ്റേറ്റിലും മറ്റും തനിക്ക് സമ്പാദ്യമുണ്ടെന്ന് അറിയാവുന്ന ഇയാള്‍ പണം തട്ടിയെടുക്കല്‍ കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും യുവതി പറഞ്ഞു. ഇയാള്‍ക്കെതിരേ നടപടിയെടുത്തില്ലെങ്കില്‍ തന്നെയും മകനെയും അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും യുവതി കോടതിയെ ബോധിപ്പിച്ചു. അതേസമയം, പ്രതിയും പരാതിക്കാരിയും കുട്ടിയോടൊപ്പം പലതവണ കുതിരസവാരി പരിശീലന ക്ലബ്ബില്‍ വരുന്നത് താന്‍ കണ്ടിരുന്നുവെന്നും എന്നാല്‍ അവര്‍ വിവാഹിതരാണോ എന്ന കാര്യം അറിയില്ലെന്നും സംഭവത്തിലെ ദൃക്‌സാക്ഷിയായ പരിശീലക കോടതിയെ ബോധിപ്പിച്ചു. സംഭവത്തില്‍ ക്ഷമചോദിച്ചു കൊണ്ടും ഒരു മാസമായി മകനെ കാണാത്തതിലുള്ള വിഷമമാണ് സംഭവത്തിലേക്ക് നയിച്ചതെന്നു പറഞ്ഞുകൊണ്ടുമുള്ള ഒരു മൊബൈല്‍ എസ്.എം.എസ് തനിക്ക് ലഭിച്ചിരുന്നതായും പ്രതിയായിരിക്കാം അത് അയച്ചതെന്ന് കരുതുന്നതായും അവര്‍ പറഞ്ഞു.












Click it and Unblock the Notifications