Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തറിനെതിരായ വാദങ്ങള്‍ പൊളിയുന്നു; താലിബാന് താവളമൊരുക്കാന്‍ സൗദിയും യുഎഇയും ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തല്‍

ഖത്തറിനെതിരേ ഉപരോധമേര്‍പ്പെടുത്താന്‍ സൗദിയും യു.എ.ഇയുമടക്കമുള്ള രാജ്യങ്ങള്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് വ്യക്തമാക്കുന്ന പുതിയ വെളിപ്പെടുത്തലുമായി മുന്‍ താലിബാന്‍ കമാന്ററും അല്‍ഖാഇദ തലവന്‍ ഉസാമാ ബിന്‍ലാദിന്റെ സുഹൃത്തുമായ അബ്ദുല്ല അനസ് രംഗത്ത്.

ഇപ്പോള്‍ ലണ്ടനില്‍ കഴിയുന്ന അനസ് മിഡിലീസ്റ്റ് ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് സൗദി-യു.എ.ഇ അച്ചുതണ്ടിന്റെ ആരോപണങ്ങളെ ദുര്‍ബലപ്പെടുത്തുന്ന വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്.

ഖത്തറിലെ താലിബാന്‍ ഓഫീസ്

ഖത്തറിലെ താലിബാന്‍ ഓഫീസ്

സപ്തംബര്‍ 11ലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് അഫ്ഗാന്‍ ഭരണത്തില്‍ നിന്ന് പുറത്താക്കപ്പെട്ട താലിബാന് ഓഫീസ് അനുവദിച്ചതാണ് ഭീകരവാദികളെ ഖത്തര്‍ പിന്തുണയ്ക്കുന്നുവെന്ന ആരോപണത്തിന് തെളിവായി ഉന്നയിക്കപ്പെടുന്നത്. 2013ലായിരുന്നു ഖത്തറിലെ അതീവ സുരക്ഷാ മേഖലകളിലൊന്നില്‍ ഖത്തര്‍ ഇവര്‍ക്കായി ഓഫീസ് തുറന്നത്. ഇവിടെ മുതിര്‍ന്ന താലിബാന്‍ നേതാക്കള്‍ക്ക് താവളമൊരുക്കുകയും ചെയ്തിരുന്നു.

ഓഫീസിനെ കുറിച്ച് ഖത്തര്‍ പറയുന്നത്

ഓഫീസിനെ കുറിച്ച് ഖത്തര്‍ പറയുന്നത്

അമേരിക്കയുടെ താല്‍പര്യപ്രകാരമാണ് തലസ്ഥാന നഗരമായ ദോഹയില്‍ താലിബാന്‍ ഓഫീസ് തുറന്നതെന്നാണ് ഖത്തറിന്റെ വാദം. അഫ്ഗാനില്‍ യുദ്ധം ചെയ്യുന്ന അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സൈനികര്‍ക്കു നേരെ താലിബാന്‍ ആക്രമണം ശക്തമാക്കിയ സാഹചര്യത്തില്‍ അവരുമായി അനുരഞ്ജന ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയെന്നതായിരുന്നു ഓഫീസ് തുറക്കുന്നതിലൂടെ ലക്ഷ്യമിട്ടത്. പൊതുവെ മര്‍ക്കടമുഷ്ടിക്കാരായ താലിബാനെ ചര്‍ച്ചാ മേശയ്ക്കു ചുറ്റുമിരുത്തുകയെന്നത് ഏറെ ശ്രമകരമായ ജോലിയാണെന്ന് അമേരിക്കയ്ക്ക് നന്നായി അറിയാവുന്നതിനാല്‍ ഖത്തര്‍ ഇക്കാര്യത്തില്‍ ശ്ലാഘനീയമായ നേട്ടമാണ് കൈവരിച്ചതെന്ന നിലപാടായിരുന്നു അന്നത്തെ പ്രസിഡന്റ് ബറാക് ഒബാമയ്ക്ക്. താലിബാന്റെ ആശയങ്ങളെ പിന്തുണയ്ക്കുന്ന ഒരു നിലപാടും തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും ഖത്തര്‍ പറയുന്നു. താലിബാനുമായുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് പിന്നീട് ഓഫീസ് പൂട്ടുകയായിരുന്നു.

പുതിയ വെളിപ്പെടുത്തല്‍

പുതിയ വെളിപ്പെടുത്തല്‍

എന്നാല്‍ താലിബാന്‍ നേതാവായിരുന്ന അബ്ദുല്ല അനസ് പറയുന്നത്, സൗദി അറേബ്യയും യു.എ.ഇയും താലിബാന്‍ ഓഫീസ് സൗകര്യമൊരുക്കാനുള്ള അവസരത്തിനായി അമേരിക്കയുടെ മുമ്പില്‍ കാത്തുകെട്ടിക്കിടന്നിരുന്നുവെന്നാണ്. ആദ്യം സൗദിയായിരുന്നു താലിബാന് ആതിഥ്യമരുളാന്‍ ശ്രമം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി 2006നും 2008നുമിടയില്‍ പലതവണ താന്‍ സൗദി സന്ദര്‍ശിച്ചിരുന്നതായും ഇദ്ദേഹം പറയുന്നു. ഇതിനായി സൗദി രഹസ്യാന്വേഷണ വിഭാഗം തലവനായിരുന്ന മുഖ് രിന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജകുമാരനുമായി ഒന്നിലേറെ തവണ കൂടിക്കാഴ്ചയും നടത്തിയിരുന്നു. 2008ല്‍ മദീനയില്‍ വച്ച് നടന്ന താലിബാന്‍-സൗദി ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയതും ഇദ്ദേഹമായിരുന്നുവത്രെ.

സൗദിക്ക് പാരയായത് ഭീകരര്‍ക്കുള്ള പിന്തുണ

സൗദിക്ക് പാരയായത് ഭീകരര്‍ക്കുള്ള പിന്തുണ

തുടക്കം മുതലേ താലിബാന്‍ അനുകൂല നിലപാടായിരുന്നു സൗദി അറേബ്യ സ്വീകരിച്ചിരുന്നത്. ഈ താലിബാന്‍ പക്ഷപാതിത്വമാണ് ഓഫീസ് തുടങ്ങാനുള്ള സൗദിയുടെ ശ്രമങ്ങള്‍ക്ക് വിലങ്ങുതടിയായത്. താലിബാനോട് ചായ്‌വ് കാണിക്കുന്ന സൗദിയില്‍ വച്ച് നടക്കുന്ന ചര്‍ച്ച ഏകപക്ഷീയമായിരിക്കുമെന്ന വാദവുമായി അന്നത്തെ അഫ്ഗാന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായിയും രംഗത്തെത്തിയിരുന്നു. ഈ പ്രശ്‌നത്തില്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കുന്ന അറബ് രാജ്യമായിരുന്നു അമേരിക്കയ്ക്കും താല്‍പര്യം. അങ്ങനെയാണ് ഖത്തറിന് നറുക്കുവീണത്.

യുഎഇയും ശ്രമങ്ങള്‍ നടത്തി

യുഎഇയും ശ്രമങ്ങള്‍ നടത്തി

താലിബാന്‍ ഓഫീസ് തുടങ്ങാനുള്ള സൗദിയുടെ ശ്രമം പാളിയതിനു പിന്നാലെ യു.എ.ഇയും ഇക്കാര്യത്തില്‍ ഒരു കൈ നോക്കിയിരുന്നതായി അബ്ദുല്ല അനസ് പറയുന്നു. അമേരിക്കയിലെ യു.എ.ഇ അംബാസഡര്‍ യൂസുഫ് അല്‍ ഉതൈബയുടെ ഈയിടെ ചോര്‍ന്ന ഇമെയില്‍ സന്ദേശങ്ങളില്‍ നിന്ന് ഇക്കാര്യം വ്യക്തവുമായിരുന്നു. തലസ്ഥാനമായ അബൂദബിയില്‍ താലിബാന്‍ ഓഫീസ് തുടങ്ങാനായിരുന്നു യു.എ.ഇയുടെ ശ്രമമെന്ന് ചോര്‍ന്ന ഇമെയിലുകള്‍ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്ത കാര്യവും അനസ് പറയുന്നു.

ഖത്തറിനെതിരായ വാദങ്ങള്‍ വിചിത്രമെന്ന്

ഖത്തറിനെതിരായ വാദങ്ങള്‍ വിചിത്രമെന്ന്

താലിബാന്‍ ഓഫീസ് തുറന്നതാണ് ഖത്തര്‍ ഭീകരവാദം പ്രോല്‍സാഹിപ്പിക്കുന്നുവെന്നതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അങ്ങനെയെങ്കില്‍ ഇതിനുള്ള ശ്രമം നടത്തി പരാജയപ്പെട്ട സൗദിയും യു.എ.ഇയും ഇതുതന്നെയല്ലേ ചെയ്തതെന്നാണ് അനസിന്റെ ചോദ്യം. ഖത്തറിനെതിരായ ആരോപണങ്ങള്‍ വിചിത്രമാണെന്നും അദ്ദേഹം പറയുന്നു. ഈജിപ്തിലെ മുന്‍ ബ്രദര്‍ഹുഡ് സര്‍ക്കാരിനെ സഹായിച്ചതും ഫലസ്തീനിലെ ഹമാസ് നേതാക്കള്‍ക്ക് നല്‍കുന്ന പിന്തുണയുമാണ് ഖത്തറിനെതിരേ ഉന്നയിക്കപ്പെടുന്ന മറ്റ് ഭീകരവാദ ആരോപണങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+