പ്രവാസികൾ ആശങ്കയിൽ; ഇനി നാട്ടിലേക്ക് വരാൻ പാട് പെടും? വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നുപ്രവാസികൾ ആശങ്കയി
കേരളത്തിലേക്കുള്ള വിമാന സർവ്വീസുകൾ കുത്തനെ വെട്ടിച്ചുരുക്കിയ എയർ ഇന്ത്യ എക്സ്പ്രസ് നടപടിയിൽ ആശങ്കയിലായി പ്രവാസികൾ. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഗൾഫ് സർവ്വീസുകളാണ് കുറച്ചത്. ചില സർവ്വീസുകൾ ശൈത്യകാലത്ത് പൂർണ്ണമായും റദ്ദാക്കിയേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
എയർ ഇന്ത്യ എക്സ്പ്രസിന്റെ ഈ വർഷത്തെ ശീതകാല സർവീസ് ഷെഡ്യൂൾ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സാധാരണയായി വിമാനക്കമ്പനികൾ അവരുടെ നിർദ്ദിഷ്ട റൂട്ടുകളും ഫ്ലൈറ്റ് സർവ്വീസുകളും ഇന്ത്യൻ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലിന് (DGCA) സമർപ്പിക്കാറുണ്ട്. ഡിജിസിഎയാണ് പിന്നീട് പ്രതിവാര ഫ്ലൈറ്റുകൾക്ക് അംഗീകാരം നൽകുന്നത്.

ഒക്ടോബർ പകുതിയോടെ ഷെഡ്യൂൾ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, ഈ വിഷയത്തിൽ ഇതിനോടകം തന്നെ വിമർശനങ്ങൾ ഉയർന്നുതുടങ്ങി. എയർ ഇന്ത്യ കേരളത്തെ ഒരു പരിഗണനയും നൽകാതെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ശശി തരൂർ എംപി അഭിപ്രായപ്പെട്ടു.
ശൈത്യകാലത്ത് പൊതുവെ കേരളത്തിലേക്ക് വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്.നവംബർ 28 ന് സ്കൂളുകൾക്ക് ദേശീയ ദിനത്തിന്റെ ഭാഗമായി സ്കൂൾ അവധിയായിരിക്കും. ഡിസംബർ എട്ടിനാണ് ഔദ്യോഗികമായി ശൈത്യകാല അവധി ആരംഭിക്കുന്നത്.ഈ രണ്ട് അവധികൾക്കിടയിലുള്ള ദിവസങ്ങളിലും ധാരാളം കുടുംബങ്ങൾ നാട്ടിലേക്ക് പോകാറുണ്ട്. അതുകൊണ്ട് തന്നെ സർവ്വീസുകൾ വെട്ടി കുറച്ചത് യാത്രക്കാരെ ബാധിക്കുമെന്ന് ട്രാവൽ ഏജൻസികൾ ചൂണ്ടിക്കാട്ടി.
അതേസമയം ഡിമാന്റ് കുറഞ്ഞതിന് അനുസരിച്ചുള്ള താത്കാലിക ക്രമീകരണങ്ങൾ മാത്രമാണിതെന്നും വേനൽക്കാല ഷെഡ്യൂൾ മാർച്ചിൽ ആരംഭിക്കുമ്പോൾ സാധാരണ സേവനങ്ങൾ പുനരാരംഭിക്കുമെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു.
'ശൈത്യകാലത്ത് വടക്കേ ഇന്ത്യയിലെ വിമാനത്താവളങ്ങളിലേക്കാണ് പ്രധാനമായും ഗൾഫ് രാജ്യങ്ങളിൽ നിന്നും കൂടുതൽ പേർ എത്താറുള്ളത്. പ്രത്യേകിച്ച് വാരണാസി, ജയ്പൂർ എന്നിവിടങ്ങളിലേക്കാണ് കൂടുതലായി സർവ്വീസുകൾ ഉണ്ടാകാറുള്ളത്. ശൈത്യകാല ആഘോഷങ്ങളും ഉത്സവങ്ങളുമെല്ലാമാണ് ഇതിന് കാരണം. എന്നാൽ വേനൽക്കാലത്ത് സ്ഥിതി വ്യത്യസ്തമാണ്. സ്കൂൾ അവധിക്കാലങ്ങളും ഓണം പോലെയുള്ള ആഘോഷങ്ങളും കാരണം കേരളത്തിലേക്കാണ് കൂടുതൽ യാത്രക്കാർ എത്തുന്നത്. എയർ ഇന്ത്യ എക്സ്പ്രസിന് മാത്രമുള്ള ഒന്നല്ല ഈ റൂട്ട് പുനഃക്രമീകരണം. ഇൻഡിഗോ ,ആകാശ എയർലൈൻസുകളും ഇത്തരത്തിൽ സർവ്വീസുകൾ പുനഃക്രമീകരിക്കാറുണ്ട്', അധികൃതർ പറഞ്ഞു.
യുഎഇ-കേരള കണക്റ്റിവിറ്റിയിൽ വലിയ തടസ്സങ്ങൾ ഉണ്ടാകില്ലെന്ന് വിമാനക്കമ്പനി വൃത്തങ്ങൾ അറിയിച്ചു. അതേസമയം യുഎഇ, ഒമാൻ, സൗദി അറേബ്യ, കുവൈറ്റ് എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള സർവ്വീസുകളിൽ കാര്യമായ കുറവുണ്ടാകുമെന്നും കമ്പനി പ്രതികരിച്ചു. കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകളെയാണ് ഈ വെട്ടിക്കുറയ്ക്കൽ ഏറ്റവുമധികം ബാധിക്കുകയെന്നാണ് സൂചന.
കുതിച്ചുയർന്ന് ടിക്കറ്റ് നിരക്ക്
വിമാനക്കമ്പനിയുടെ ഉറപ്പുകൾക്കിടയിലും, യാത്രാ ഷെഡ്യൂളുകളിലെ മാറ്റങ്ങളെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതിനുശേഷം കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നു.ഡിസംബറിലെ യാത്രകൾക്കായി കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്കുള്ള മടക്ക ടിക്കറ്റ് നിരക്ക് നിലവിൽ 1,200 ദിർഹം മുതൽ 1,400 ദിർഹം വരെയാണ്. ക്രിസ്മസ്, പുതുവത്സര അവധികൾ അടുക്കുമ്പോൾ ഈ വിലകൾ ഇനിയും കൂടും. സാധാരണ സമയങ്ങളിൽ ഈ റൂട്ടുകളിലെ നിരക്ക് 800 ദിർഹം മുതൽ 1,000 ദിർഹം വരെയാണ്.
വിമാനക്കമ്പനികൾ സർവീസുകൾ വെട്ടിച്ചുരുക്കിയെങ്കിലും, കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് വലിയ ഡിമാൻഡുണ്ടെന്ന് ട്രാവൽ ഏജൻസികൾ പറയുന്നു. ഈ ആവശ്യം ഇപ്പോഴും ശക്തമായി തുടരുകയാണ്. ഈ സമയത്ത് സർവ്വീസുകൾ വെട്ടിക്കുറക്കുന്നത് തീർച്ചയായും പ്രവാസികളെ ആശങ്കയിലാഴ്ത്തും. പ്രത്യേകിച്ച് വരാനിരിക്കുന്ന അവധികളുടെ കൂടി പശ്ചാത്തലത്തിൽ. അതിനാൽ എത്രയും പെട്ടെന്ന് അടിയന്തര നടപടികൾ ഉണ്ടാകണമെന്നും ഇവർ പ്രതികരിച്ചു.












Click it and Unblock the Notifications