വന്ദേഭാരത് സ്ലീപ്പർ ലഖ്നൗ-മുംബൈ റൂട്ടിൽ; കേരളത്തിനും പ്രതീക്ഷ..വരിക ഈ റൂട്ടിൽ
വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾക്ക് വലിയ സ്വീകാര്യതയാണ് രാജ്യത്ത് ലഭിച്ചത്. സർവ്വീസുകൾ അവതരിപ്പിച്ച റൂട്ടുകളിലെല്ലാം തന്നെ ഉയർന്ന ഒക്യുപെൻസി നിരക്കാണ് രേഖപ്പെടുത്തുന്നത്. അടുത്ത ഘട്ടമെന്ന നിലയ്ക്ക് വന്ദേഭാരത് സ്ലീപ്പർ സർവ്വീസുകൾ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ റെയിൽവെ. ഒരു ട്രെയിനിന്റെ നിർമ്മാണം ഇതിനോടകം തന്നെ പൂർത്തിയാക്കി കഴിഞ്ഞു. മറ്റൊരു സ്ലീപ്പർ ട്രെയിൻ ചെന്നൈയിൽ നിർമ്മാണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്നാണ് റെയിൽവെ അറിയിച്ചത്.
അതേസമയം ആദ്യ സ്ലീപ്പർ ട്രെയിനുകൾ ഏത് റൂട്ടിലായിരിക്കും അവതരിപ്പിക്കുകയെന്ന ആകാംക്ഷയിലാണ് രാജ്യം. പാട്ന-ഡൽഹി റൂട്ടായിരിക്കും റെയിൽവെ പരിഗണിച്ചേക്കുകയെന്നാണ് അഭ്യൂഹങ്ങൾ. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാർ ബി ജെ പിയെ സംബന്ധിച്ച് വളരെയേറെ നിർണായകമാണ്. എന്തായാലും വൈകാതെ തന്നെ ഇക്കാര്യത്തിൽ റെയിൽവെ ഔദ്യഗിക പ്രഖ്യാപനം നടത്തിയേക്കും.

അതിനിടെ വന്ദേഭാരത് സ്ലീപ്പർ പരിഗണിക്കുന്ന റൂട്ടുകളിൽ ലഖ്നൗ-മുംബൈ റൂട്ടുകളും ഉണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏകദേശം 12 മണിക്കൂറിനുള്ളിൽ ഈ ദൂരം സഞ്ചരിക്കാൻ പുതിയ ട്രെയിനിന് കഴിയുമെന്നാണ് പ്രതീക്ഷ. ഈ റൂട്ടിൽ ട്രെയിനിന്റെ പരീക്ഷണ ഓട്ടം ഉടൻ ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
റെയിൽവേ ബോർഡ് ഇതുവരെ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും നടത്തിയിട്ടില്ല. നോർത്ത് സെൻട്രൽ, നോർത്തേൺ റെയിൽവേയിലെ ഉദ്യോഗസ്ഥരോട് ലക്നൗ-മുംബൈ എക്സ്പ്രസ് ട്രെയിനിനെക്കുറിച്ച് ചോദ്യം ഉയർന്നെങ്കിലും അവർ മൗനം തുടരുകയാണ്. അതേസമയം നോർത്ത് സെൻട്രൽ റെയിൽവേയുടെ ആഗ്രാ ഡിവിഷനാണ് വന്ദേ ഭാരത് സർവീസ് നടത്താൻ സാധ്യതയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വന്ദേഭാരത് സ്ലീപ്പർ യാഥാർത്ഥ്യമായാൽ
ലക്നൗവിൽ നിന്ന് മുംബൈയിലേക്ക് 12 മണിക്കൂർ കൊണ്ട് പോയി വരാൻ സാധിക്കും. ഇതുകൂടാതെ, ലക്നൗവിൽ നിന്ന് ഭോപ്പാൽ, ജയ്പൂർ, ആഗ്ര തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് വന്ദേ ഭാരത് ട്രെയിനുകൾ ഓടിക്കാൻ റെയിൽവേയ്ക്ക് പദ്ധതിയുണ്ട്.
കേരളത്തിൽ തിരുവനന്തപുരം-മംഗളൂരു റൂട്ടിൽ
കേരളത്തിൽ വന്ദേഭാരത് സ്ലീപ്പർ സർവ്വീസ് ബെംഗളൂരു-തിരുവനന്തപുരം റൂട്ടിൽ അവതരിപ്പിച്ചേക്കുമെന്നായിരുന്നു ആദ്യം റിപ്പോർട്ട്. എന്നാൽ തിരുവനന്തപുരം-മംഗളൂരു റൂട്ടാണ് റെയിൽവെ പരിഗണിക്കുന്നതെന്നാണ് വിവരം.
വന്ദേഭാരത് സ്ലീപ്പർ
ഐ.സി.എഫ്. ചെന്നൈയും ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡും (BEML) സംയുക്തമായാണ് വന്ദേഭാരത് സ്ലീപ്പർ വികസിപ്പിച്ചത്. ഐ സി എഫ് രൂപകൽപ്പന ചെയ്ത ഈ ട്രെയിനുകളുടെ നിർമ്മാണത്തിലാണ് നിലവിൽ ബി ഇ എം എൽ നിലവിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.
ഈ പുതിയ ട്രെയിനിൽ 16 എയർ കണ്ടീഷൻ കോച്ചുകളുണ്ടാകും. 1,128 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ഓരോ കോച്ചും.
രാത്രിയാത്രയ്ക്ക് അനുയോജ്യമായ ആധുനിക സൗകര്യങ്ങളാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. ഓരോ കോച്ചിലും ലെഗ് റെസ്റ്റോടുകൂടിയ സ്ലീപ്പർ കമ്പാർട്ട്മെന്റുകൾ, മികച്ച റീഡിംഗ് ലൈറ്റുകൾ, ജി പി എസ് വഴി തത്സമയ യാത്രാ വിവരങ്ങൾ എന്നിവ ലഭ്യമാണ്.
പ്രത്യേക ബർത്തുകളും ഭിന്നശേഷിക്കാർക്കുള്ള ടോയ്‌ലറ്റുകളും സജ്ജമാക്കിയിട്ടുണ്ട്. ഓട്ടോമാറ്റിക് ഡോറുകൾ, ഭക്ഷണം എളുപ്പത്തിൽ ലഭ്യമാക്കാൻ സഹായിക്കുന്ന മോഡുലാർ പാൻട്രി, കവച് സൈനിക സുരക്ഷാ സംവിധാനം എന്നിവയും ഈ ട്രെയിനിൻ്റെ പ്രത്യേകതകളാണ്.
നിലവിൽ നിരവധി റൂട്ടുകളിൽ വന്ദേ ഭാരത് ചെയർ കാർ ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. ഇവയെ സ്ലീപ്പർ ട്രെയിനുകളാക്കി മാറ്റാനുള്ള ശ്രമങ്ങളും റെയിൽവെ ആലോചിക്കുന്നുണ്ട്. 10 റെയ്ക്കുകളിലായി 16 ചെയർ കാർ ട്രെയിനുകളാണ് ഇത്തരത്തിൽ നവീകരിക്കാൻ ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications