'മോദിയുടെ ഡാൻസിംഗ്' വീഡിയോ ഡീപ്പ് ഫേക്ക് വീഡിയോ അല്ല; സത്യം വെളിപ്പെടുത്തി വികാസ് മെഹന്തെ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതെന്ന് പേരിൽ പ്രചരിച്ച ഗർബ നൃത്തം ഡീപ്പ് ഫേയ്ക്ക് വീഡിയോ അല്ല. മോദിയുടെ അപരന്റേതാണ് ഈ നൃത്ത വീഡിയോ. പ്രധാനമന്ത്രി തന്നെ അത് തന്റെ ഡീപ്പ് ഫേക്ക് വീഡിയോ ആണെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ സംഭവത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് മുംബൈയിലെ ബിസിനസുകാരൻ വികാസ് മെഹന്തെ.
വീഡിയോയിൽ നൃത്തം ചെയ്യുന്നത് താനാണെന്ന് മെഹെന്തെ പറഞ്ഞു. ലണ്ടനിൽ ഗുജറാത്തി സമാജത്തിന്റെ ദീപാവലി ആഘോഷത്തിനിടെ ഗർബ നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. മലാഡിൽ സ്റ്റീൽ പാക്കേജിംഗ് ബിസിനസ്സ് നടത്തുന്ന വികാസ് മെഹന്തെയ്ക്ക് പ്രധാനമന്ത്രിയുമായി അസാധാരണമായ സാമ്യമുണ്ട്.

P C: Face Book
യുകെ ആസ്ഥാനമായുള്ള പങ്കജ് സോധ എന്ന ആളാണ്, തന്റെ കുടുംബത്തിന്റെ ദീപാവലിക്ക് മുമ്പുള്ള ആഘോഷങ്ങളിൽ പങ്കെടുക്കാൻ മെഹന്തയെ ലണ്ടനിലേക്ക് കൊണ്ടുപോയത്. ആ ചടങ്ങുകളിലൊന്നിലാണ് സോധയുടെ കുടുംബത്തിലെ സ്ത്രീകളോടൊപ്പം മെഹന്തെ ഗർബ കളിക്കുന്നത് ചിത്രീകരിച്ചത്, എന്നാൽ പ്രധാനമന്ത്രി നൃത്തം ചെയ്യുന്നു എന്ന രീതിയിലാണ് ഈ വീഡിയോ പ്രചരിക്കപ്പെട്ടത്.
പ്രധാനമന്ത്രിയേക്കാൾ 10 വയസ്സ് ഇളയതാണ് മെഹന്തെ, ഈ വീഡിയോ ഡീപ്പ് ഫേക്കാണെന്ന വാദം വന്നതിന് പിന്നാലെയാണ് സംഭവത്തിൽ മെഹന്തെ വ്യക്തത വരുത്തിയത്. എന്താണ് ശരിക്കും സംഭവിച്ചതെന്ന മെഹന്തെ ഒരു വീഡിയോ പ്രസ്താവന പുറത്തിറക്കി.
"ഇന്ത്യയിലും വിദേശത്തും നടക്കുന്ന ചടങ്ങുകളിലേക്ക് എന്നെ പലപ്പോഴും ക്ഷണിക്കാറുണ്ട്, അവിടെ ഞാൻ മോദിജിയുടെ ചിന്തകളും ആശയങ്ങളും അറിയിക്കാൻ ശ്രമിക്കാറുണ്ട്," അദ്ദേഹം പറഞ്ഞു. "വീഡിയോ വ്യാജമല്ലെന്നും ആ വീഡിയോയിലെ വികാസ് മഹന്തെ ഞാനാണെന്നും വ്യക്തമാക്കാൻ ഞാൻ ആഗ്രഹിച്ചു. ഞാൻ ഒരു ബിസിനസുകാരനാണ്, ഒരു കലാകാരനാണ്. " മെഹന്തെ പറഞ്ഞു.
പ്രധാനമന്ത്രിയെപ്പോലെ വസ്ത്രം ധരിച്ചായിരുന്നു നൃത്തം. 2013ൽ ഗാന്ധിനഗറിൽ വച്ച് ഗുജറാത്ത് എം എൽ എ രമൺഭായ് പട്കർ മോദിയെ പരിചയപ്പെടുത്തിയപ്പോൾ ഒരിക്കൽ മാത്രമാണ് താൻ മോദിയെ കണ്ടിട്ടുള്ളതെന്ന് മെഹന്തെ പറഞ്ഞു. "ഞങ്ങൾ കുറച്ചുനേരം സംസാരിച്ചു, പക്ഷേ അദ്ദേഹത്തോടൊപ്പം ഫോട്ടോ എടുക്കാൻ എന്നെ അനുവദിച്ചില്ല," അദ്ദേഹം പറഞ്ഞു.
വസായിൽ മെഹന്തെയ്ക്ക് ഒരു സ്റ്റീൽ പാക്കേജിംഗ് യൂണിറ്റ് ഉണ്ട്, എന്നാൽ ഇക്കാലത്ത് അത് നോക്കുന്നത് അദ്ദേഹത്തിന്റെ മക്കളാണ്. ഉദ്ഘാടന ചടങ്ങുകളിലും ബി ജെപി അനുഭാവികൾ ക്ഷണിക്കുന്ന മറ്റ് ചടങ്ങുകളിലും പങ്കെടുക്കുന്ന തിരക്കിലാണ് അദ്ദേഹം. നവംബറിൽ മാത്രം ലണ്ടനിലേത് ഉൾപ്പെടെ 8 പരിപാടികളിൽ അദ്ദേഹം പങ്കെടുത്തിരുന്നു. പ്രാഥമിക തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ഡിസംബർ മുതലാണ് തന്റെ തീയതികൾ ബുക്ക് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications