വിദേശമലയാളികളെക്കുറിച്ച് പുതിയ സര്‍വേ
തിരുവനന്തപുരം: വിദേശമലയാളികളെക്കുറിച്ച് ആഗസ്തില്‍ പുതിയ സര്‍വേ തുടങ്ങുന്നു. 1999ല്‍ നടത്തിയ സര്‍വേയുടെ തുടര്‍ച്ചയാണിത്. സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റഡീസിലെ(സിഡിഎസ്) കെ.സി. സക്കറിയ, എസ്. ഇരുദയരാജന്‍, ആല്‍വിന്‍ പ്രകാശ് എന്നിവരാണ് ഈ സംരംഭത്തിന് പിറകില്‍.
കേരളത്തിലെ 14 ജില്ലകളില്‍ നിന്നുള്ള 10,000 കുടുംബങ്ങളെക്കുറിച്ചാണ് 1999ല്‍ സാമ്പിള്‍ സര്‍വേ നടത്തിയത്. പുതിയ സര്‍വേയില്‍ നേരത്തെ സര്‍വേ നടത്തിയ 5,000 കുടുംബങ്ങളെയും പുതുതായി 5,000 കുടുംബങ്ങളേയും ഉള്‍പ്പെടുത്തുംമെന്ന് സിഡിഎസ്സിലെ പ്രൊഫസര്‍ കൂടിയായ ഇരുദയരാജന്‍ പറഞ്ഞു.
1999ലെ പഠനത്തില്‍ 16 ലക്ഷം വിദേശ മലയാളികള്‍ ഉണ്ടെന്നാണ് കണ്ടെത്തിയത്. ഇതില്‍ കൂടുതല്‍ പേരും ഗള്‍ഫ് രാജ്യങ്ങളിലാണ്. ഇവര്‍ വഴി എത്തുന്ന വാര്‍ഷിക നിക്ഷേപം 3500 കോടിരൂപയാണ്.
പുതിയ സര്‍വേയ്ക്ക് സാമ്പത്തിക സഹായം നല്കുന്നത് ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന സൗത്ത് ഏഷ്യന്‍ നെറ്റ്വര്‍ക്ക് ഓഫ് ഇക്കണോമിക് ഇന്‍സ്റിറ്റ്യൂഷന്‍സ് ആണ്. ഗവേഷണത്തിനായി ഇപ്പോള്‍ 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
സര്‍വേ നടത്തുക കേരള സ്റാറ്റിസ്റിക്കല്‍ ഇന്‍സ്റിറ്റ്യൂട്ട് ആണെങ്കിലും സക്കറിയയും ഇരുദയരാജനും ഇതിന് നേതൃത്വം നല്കും. സിഡിഎസും സാമ്പത്തികസഹായം നല്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇരുദയരാജന്‍ പറഞ്ഞു. അടുത്ത അഞ്ചു മാസത്തിനകം ഫീല്‍ഡ് ജോലികള്‍ പൂര്‍ത്തിയാക്കും. തുടര്‍ന്നുള്ള നാല് മാസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കും. - അദ്ദേഹം വിശദീകരിച്ചു.
ഇക്കുറി കണക്കില്‍ അല്പം മാറ്റങ്ങള്‍ വന്നേയ്ക്കുമെന്ന് കരുതുന്നു. കാരണം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനകം ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഒട്ടേറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. - ഇരുദയരാജന്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഒട്ടേറെ ഗള്‍ഫ്കാര്‍ നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.- ഇരുദയരാജന്‍ പറഞ്ഞു.
കേരള സര്‍ക്കാരും വിദേശമലയാളികളെക്കുറിച്ച് പഠിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കുന്നുണ്ട്. വിദേശമലയാളികളെക്കുറിച്ചുള്ള പഠനത്തിന് അടുത്ത സാമ്പത്തിക വര്‍ഷമെങ്കിലും തുക നീക്കിവയ്ക്കണമെന്ന് വിദേശമലയാളി മന്ത്രി എം.എം. ഹസ്സന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പഠനത്തിനായി 10 കോടി രൂപയെങ്കിലും അനുവദിക്കണമെന്നാണ് ഹസ്സന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.