Advertisement

ബിജെപി മുന്നേറണ്ട, മമതയ്‌ക്കെതിരെ സ്ഥാനാര്‍ത്ഥിയില്ലെന്ന് കോണ്‍ഗ്രസ്, ഭവാനിപൂരില്‍ പിന്തുണയ്ക്കും


കൊല്‍ക്കത്ത: പ്രതിപക്ഷ ഐക്യത്തിലേക്കുള്ള സാധ്യതകള്‍ തുറന്നിട്ട് കോണ്‍ഗ്രസ്. ബംഗാളില്‍ അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തോടെ താളം തെറ്റുമെന്ന് കരുതിയ മമതാ ബാനര്‍ജിയുമായുള്ള ബന്ധം ശക്തമാകും. മമതയ്‌ക്കെതിരെ ഭവാനിപൂരില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്നാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. ഹൈക്കമാന്‍ഡിന്റേതാണ് തീരുമാനം. നേരത്തെ മമത ദില്ലിയിലെത്തി സോണിയാ ഗാന്ധിയെ കണ്ടിരുന്നു. പ്രതിപക്ഷ ഐക്യത്തിനുള്ള സാഹചര്യം സോണിയയെ മമത അറിയിച്ചിരുന്നു. ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ച് പ്രവര്‍ത്തിക്കാമെന്നും പറഞ്ഞിരുന്നു. നേരത്തെ ഭവാനിപൂരില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന സൂചന നല്‍കിയിരുന്നു ചൗധരി.

ബംഗാളില്‍ മമതയെയും ബിജെപിയും താരതമ്യം ചെയ്തതും തീവ്ര മുസ്ലീം കക്ഷിയുമായി ചേര്‍ന്നതും കോണ്‍ഗ്രസിന്റെ തകര്‍ച്ചയായി അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ തൃണമൂലുമായി അടുക്കാനായിരുന്നു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനം. കടുത്ത തൃണമൂല്‍ വിരുദ്ധ രാഷ്ട്രീയത്തിലൂടെയാണ് ചൗധരി ബംഗാളില്‍ വളര്‍ന്നത്. അദ്ദേഹത്തിന് നിലപാടുകള്‍ മാറ്റേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുകയായിരുന്നു. ചൗധരിയുടെ കോട്ടയില്‍ തന്നെ വിജയിക്കണമെങ്കില്‍ തൃണമൂലിന്റെ സഹായം വേണമെന്ന അവസ്ഥയിലാണ് ഇപ്പോള്‍. ബിജെപി ഈ മേഖലയില്‍ വലിയ നേട്ടവുമുണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മമതയുമായി അടുക്കാനാണ് ചൗധരിയുടെ നീക്കം.

Advertisement
Advertisement

അതേസമയം ബിജെപിയെ സഹായിക്കാനായി തങ്ങള്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്നാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ മുപ്പതിനാണ് ഭവാനിപൂരില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ മൂന്നിനാണ് ഫലം വരിക. മമതാ ബാനര്‍ജിയെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമായ തിരഞ്ഞെടുപ്പാണിത്. മമതയ്‌ക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചെന്നും അധീര്‍ ചൗധരി വ്യക്തമാക്കി. മമത നേരത്തെ നന്ദിഗ്രാമില്‍ മത്സരിച്ച് സുവേന്ദു അധികാരിയോട് പരാജയപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഭവാനിപൂരില്‍ മമതയ്ക്ക് ജനവിധി തേടേണ്ടി വന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ വോട്ട് ഭിന്നിച്ച് പോകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

ബിജെപി അതിശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ ഇവിടെ മമതയ്‌ക്കെതിരെ കളത്തിലിറക്കുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. എന്നാല്‍ സുവേന്ദു അധികാരി ആയിരിക്കില്ല ഇതെന്നുമെന്നാണ് വ്യക്തമാക്കുന്നത്. ബിജെപി കേന്ദ്രത്തില്‍ നിന്ന് നേതാക്കളെ ഇറക്കി തന്നെ പ്രചാരണം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഭവാനിപൂരില്‍ രണ്ട് തവണ വിജയിച്ച നേതാവാണ് മമത. തൃണമൂല്‍ കോണ്‍ഗ്രസിന്റെ കോട്ട തന്നെയെന്ന് നിസംശയം പറയാവുന്നതാണ്. ഇവിടെ ബിജെപി അത്രയ്ക്ക് ശക്തനായ നേതാവിനെ കളത്തിലിറക്കില്ലെന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ നിരീക്ഷണം. കെട്ടിവെച്ച കാശുപോലും ചിലപ്പോള്‍ കിട്ടിയേക്കില്ലെന്ന് ഭയമുണ്ട്. കോണ്‍ഗ്രസ് കൂടി വിട്ടുനില്‍ക്കുന്നത് കൊണ്ട് പോരാട്ടം മമതയും ബിജെപിയും തമ്മിലാവും.

ഞാനൊരു ചാണകം ആണ്, സുരേഷ് ഗോപി പറയുന്നു | Oneindia Malayalam

ഭവാനിപൂരില്‍ തൃണമൂലിന്റെ ഭൂരിപക്ഷം കുറയ്ക്കാന്‍ സാധിച്ചാല്‍ അത് ബിജെപിക്ക് നേട്ടമാകും. എന്നാല്‍ നിരവധി നേതാക്കളും എംഎല്‍എമാരും തിരിച്ച് ടിഎംസിയിലേക്ക് തന്നെ മടങ്ങിപ്പോവുകയാണ്. ഈ സാഹചര്യത്തില്‍ ബിജെപി വലിയൊരു പ്രതിസന്ധിയെ നേരിടുന്നുണ്ട്. ഇതിനെ മറികടക്കാന്‍ ഭവാനിപൂരില്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ മത്സരിപ്പിക്കേണ്ടി വരും. അതേസമയം കോണ്‍ഗ്രസും സിപിഎമ്മും ചേര്‍ന്ന സഖ്യം നേരത്തെ ബംഗാളില്‍ തകര്‍ന്നടിഞ്ഞിരുന്നു. സഖ്യത്തിന് സീറ്റുകളൊന്നും നേടാനും കഴിഞ്ഞിരുന്നില്ല. 2024 മുന്നില്‍ കണ്ട് മമതയുമായി അടുക്കാന്‍ തന്നെയാണ് കോണ്‍ഗ്രസ് നീക്കം നടത്തുന്നത്.

ദേശീയ തലത്തില്‍ കൂടുതല്‍ ഓപ്ഷനുകളും കോണ്‍ഗ്രസിനില്ല. മമതയില്ലാതെ സഖ്യം യാഥാര്‍ത്ഥ്യമാക്കാനാവില്ല. ഈ സാഹചര്യത്തില്‍ അവര്‍ക്കെതിരെ തന്നെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമ്പോള്‍ അത് ഗുണകരമാവില്ല. ദേശീയ രാഷ്ട്രീയത്തില്‍ തൃണമൂല്‍ നിര്‍ണായക ശക്തിയായും ബംഗാള്‍ തിരഞ്ഞെടുപ്പിന് ശേഷം മാറിയിരിക്കുകയാണ്. ബംഗാള്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് മമതയ്‌ക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന ആഗ്രഹമുണ്ടായിരുന്നു. രാഷ്ട്രീയ പ്രാതിനിധ്യം നഷ്ടമാവാതിരിക്കാനായിരുന്നു ഈ ആവശ്യം. ബിജെപിക്കെതിരെയുള്ള പോരാട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നതും തൃണമൂലാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തൃണമൂലിന്റെ നീക്കങ്ങളില്‍ അതൃപ്തിയുണ്ടെങ്കില്‍ തല്‍ക്കാലം സഹിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

വാര്‍ത്തകളുടെ തത്സമയ സ്പന്ദനം നിങ്ങളുടെ വിരല്‍ത്തുമ്പിലും. ഏറ്റവും പുതിയ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വണ്‍ഇന്ത്യ മലയാളം ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

English Summary

congress not field candidate against mamata banerjee to avoid helping bjp in bhawanipur
Read more...