കാസര്‍കോട്: സിറ്റിങ് സീറ്റായ നേമത്തിനൊപ്പം തന്നെ ബിജെപി ഇത്തവണ വിജയം ഉറപ്പിക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് കാസര്‍കോട് ജില്ലയില്ല മഞ്ചേശ്വരം മണ്ഡലം. കഴിഞ്ഞ തവണ അവസാന നിമിഷം വഴുതിപ്പോയ വിജയം ഇത്തവണ പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് ബിജെപിയുടെ അവകാശവാദം. വോട്ടിങ് ശതമാനത്തിലെ റെക്കോര്‍ഡ് വര്‍ധനവും തങ്ങള്‍ക്ക് ഗുണകരമാവുമെന്നും ബിജെപി അവകാശപ്പെടുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ ഈ അവകാശവാദങ്ങള്‍ എല്ലാം പൊളിയുമെന്നും മുന്നണി സ്ഥാനാര്‍ത്ഥി മികച്ച രീതിയില്‍ വിജയിക്കുമെന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്.
വീണ്ടും കൂട്ടപലായനം, ദില്ലിയിലെ അനന്ദ് വിഹാര്‍ ടെര്‍മിനലില്‍ നിന്നുള്ള ദൃശ്യങ്ങള്‍
2016 ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ പിബി അബ്ദുള്‍ റസാഖിനെതിരെ 89 വോട്ടുകള്‍ക്കായിരുന്നു കെ സുരേന്ദ്രന്‍ തോറ്റത്. തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന പരാതിയുമായി സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ എത്തിയെങ്കിലും പിന്നീട് പിന്‍വലിച്ചു. 2019 ലെ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭൂരിപക്ഷം ഉയര്‍ത്തിയെങ്കിലും സുരേന്ദ്രന്‍ വീണ്ടും മത്സരിക്കാന്‍ ഇത്തവണ വിജയം ഉറപ്പാണെന്നാണ് ബിജെപി അവകാശപ്പെടുന്നത്.
തങ്ങളുടെ സ്വാധീന മേഖലകളില്‍ പോളിങ് ശതമാനം ഉയര്‍ന്നുവെന്നാണ് ബിജെപിയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നത്. യുഡിഎഫ് കേന്ദ്രങ്ങളിലാണ് ഇത്തവണ പോളിങ് കുറഞ്ഞത്. തങ്ങള്‍ക്ക് സ്വാധീനമുള്ള അന്‍പതോളം ബൂത്തുകളില്‍ പോളിങ് 80 ശതമാനം കടന്നുവെന്നും ബിജെപി അവകാശപ്പെടുന്നു.
എൻമകജെ, മീഞ്ച, പൈവളികെ പഞ്ചായത്തുകളിലെ എൻഡിഎ സ്വാധീന മേഖലകളിലെ ബൂത്തുകളിലാണ് പോളിങ് എണ്‍പത് ശതമാനം കടന്നത്. മൂന്ന് പഞ്ചായത്തുകളിലേയും പോളിങ് ശതമാനം മണ്ഡലം ശരാശരിയേക്കാള്‍ കൂടുതലാണ്. പാര്‍ട്ടിക്ക് അനുകൂലമായ വോട്ടുകള്‍ ഇത്തവണ പൂര്‍ണ്ണമായും ചെയ്യിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ബിജെപി അവകാശപ്പെടുന്നു.
മണ്ഡലത്തില്‍ വോട്ട് കച്ചവടം നടന്നെന്ന കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രസ്താവന മുന്‍കൂര്‍ ജാമ്യം എടുക്കലാണെന്നാണ് ബിജെപിയും സിപിഎമ്മും വാദിക്കുന്നത്. മണ്ഡലത്തില്‍ സിപിഎം വോട്ടുകള്‍ വ്യാപകമായ തോതില്‍ ബിജെപിക്ക് മറിച്ചിട്ടുണ്ടെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ആരോപണം. എന്നാല്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്ക് പോയെന്നാണ് സിപിഎം ആരോപിക്കുന്നത്.
ആരെക്കെ എന്തൊക്കെ അഭിപ്രായ പ്രകടനം നടത്തിയാലും മഞ്ചേശ്വരത്ത് യുഡിഎഫ് വിജയിച്ച് കയറുമെന്നാണ് മുന്നണി ജില്ലാ നേതൃത്വവും മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വവും ഒരുപോലെ അവകാശപ്പെടുന്നത്. മുന്നണിക്ക് സ്വാധീനമുള്ള മേഖലകളില്‍ പോളിങ് ശതമാനം കുറഞ്ഞു എന്നത് ശരിയാണ്. എന്നാല്‍ ഇവിടങ്ങളില്‍ വന്‍തോതില്‍ വോട്ട് വര്‍ധിച്ചത് കാണാതെ പോവരുതെന്നും യുഡിഎഫ് ഓര്‍മ്മിപ്പിക്കുന്നു.
വോട്ടുകച്ചവടമെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവന യുഡിഎഫ് നേതൃത്വം ഒറ്റക്കെട്ടായി തള്ളുന്നു. തികഞ്ഞ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് സ്ഥാനര്‍ഥി. ഇടതുപക്ഷത്ത് നിന്നടക്കം വോട്ടുകള്‍ സമാഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് ബുത്ത് തലത്തില്‍ നിന്നുള്ള വിലയിരുത്തലുകള്‍ക്ക് ശേഷം യുഡിഎഫ് അവകാശപ്പെടുന്നത്.
മഞ്ചേശ്വരം, കുമ്പള, മംഗൾപ്പാടി പഞ്ചായത്തുകളിൽ വൻ ലീഡ് നേടുമെന്നാണ് യുഡിഎഫിന്‍റെ പ്രതീക്ഷ. മറ്റ് ചില പഞ്ചായത്തുകളിലും മുന്നിട്ട് നില്‍ക്കാന്‍ സാധിക്കും. എട്ടായിരം വോട്ടുകളുടെ ഭൂരിപക്ഷമാണ് മണ്ഡലത്തില്‍ യുഡിഎഫ് പ്രതീക്ഷിക്കുന്നത്. മതേതരത്വം ജയിക്കണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം തനിക്ക് വോട്ട് ചെയ്തിട്ടുണ്ടെന്നായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി എകെഎം അഷ്റഫ് അഭിപ്രായപ്പെട്ടത്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ മൂവായിരം വോട്ടിന്‍റെ ലീഡ് യുഡിഎഫിനുണ്ട്. രണ്ടാം സ്ഥാനത്ത് ബിജെപിയാണ്. മൂന്നാം സ്ഥാനത്തുള്ള ഇടതുമുന്നണിക്ക് ഒന്നാം സ്ഥാനത്തുള്ള യുഡിഎഫുമായുള്ള വോട്ട് വ്യത്യാസം അയ്യായിരത്തില്‍ താഴെ മാത്രമാണ്. ഇതാണ് ഇടതുമുന്നണിയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നത്.
2006 ല്‍ നേടിയത് പോലുള്ളൊരു അട്ടിമറി വിജയം ഇത്തവണ മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ത്ഥിക്കുണ്ടാവുമെന്നാണ് സിപിഎം അവകാശപ്പെടുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തുടക്കത്തില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടായെങ്കിലും അത് തിരഞ്ഞെടുപ്പിനെ ബാധിച്ചില്ലെന്നാണ് വിലയിരുത്തല്‍. മുഖ്യമന്ത്രി ഉള്‍പ്പടെ വന്ന് നടത്തിയ പ്രചാരണം വലിയ തോതില്‍ ഗുണം ചെയ്തെന്നും ഇടതുമുന്നണി വിലയിരുത്തുന്നു.
ത്രികോണ മത്സരം നടന്ന മഞ്ചേശ്വരത്ത് ഇത്തവണ രേഖപ്പെടുത്തിയത് 76.81 ശതമാനം പോളിങ്ങാണ്. മണ്ഡല ചരിത്രത്തിലെ റെക്കോര്‍ഡ് പോളിങ്ങാണ് ഇത്. 2016 ലെ 76.31 ശതമാനമായിരുന്നു ഇതിന് മുന്‍പത്തെ ഉയര്‍ന്ന ശതമാനം. മഞ്ചേശ്വരം, വോർക്കാടി, മീഞ്ച, പൈവളികെ, മംഗൽപാടി, കുമ്പള, പുത്തിഗെ, എൻമകജെ എന്നീ പഞ്ചായത്തുകൾ ഉള്‍പ്പെടുന്നതാണ് മഞ്ചേശ്വരം മണ്ഡലം.