സ്വർണം പവൻ വില 90,000ത്തിന് താഴേക്ക്, ഗ്രാം വില 11,000; പ്രതീക്ഷയേറ്റി പ്രവചനം
ലണ്ടൻ: യുഎസ്-ഇറാൻ സംഘർഷം വീണ്ടും കടുത്തതോടെ ആഗോള വിപണിയിൽ ഇന്ധനവില കുതിക്കുകയാണ്. ഇതോടെ പണപ്പെരുപ്പ ഭീഷണിയും ശക്തമായിട്ടുണ്ട്. ഈ സാഹചര്യം സ്വർണത്തിന് കനത്ത തിരിച്ചടിയാകുമെന്ന് പറയുകയാണ് പ്രമുഖ രാജ്യാന്തര സാമ്പത്തിക സ്ഥാപനമായ ടിഡി സെക്യൂരിറ്റീസ്. വില ഔൺസിന് 3,900 ഡോളറിന് താഴേക്ക് പോകാൻ സാധ്യതയുണ്ടെന്ന് ടിഡി സെക്യൂരിറ്റീസിന്റെ കമ്മോഡിറ്റി റിസർച്ച് വിഭാഗം മേധാവി ബാർട്ട് മെലെക് പ്രവചിക്കുന്നത്. എന്നാൽ ഇപ്പോഴത്തെ ഇടിവ് നിക്ഷേപകരെ സംബന്ധിച്ച് മികച്ച അവസരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹോർമുസ് കടലിടുക്കിലെ തർക്കങ്ങളെ തുടർന്ന് ആഗോളതലത്തിൽ ഇന്ധന സംഭരണം എക്കാലത്തെയും കുറഞ്ഞ നിരക്കിലെത്തിയതാണ് സ്വർണ്ണത്തിന് വില്ലനാകുന്നത്. പശ്ചിമേഷ്യയിൽ സമാധാന ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും യുഎസും ഇറാനും തമ്മിൽ തിരിച്ചടികൾ തുടരുന്നതിനാൽ വിപണിയിലെ ആശങ്ക ഒഴിഞ്ഞിട്ടില്ല. നിലവിൽ രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ഒരു ശതമാനത്തിലധികം വർദ്ധിച്ച് ബാരലിന് 73 ഡോളറിന് മുകളിലാണ് വ്യാപാരം നടക്കുന്നത്. വരും ദിവസങ്ങളിൽ കപ്പൽ ഗതാഗതം സാധാരണ നിലയിലായാൽ പോലും വിപണി സാധാരണ സ്ഥിതിയിലെത്താൻ ഒക്ടോബർ വരെയെങ്കിലും സമയമെടുക്കും.

ഈ സാഹചര്യത്തിൽ എണ്ണവില വീണ്ടും 90 മുതൽ 110 ഡോളർ വരെയുള്ള ഉയർന്ന നിരക്കിലേക്ക് നീങ്ങിയേക്കാം. ഇന്ധനവില ഉയരുന്നത് ആഗോള സമ്പദ്വ്യവസ്ഥയിൽ കടുത്ത പണപ്പെരുപ്പത്തിന് കാരണമാകും. ഇതോടെ പണപ്പെരുപ്പം നിയന്ത്രിക്കാനായി അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്കുകൾ ഉയർന്ന നിലയിൽ തന്നെ നിലനിർത്താൻ നിർബന്ധിതരാകും. പലിശനിരക്ക് ഉയർന്നു നിൽക്കുന്നത് സ്വർണ്ണം കൈവശം വെക്കുന്നവരുടെ ചിലവ് കൂട്ടുകയും നിക്ഷേപകരെ ബോണ്ടുകളിലേക്ക് ആകർഷിക്കുകയും ചെയ്യും. നിലവിൽ രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോൾഡ് വില 1.6 ശതമാനം ഇടിഞ്ഞ് ഔൺസിന് 4,022.30 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. എണ്ണവില ഉയർന്നുതന്നെ നിന്നാൽ വരും മാസങ്ങളിലും സ്വർണ്ണത്തിന് ഇടിവ് തുടരുമെന്നാണ് വിലയിരുത്തൽ.
എന്നാൽ ഹ്രസ്വകാലത്തേക്ക് വിപണിയിൽ ഇടിവ് പ്രവചിക്കുന്നുണ്ടെങ്കിലും, 2027-ഓടെ സ്വർണ്ണവില ഔൺസിന് 5,300 ഡോളർ എന്ന പുതിയ റെക്കോർഡിലേക്ക് കുതിച്ചുയരുമെന്നും ബാർട്ട് മെലെക് വ്യക്തമാക്കുന്നു. യുഎസ് പലിശനിരക്കുകളിൽ വരുത്തുന്ന മാറ്റങ്ങളും പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങൾ ശാന്തമാകുന്നതും സ്വർണ്ണത്തിന് അനുകൂലഘടകമാകും.
അമേരിക്കയുടെ ആകെ കടബാധ്യതകൾ 40 ട്രില്യൺ ഡോളറിലേക്ക് അടുക്കുന്നതും യുഎസ് ഡോളറിന്റെ മൂല്യത്തകർച്ചയെക്കുറിച്ചുള്ള ആശങ്കകളും നിക്ഷേപകരെ വീണ്ടും സുരക്ഷിത നിക്ഷേപമായ സ്വർണ്ണത്തിലേക്ക് തിരിയാൻ പ്രേരിപ്പിക്കും. വരും വർഷങ്ങളിൽ ഫെഡറൽ റിസർവ് സമിതി പലിശനിരക്കുകളിൽ ഇളവ് വരുത്തിയേക്കുമെന്നും പണപ്പെരുപ്പത്തെ പ്രതിരോധിക്കാൻ യുഎസ് ട്രഷറി ബോണ്ടുകളേക്കാൾ സുരക്ഷിതം സ്വർണ്ണമാണെന്ന വിലയിരുത്തൽ ഉള്ളതിനാലും ദീർഘകാലാടിസ്ഥാനത്തിൽ സ്വർണ്ണ വിപണി വൻ നേട്ടമുണ്ടാക്കുമെന്നാണ് ടിഡി സെക്യൂരിറ്റീസിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
കേരളത്തിലെ വില
അന്താരാഷ്ട്ര വിപണിയിൽ വില 3,900 ഡോളറിലേക്ക് താഴുകയാണെങ്കിൽ, ഡോളർ-രൂപ വിനിമയ നിരക്ക് ഏകദേശം 94.5 - 95 രൂപയായി കണക്കാക്കുമ്പോൾ ഇന്ത്യൻ വിപണിയിൽ ഒരു ഗ്രാമിന് 10,850 മുതൽ 11,000 രൂപ വരെയായിരിക്കും ഗ്രാം വില. എന്നാൽ ഇതിനൊപ്പം പണിക്കൂലി, 3 ശതമാനം ജിഎസ്ടി, ഇറക്കുമതി ഡ്യൂട്ടി തുടങ്ങിയവ കൂടി ചേരുമ്പോൾ റീട്ടെയിൽ വില ഉയരും. നിലവിൽ ആഗോള വിപണിയിൽ വില ഉയർന്നു നിൽക്കുന്നതിനാൽ കേരളത്തിൽ പവന് ഒരു ലക്ഷം രൂപയ്ക്ക് മുകളിലാണ് വില. അതുകൊണ്ട് തന്നെ രാജ്യാന്തര വിപണിയിലെ ഇടിവ് അനുപാതികമായി ആഭ്യന്തര വിപണിയിലും കുറയാൻ കാരണമാകും.












Click it and Unblock the Notifications