ആര്‍ഭാടങ്ങളുടെ കണ്ണുനീര്‍ കല്യാണങ്ങള്‍
നമ്മുടെ നാട്ടിലെ കല്യാണ ആഘോങ്ങള്‍ പലതും കാണുമ്പോള്‍ എന്തോ പോരുത്തപ്പെടാന്‍ കഴിയാത്ത പോലെ ...ഒരുപക്ഷെ എനിക്ക് മാത്രമാവാം. അല്ലെങ്കില്‍ എന്നെപോലെ കാലത്തിനൊത്തു മാറാന്‍ കഴിയാത്ത ചുരുക്കം ചിലരുടെതാവാം.
പണ്ട് നമ്മുടെ നാട്ടില്‍ കല്ല്യാണങ്ങള്‍ വീടുകളിലായിരുന്നു ..സ്വന്തമായി മുറ്റമോ പറമ്പോ ഇല്ലാത്തവര്‍ അയല്‍വാസികളുടെ സമ്മതത്തോടെ അവിടെ പന്തല്‍ ഉയര്ത്തുമായിരുന്നു. അന്ന് അയല്‍വാസികളും വീട്ടുകാരും കൂടി ആയിരുന്നു പന്തല്‍ ഉണ്ടാക്കിയിരുന്നത് ..അതൊരു ഉത്സവമാക്കി മാറ്റും ..കാരണം കല്യാണ ദിവസം വരെ അവര്ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യാൻ അയല്‍വാസികളായ ആണുങ്ങളും പെണ്ണുങ്ങളും ഉണ്ടാവും. ഇന്ന് അത് മണ്ഡപത്തിലേക്ക് മാറി. അത് ഇന്നത്തെ ഭൂമിയുടെ അസൗകര്യമായി നമുക്ക് കാണാം.
അന്ന് കല്യാണ തലേന്ന് പന്തല്‍ അണിയിച്ചൊരുക്കാൻ വരുന്നവക്കു രാത്രി ഭക്ഷണം ഉണ്ടാവും ..അത് മിക്കവാറും കല്യാണ കുറി (ക്ഷമിക്കണം ഒരു പക്ഷെ ഇന്നത്തെ കുട്ടികള്‍ക്ക് 'കുറി കല്യാണം' എന്നത് അറിയാന്‍ ഇടയില്ല ..അത് പണ്ട് നടന്നിരുന്ന സ്നേഹിതന്‍ പരസ്പരം പലിശയില്ലാതെ നടത്തിക്കൊണ്ട് വന്നിരുന്ന സഹായ കുറികള്‍ ആയിരുന്നു (കൂടുതല്‍ അറിയാന്‍ പിന്നീട് അതേ പറ്റി എഴുതാം ) കഴിഞ്ഞ ശേഷം ഉള്ള ബാക്കിയോ അല്ലെങ്കില്‍ ഇവര്‍ക്കായിത്തന്നെ ഉണ്ടാക്കിയതോ ആവും.
ഇന്ന് നമ്മുടെ നാട്ടില്‍ പാവപ്പെട്ടവനും പണക്കാരനും ഒരേ പോലെ രാവും പകലും കല്യാണ സദ്യ ഒരുക്കേണ്ടി വരുന്നു.അതൊരു നാട്ടു ആചാരം പോലെ ആയി കഴിഞ്ഞു. പാവപ്പെട്ട പല കുടുംബ നാഥന്മാരുടെയും കണ്ണ് നിറയുന്നത് കാണാന്‍ കഴിഞ്ഞിട്ടുണ്ട്. തലേന്ന് മണ്ഡപത്തിലെത്തുന്നവർക്ക് ബിരിയാണിയോ നെയ്‌ചോറോ അല്ലെങ്കില്‍ തുല്യ പ്രധാനമുള്ള ഭക്ഷണം കൊടുത്തില്ലെങ്കില്‍ നാട്ടുകാരുടെ തെറി കേള്ക്കേണ്ടി വരുന്നത് ഭയന്ന് മനസ്സാ ആഗ്രഹിക്കാതെ വിളമ്പുന്ന കുടുംബ നാഥന്മാര്‍ .
ഇതൊക്കെ പോട്ടെ ..കല്യാണ ദിവസം ഇപ്പോള്‍ ഉച്ചഭക്ഷണത്തിനു പകരം ബുഫേ എന്ന ഒരു പരിപാടി ആരംഭിച്ചിട്ടുണ്ട്. കല്യാണത്തിനു പോകുന്നവര്‍ വൈകുന്നേരം നാലുമണി വരെ ഭക്ഷണം കഴിക്കാതെ വയറു കാലിയാക്കാന്‍ ആവുമോ .? ഇല്ല ..അപ്പോള്‍ വിരുന്നുകാര്‍ വയറു നിറച്ച ശേഷമാണ് കല്യാണത്തിനു എത്തുന്നത്. അവര്ക്ക് മനസ്സ് നിറഞ്ഞു ഭക്ഷണം കഴിക്കാനും ആവില്ല .. വരിവരിയായി നിന്ന് പാത്രവും നീട്ടി പിടിച്ചു "സ്കൂളില്‍ പണ്ട് ഉപ്പുമാവിന് കാത്തു നില്ക്കുംപോലെ" മെല്ലെ നീങ്ങണം. വിഭവങ്ങള്‍ കണ്ടാല്‍ പിന്നെ എന്താണ് കഴിക്കേണ്ടത് എന്ന വിഭ്രാന്തി പലരിലും കാണാം .തൊപ്പി വെച്ച വിളമ്പുകാര്‍ വിളമ്പി കൊടുക്കുന്നത് വാങ്ങി മണ്ഡപത്തിന്റെ ഏതെങ്കിലും മൂലയില്‍ നിന്നു കഴിക്കണം. ഇനി വീണ്ടും കഴിക്കണമെങ്കിൽ പിന്നെയും പോകണം നീട്ടി പിടിച്ച പാത്രവുമായി ‘പിച്ചക്കാരെപ്പോലെ. അതിനാല്‍ തന്നെ പലരും രണ്ടാമത് കഴിക്കാൻ ശ്രമിക്കില്ല. ഈ ബുഫെ ഒന്നുകില്‍ ഉച്ചക്ക് ആക്കുക ..അല്ലെങ്കില്‍ രാത്രിയാക്കുക ..ചുരുങ്ങിയ പക്ഷം കല്യാണത്തിനു പോയി വയര്‍ കേടായെന്ന പരാതിയെങ്കിലും കേള്ക്കേണ്ടി വരില്ല ..
സത്യത്തില്‍ നാം ഇങ്ങിനെ ചെയ്യുന്നത് എന്തിനു വേണ്ടിയാണ്. ആളുകള് പറയാൻ വേണ്ടിയോ അതോ വിവാഹത്തിനു വരുന്നവര്‍ക്കു സന്മനസ്സോടെ നല്ല ഭക്ഷണം കൊടുക്കാനുള്ള ആഗ്രഹമാണോ...? ആളുകളുടെ പുകഴത്തല്‍ കിട്ടാന്‍ വേണ്ടി ആണോ. ആയിരിക്കാം അല്ലായിരിക്കാം.
ഇതിനെല്ലാം പുറമേ ഇപ്പോള്‍ പുതുമാരനെയും പുതുമാരിയെയും വഴിയിലൂടെ വലിച്ചിഴക്കും പോലെ എന്തെല്ലാം വൈകൃതങ്ങളാണ് കാട്ടിക്കൂട്ടുന്നത്. ഇതിനെല്ലാം കൂടെ നില്ക്കുന്ന പഴമക്കാരായ രക്ഷിതാക്കളെ, നിങ്ങള്‍ക്കെങ്കിലും നഷ്ടമായ നമ്മുടെ ആ നല്ല കാലം കിട്ടണമെന്ന് ആഗ്രഹമില്ലേ...