'സുരേഷ് ഗോപിയുടെ വില്ലനാവാൻ സിദ്ദിഖ് വിസമ്മതിച്ചു, രഞ്ജിത്ത് സീൻ പറഞ്ഞുതന്നത് ഫോണിലൂടെ''; വിജി തമ്പി
മലയാള സിനിമയിലെ ഏറ്റവും വലിയ സംവിധായകരിൽ ഒരാളാണ് വിജി തമ്പി. നിലവിൽ സംവിധാന രംഗത്ത് സജീവമല്ലെങ്കിലും തൊണ്ണൂറുകളിൽ ഒട്ടേറെ ഹിറ്റ് സിനിമകൾ ഒരുക്കിയ അദ്ദേഹം സിദ്ദിഖ്, ജഗദീഷ്, മുകേഷ്, ജയറാം തുടങ്ങിയ താരങ്ങളുടെ മൂല്യം ഉയർത്തുന്നതിൽ വലിയ പങ്കുവഹിച്ചിരുന്നു. മലയാളത്തിലെ തന്നെ എക്കാലത്തെയും വലിയ കോമഡി ഹിറ്റുകളിൽ ഒന്നായ നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം ഉൾപ്പെടെ ഒട്ടേറെ സിനിമകൾ അദ്ദേഹം ഒരുക്കിയിട്ടുണ്ട്.
അടുത്തകാലത്തായി അഭിനയ രംഗത്താണ് അദ്ദേഹം കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇപ്പോഴിതാ തന്റെ സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ വിജി തമ്പി. മൂവി വേൾഡ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സംസാരിച്ചത്. സത്യമേവ ജയതേ എന്ന ചിത്രത്തിൽ സിദ്ദിഖ് ആദ്യം സുരേഷ് ഗോപിയുടെ വില്ലനാവാൻ വിസമ്മതിച്ചതും രഞ്ജിത്ത് ഫോണിലൂടെ രംഗം പറഞ്ഞു തന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ അദ്ദേഹം വെളിപ്പെടുത്തി.

വിജി തമ്പിയുടെ വാക്കുകൾ
ഞാൻ എല്ലാ ജോണർ സിനിമകളും ചെയ്‌തിട്ടുണ്ട്. അല്ലാതെ കോമഡി മാത്രമേ ചെയ്യൂ, അല്ലെങ്കിൽ ആക്ഷൻ മാത്രമേ ചെയ്യൂ എന്നൊന്നുമില്ല. സിനിമ എന്ത് ആവശ്യപ്പെടുന്നുവെന്നോ അത് മാത്രമാണ് ചെയ്യുന്നത്. കോമഡി സിനിമ എന്ന് പറയുന്നത് ആർട്ടിസ്‌റ്റുകളുടെ പെർഫോമൻസ് ആണ് പ്രധാനം. അല്ലാതെ ഞാൻ എന്റേതായ ഒരു സിഗ്നേച്ചർ ഉണ്ടാക്കാൻ വേണ്ടി ഒരിക്കലും ശ്രമിച്ചിട്ടില്ല. അങ്ങനെ ചെയ്‌താൽ സിനിമയുടെ ഫ്ലോ അങ്ങ് പോവും.
സത്യം പറഞ്ഞാൽ ഏറ്റവും കുറവ് ഇംഗ്ലീഷ് സിനിമകൾ കണ്ടിട്ടുള്ള ആളാണ് ഞാൻ. പണ്ട് കാലത്തെ കുറച്ചെങ്കിലും കണ്ടിരുന്നു. ഇപ്പോൾ അതും കാണാറില്ല, ഒരിക്കലും ഞാൻ ഇംഗ്ലീഷ് സിനിമകളാൽ സ്വാധീനിക്കപ്പെട്ടിട്ടില്ല. ലൊക്കേഷനിൽ ചെന്നാൽ മനസ്സിൽ തോന്നുന്നത് ചെയ്യുന്നതാണ്. അങ്ങനെ സ്‌റ്റോറിബോർഡ് ഒന്നും വച്ച് പ്ലാൻ ചെയ്‌ത് സിനിമ ചെയ്യുന്ന ഒരാൾ അല്ല ഞാൻ. എന്റെ പല സിനിമകൾക്കും സ്ക്രിപ്റ്റ് പലപ്പോഴും ഉണ്ടാവാറില്ല.
സെറ്റിൽ വച്ചായിരിക്കും ഞാൻ പലതും എഴുതുന്നത്. ഡയലോഗ് പോലും ലൊക്കേഷനിലെ സാധ്യതകൾ വച്ചാവും ചെയ്യുന്നത്. സത്യമേവ ജയതേ എന്ന സിനിമയിൽ ലാപ്ടോപ്പ് നോക്കിയപ്പോൾ എവിടെയും കിട്ടാനില്ല. 1999ൽ ആയിരുന്നു ആ സിനിമ ചെയ്യുന്നത്, അന്ന് ലാപ്പ്ടോപ്പ് ഇറങ്ങി തുടങ്ങുന്നേ ഉള്ളൂ. അത് അവിടെയും ഉണ്ടായിരുന്നില്ല.
ആ ചിത്രത്തിലെ സിദ്ദിഖിന്റെ കഥാപാത്രം ഉണ്ടാവുന്നത് ഷൂട്ട് തുടങ്ങുന്നതിന് രണ്ട് ദിവസം മുൻപാണ്. അതിന്റെ സ്ക്രിപ്റ്റ് ഷൂട്ടിന്റെ രണ്ട് ദിവസം മുൻപ് മൊത്തം പൊളിച്ചെഴുതിയതാണ്. അതിൽ സിദ്ദിഖ് ചെയ്‌ത കഥാപാത്രമേ ഉണ്ടായിരുന്നില്ല. മെയിൻ വില്ലൻ മാത്രമേ ഉണ്ടായിരുന്നുളളൂ. സംവിധായകൻ രഞ്ജിത് എന്റെ വളരെ അടുത്ത സുഹൃത്താണ്. അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കൾ ആയിരുന്നു ഇതിന്റെ സ്ക്രിപ്റ്റ് എഴുതിയത്.
ഞാൻ രഞ്ജിത്തിനെ വിളിച്ചു, അങ്ങനെ ഞങ്ങൾ ഒരു രാത്രി കൊണ്ട് അതിന്റെ വൺലൈൻ പൊളിച്ചെഴുതിയത്. അതിലാണ് സിദ്ദിഖിന്റെ കഥാപാത്രം വരുന്നത്. ആ സമയത്ത് ചില ഇഷ്യൂസ് ആയി ഇരിക്കുകയായിരുന്നു സിദ്ദിഖ്. കഥാപാത്രം കേട്ടപ്പോൾ സിദ്ദിഖ് വിരണ്ടു. സുരേഷ് ഗോപിയുടെ ആ സൈസിന് മുൻപിൽ ഞാൻ വില്ലനായിട്ട് നിന്നാൽ ഏൽക്കത്തില്ല. ഒന്നോ രണ്ടോ സീനുകൾ ചെയ്‌തു നോക്കാൻ ഞാൻ പറഞ്ഞു, എന്നിട്ട് ഓക്കേ ആയില്ലേൽ അപ്പോൾ വേറെ ആളെ നോക്കാമെന്ന് ഞാൻ സിദ്ദിഖിനോട് പറഞ്ഞു.
അപ്പോൾ അപ്പോഴാണ് ഞങ്ങൾ എഴുതിയത്. ചില സീനുകൾ രഞ്ജിത്ത് എഴുതിയതാണ്. ക്ലൈമാക്‌സ് സീനിൽ എടുക്കേണ്ട ദിവസം രഞ്ജിത്ത് അവിടെ ഉണ്ടായിരുന്നില്ല. കോഴിക്കോട് ആയിരുന്നു ഉണ്ടായിരുന്നത്. മാത്രമല്ല കുതിരവട്ടം പപ്പു മരിച്ച സമയമായിരുന്നു. ഞാൻ വിളിച്ചു നമ്മൾ എന്ത് ചെയ്യുമെന്ന് ചോദിച്ചു. ഞങ്ങൾ ഷൂട്ടിനായി ലൊക്കേഷനിൽ വന്നു നിൽക്കുകയാണ്.
അങ്ങനെ രഞ്ജിത്ത് അവിടെ നിന്ന് മാറി കാറിൽ വന്നിരുന്ന് ഫോണിൽ പറഞ്ഞു തന്നു, അത് ഇവിടെ പകർത്തിയെഴുതി. അങ്ങനെ ഷൂട്ട് ചെയ്‌തിട്ടുണ്ട്. ഇതൊന്നും നമ്മളുടെ മാത്രം കഴിവാണെന്ന് പറയാൻ പറ്റില്ല. ഈശ്വരാനുഗ്രഹം കൊണ്ട് അങ്ങനെ സംഭവിച്ചു. ഇന്നും നമ്മളുടെ സിനിമ അത്രയും അട്ടർ ഫ്ലോപ്പ് ആയി മാറിയില്ല. അതൊക്കെ ഒരു ഭാഗ്യമായി ഞാൻ കാണുന്നു.












Click it and Unblock the Notifications