നരംഗ് കേന്ദ്രസാഹിത്യ അക്കാദമി അധ്യക്ഷന്‍
ദില്ലി : കേന്ദ്രസാഹിത്യ അക്കാദമി പ്രസിഡന്റായി സംഘ്പരിവാര്‍ പിന്തുണയുള്ള ഗോപിചന്ദ് നരംഗ് തെരഞ്ഞെടുക്കപ്പെട്ടു. ഇടതുപക്ഷത്തിന്റെ പിന്തുണയുള്ള ബംഗാളി സാഹിത്യകാരി മഹാശ്വേതാദേവിയെ തോല്പിച്ചാണ് ഉറുദു സാഹിത്യകാരനായ നരംഗ് തിരഞ്ഞെടുക്കപ്പെട്ടത്.
ഇക്കുറി കേന്ദ്രസാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന് ഒരു രാഷ്ട്രീയ തിരഞ്ഞെടുപ്പിന്റെ ചൂടും ചൂരുമുണ്ടായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെയും സംഘ്പരിവാറിന്റെയും തീരുമാനങ്ങളെയും ആശയങ്ങളെയും എതിര്‍ക്കുന്നവര്‍ അക്കാദമികളില്‍ നിന്ന് പുറത്തുപോകണമെന്ന് സംഘ്പരിവാര്‍ പരസ്യപ്രഖ്യാപനം നടത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു തിരഞ്ഞെടുപ്പ്.
കേന്ദ്രസാഹിത്യ അക്കാദമി സെക്രട്ടറി കൂടിയായ മലയാളി കവി സച്ചിദാനന്ദന്‍ ഗുജറാത്ത് കലാപത്തില്‍ ബിജെപിക്കും സംഘ്പരിവാറിനും എതിരായ നിലപാടെടുത്തത് സംഘ്പരിവാറിനെ ചൊടിപ്പിച്ചിരുന്നു. അക്കാദമി കാവിവല്ക്കരിക്കപ്പെടുന്നുവെന്ന് ആരോപിച്ച സച്ചിദാനന്ദനെ അക്കാദമി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് കേരളത്തിലെ ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്തായാലും സംഘ്പരിവാര്‍ പിന്തുണയുള്ള നരംഗിന്റെ അധ്യക്ഷസ്ഥാനത്തേക്കുള്ള വരവ് സച്ചിദാനന്ദന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന സൂചനയാണ് നല്കുന്നത്.
എഴുത്തുകാരും പ്രസാധകരും സര്‍വകലാശാല പ്രതിനിധികളും ഉള്‍പ്പെട്ട അക്കാദമി പൊതുസഭയില്‍ 94 ഇലക്ടറല്‍ വോട്ടുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ നരംഗിന് 56 വോട്ടും മഹേശ്വതാദേവിക്ക് 38 വോട്ടുകളും ലഭിച്ചു.
പിന്നീട് നരംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സാഹിത്യ അക്കാദമി യോഗം ബംഗാളി സാഹിത്യകാരന്‍ സുനില്‍ ഗംഗോപാദ്ധ്യയയെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എം.ടി. വാസുദേവന്‍ നായര്‍ മത്സരിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും മത്സരിച്ചില്ല. പ്രസിഡന്റായ നരംഗിനോടൊത്ത് പ്രവര്‍ത്തിക്കാന്‍ താത്പര്യമില്ലാത്തത് കൊണ്ടാണ് തീരുമാനം മാറ്റുന്നതെന്ന് എംടി പിന്നീട് വിശദീകരിച്ചു.
ഉറുദു സാഹിത്യത്തിനായി ജ-ീവിതം ഉഴിഞ്ഞുവച്ചിരിക്കുന്ന നരംഗിന് പത്മശ്രീയും രാജീവ് ഗാന്ധി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ബി. ജെ-. പിയുമായി അടുത്ത ബന്ധമുള്ള നരംഗ് മുന്‍ ഉറുദു പ്രൊഫസ്സറും കൂടിയാണ്.
കേരളത്തില്‍നിന്ന് ആറ്റൂര്‍ രവിവര്‍മ (കേരള സാഹിത്യ അക്കാദമി), എം. മുകുന്ദന്‍ (തുഞ്ചന്‍ സ്മാരകം), ഡോ. പി.പി. രവീന്ദ്രന്‍ (സര്‍വകലാശാല), ഡി.സി. രവി (പ്രസാധകര്‍) മുല്ലക്കോയ എന്നിവര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു.
കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയായി മലയാളിയായ എ. അച്യുതന്‍, കേന്ദ്ര സാംസ്കാരികവകുപ്പ് ജോയിന്റ് സെക്രട്ടറി കെ. ജയകുമാര്‍ എന്നിവര്‍ ജനറല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലും വോട്ടു രേഖപ്പെടുത്തി.