'ബിഗ് ബോസ് ആർമി ഗ്രൂപ്പുകൾക്ക് പിന്നിൽ വൻ ബിസിനസ്, നടക്കുന്നത് ലക്ഷങ്ങളുടെ കോൺട്രാക്ട്'; ആര്യ പറയുന്നു

കൊച്ചി: ബിഗ് ബോസ് സീസൺ 2 ലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു നടിയും അവതാരകയുമായ ആര്യ. എന്നാൽ ഷോ കഴിഞ്ഞ് ഇറങ്ങിയ താരത്തിന് നേരിടേണ്ടി വന്നത് കടുത്ത സൈബർ ആക്രമണമായിരുന്നു. തന്റെ കുടുംബത്തിനും മകൾക്കുമെതിരെ പോലും കേട്ടാലറയ്ക്കുന്ന തരത്തിലുള്ള കമന്റുകളാമ് കേൾക്കേണ്ടി വന്നിട്ടുള്ളതെന്ന് താരം തന്നെ നേരത്തേ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇത്തരത്തിൽ ബിഗ് ബോസ് താരങ്ങൾക്കെതിരെ കമന്റുകൾ ഇടുന്നത് ഒരു ഗ്യാങ് തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് പറയുകയാണ് ആര്യ. പ്രമോഷൻ കോൺട്രാക്ട് എടുത്ത് ലക്ഷങ്ങളുടെ ബിസിനസ് ആണ് ഇതിന് പിന്നിൽ നടക്കുന്നതെന്നും ആര്യ വെളിപ്പെടുത്തുന്നു. ഫ്ലവേഴ്സ് ഒരു കോടിയിൽ വെച്ചാണ് ആര്യ ഇക്കാര്യം തുറന്ന് പറഞ്ഞത്. വായിക്കാം

ബിഗ് ബോസിലേക്ക് പറഞ്ഞ് വിട്ടത്
'ബിഗ് ബോസ് തുടക്കം മുതൽ കണ്ട് കൊണ്ടിരുന്ന ആളായിരുന്നു ഞാൻ. അങ്ങനെ അതിൽ പങ്കെടുക്കണമെന്ന ആഗ്രഹം തോന്നി. അങ്ങനെയാണ് അവിടെ പോയത്. ബിഗ് ബോസിൽ ഉണ്ടായിരുന്നപ്പോൾ താൻ വളരെ സന്തോഷവതിയായിരുന്നു. എന്നാൽ പുറത്ത് വന്നപ്പോൾ യഥാർത്ഥത്തിൽ തകർന്ന് പോയി. സൈബർ അറ്റാക്ക് വളരെ അധികം നേരിടേണ്ടി വന്നു. മുൻ കാമുകനാണ് എന്നോട് ബിഗ് ബോസിലേക്ക് പോകാൻ ആവശ്യപ്പെട്ടത്. ബിഗ് ബോസിന് ശേഷം ആ ബന്ധം തകർന്നു'.

കടുത്ത സൈബർ ആക്രമണമാണ് നേരിടേണ്ടി വന്നത്
'ഒഫീഷ്യലായി പിരിഞ്ഞതിന് ശേഷം പിന്നെ അദ്ദേഹം എന്റെ മുൻപിൽ വന്ന് നിന്നിട്ടില്ല. ഒരുപക്ഷേ ഭയം കാരണമാകാം. കാരണം അതുപോലൊരു പണിയൊപ്പിച്ചിട്ടാണ് പുള്ളി പോയത്. ഇപ്പോൾ തോന്നുന്നത് അദ്ദേഹം എന്നെ മനപ്പൂർവ്വം ബിഗ് ബോസിലേക്ക് പറഞ്ഞ് വിട്ടതാണോയെന്നാണ്. ബിഗ് ബോസിൽ നിന്ന് ഇറങ്ങിയപ്പോൾ വളരെ വൃത്തികെട്ട രീതിയിലുള്ള സൈബർ ആക്രമണമാണ് നേരിടേണ്ടി വന്നത്. കമന്റ്സ് ആണ് ധാരാളം നേരിടേണ്ടി വന്നത്. കുഞ്ഞിനെ വരെ വെറുതെ വിട്ടില്ല. അതും ഒരു ലോഡ് ഫേക്ക് പ്രൊഫൈലുകളിൽ നിന്ന്'.

ആർമിയ്ക്ക് പിന്നിൽ ലക്ഷങ്ങളുടെ കോൺട്രാക്ട്
'ബിഗ് ബോസിന്റെ സീസണ്‍ തുടങ്ങുന്നതിനൊപ്പം സോഷ്യൽ മീഡിയയിൽ തുടങ്ങുന്ന സാധനമാണ് ഫേക്ക് അക്കൗണ്ടുകളും. ഒറിജിനൽ അക്കൗണ്ടിൽ നിന്ന് തെറിവിളിക്കാനുള്ള ധൈര്യം ഇവൻമാർക്കില്ല. അതിന് വേണ്ടി ഒരു അക്കൗണ്ട് വേറെയുണ്ടാക്കും. എന്റെ സീസണിൽ ഉണ്ടായിരുന്ന പലരും സൈബർ അറ്റാക്കിനെതിരെ പരാതിയും കേസുമൊക്കെ കൊടുത്തിരുന്നു.ചിലരെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. പ്ലസ്ടു, പത്ത് , കോളേജ് വിദ്യാർത്ഥികളായിരുന്നു പലരും.

പിന്നിൽ വലിയ ഗ്യാങ്
ഞാൻ പരാതി കൊടുത്തപ്പോ പോലീസ് അറിയിച്ചത് പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടിയാണെന്നാണ്. എന്താ ചെയ്യേണ്ടതെന്ന് ചോദിച്ചപ്പോൾ വിടാൻ പറഞ്ഞു ഞാൻ അല്ലാതെ എന്ത് ചെയ്യാനാണ്. കമന്റ് ചെയ്യാൻ ഒരു ഗ്യാങ് തുടങ്ങുകയാണ് യഥാർത്ഥത്തിൽ. അതിലേക്ക് പിള്ളേരേ റിക്രൂട്ട് ചെയ്യുകയാണ്. ഇതൊരു ബിസിനസാണ്. ആർമ്മിയെന്ന് നമ്മൾ കളിക്ക് പറയുന്നുണ്ടെങ്കിലും ഇത് സീരിയസ് ബിസിനസ് ആണെന്ന് പറയേണ്ടി വരും.

ലക്ഷങ്ങൾക്കാണ് ഇത് ചെയ്യുന്നത്
ഇതിനകത്ത് പെയ്മെന്റുകൾ ഉണ്ട്. ഇതിന്റെ തലപ്പത്ത് ഒരാളുണ്ട്. ഒരു വലിയ മാർക്കറ്റിംഗ് കമ്പനിയുടെ ഹെഡ് വല്ലതുമായിരിക്കും ഇതിന്റെ തലപ്പത്ത്. അവർ ഒരു മത്സരാർത്ഥിയുടെ പ്രമോഷൻ കോൺട്രാക്ട് എടുക്കും. ലക്ഷങ്ങൾക്കാണ് ഇത് ചെയ്യുന്നത്. അവർ ഇതിലേക്ക് പഠിച്ച് കൊണ്ടിരിക്കുന്ന പിള്ളേരെ റിക്രൂട്ട് ചെയ്യും. ആഴ്ച തോറും ഇവർക്ക് പേമെന്റ് കൊടുക്കും. ഒരു കുട്ടി പറഞ്ഞതാണ് ഇത്. പോലീസ് ഓഫീസർ അന്വേഷിച്ച് പറഞ്ഞതാണ്.

പോക്കറ്റ് മണി തരും എന്ന് പറഞ്ഞത് കൊണ്ട്
ഒരു പയ്യനെ പിടിച്ചപ്പോൾ ആഴ്ചയിൽ പോക്കറ്റ് മണി തരും എന്ന് പറഞ്ഞത് കൊണ്ട് അതിന് വേണ്ടി ചെയ്തതാണ് എന്നാണ് പറഞ്ഞത്. അല്ലാതെ ഞങ്ങൾക്ക് ചേച്ചിയോട് വ്യക്തിപരമായി പ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന്. ചിലരെ ഞാൻ തന്നെ നേരിട്ട് വിളിച്ച് സംസാരിച്ചിട്ടുണ്ട്. ചിലർ പറഞ്ഞ് നേരം പോക്കിനാണ് ഇത് ചെയ്തതെന്നാണ്. ചിലർ കമന്റുകൾ ഡിലീറ്റ് ചെയ്ത് പോയി. ചിലരുടെ കമന്റുകൾ ഇപ്പോഴും അവിടെ ഉണ്ട്', ആര്യ പറഞ്ഞു.












Click it and Unblock the Notifications