'അക്കാര്യം പ്രേക്ഷകർ അറിയുന്ന നിമിഷം ബിഗ് ബോസ് ഷോയുടെ ത്രില്ല് പോകും'; കിടിലം ഫിറോസ് പറയുന്നു
കൊച്ചി: ബിഗ് ബോസ് ഷോയ്ക്ക് ശേഷം തന്റെ ജീവതത്തിൽ പല പോസിറ്റീവ് കാര്യങ്ങളും നടന്നിട്ടുണ്ടെന്ന് സീസൺ 3 മത്സരാർത്ഥിയായ കിടിലം ഫിറോസ്. സോഷ്യൽ മീഡിയയിൽ ആര് എന്തൊക്കെ പറഞ്ഞാലും അവർക്കൊന്നും കിട്ടാത്ത പല സൗഭാഗ്യങ്ങളും ജീവിതത്തിൽ ഉണ്ടായി. പല അപ്രതീക്ഷിതമായ കാര്യങ്ങളും സംഭവിച്ചു, ഫിറോസ് പറഞ്ഞു. സനാധാലയം എന്നത് തന്റെ സ്വപ്നമായിരുന്നു.അത് പെട്ടെന്ന് സാധ്യമാക്കാൻ ബിഗ് ബോസും അതിൽ അപമാനിക്കപ്പെട്ട സംഭവങ്ങളെല്ലാം സഹായിച്ചു. പുറത്ത് നടക്കുന്നത് ഒന്നും അറിയില്ലെന്ന് പറയുന്നതൊന്നും പൂർണമായും അങ്ങനെ അല്ലെന്നും ഫിറോസ് പറഞ്ഞു. വേൾഡ് വിഷൻ എച്ച്ഡിഎൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഫിറോസിന്റെ പ്രതികരണം വായിക്കാം.

ബിഗ് ബോസ് സീസൺ 3 യ്ക്ക് ശേഷം ജീവിതത്തിൽ പോസിറ്റീവ് മാറ്റമാണോ അതോ നെഗറ്റീവാണോയെന്ന ചോദ്യത്തിന് അത് ഓരോരുത്തരുടെ വീക്ഷണം പോലെയിരിക്കുമെന്നായിരുന്നു കിടിലം ഫിറോസിന്റെ മറുപടി. 'എന്റെ രണ്ട് മക്കളുടെ വരാനിരിക്കുന്ന 10 വർഷത്തെ വിദ്യാഭ്യാസത്തിന് വേണ്ട ചെലവുകൾ സെയ്ഫ് ആണ്. ഒരു പിതാവെന്ന നിലയിൽ അതിനപ്പുറത്തേക്ക് പിന്നെ ആര് എന്ത് നെഗറ്റീവ് എന്നത് എന്നെ ബാധിക്കുന്നില്ല. ഒരു തുക മാറ്റി വെയ്ക്കാൻ എനിക്ക് സാധിച്ചുവെന്നത് ബിഗ് ബോസ് തന്ന ഒരു അഭിമാന സംഗതി തന്നെയാണ്', കിടിലം ഫിറോസ് പറഞ്ഞു.

'ബിഗ് ബോസിന് നേർക്കുള്ള വിമർശനം തീർന്നാൽ ആ ഷോയും തീർന്നെന്ന് കരുതുന്ന ആളാണ് ഞാൻ. മണിക്കുട്ടൻ മുതൽ ഏറ്റവും ആദ്യം പുറത്തായ ലക്ഷ്മി വരെയുള്ള ആളുകൾ എന്റെ അടുത്ത സുഹൃത്തുക്കളാണ്.അതൊരു ഇമോഷണൽ, സൈക്കോളജിക്കൽ ഗെയിം ഷോ ആണ്. പ്രേക്ഷകന് അത് അറിയില്ല. അത് അറിയുന്ന നിമിഷം ബിഗ് ബോസിന്റെ ത്രില്ല് പോകും'.

'പല മത്സരാർത്ഥികളും ബിഗ് ബോസിനെ കുറിച്ച് പലതും പറയും. ഇടക്ക് ഒരു മത്സരാർത്ഥി പറയുന്നുണ്ടായിരുന്നു പുറത്ത് നടക്കുന്നതൊന്നും നമ്മുക്ക് അറിയാൻ സാധിക്കില്ലെന്ന് . എന്നാൽ അങ്ങനെ അല്ല. ഞാൻ പലതും ജനുവിനായി പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ എന്നെ ഇഷ്ടമല്ലാത്ത ഷോയുടെ ഒഫീഷ്യൽസും ഉണ്ട്. നമ്മുക്ക് സമയം അറിയാൻ പറ്റും, ചെന്നൈയിൽ സെറ്റിൽ മുകളിൽ കയറി നിന്നാൽ റോഡ് കാണാൻ പറ്റും. അവിടെ നിന്ന് നോക്കിയാൽ ലോക്ക് ഡൗൺ ആണെങ്കിൽ നമ്മുക്ക് അറിയാൻ പറ്റും. തൊട്ടടുത്ത് ഒരു ക്ഷേത്രമുണ്ട്. അവിടെ രാവിലെ പാട്ട് വെയ്ക്കും. അത് വെയ്ക്കുമ്പോൾ രാവിലെ ആണെന്നും നേരം പുലർന്നെന്നും അറിയാൻ പറ്റും'.

'ബിഗ് ബോസ് ഒരു എഡിറ്റേഴ്സ് ഷോയാണ്. മാത്രമല്ല സമൂഹ മാധ്യമത്തിലെ വൈബും അവർ നോക്കും. ഞാനും പൊളി ഫിറോസും തർക്കമായിരുന്ന സമയത്ത് ഞങ്ങൾക്ക് വലിയ സ്പേസ് പുറത്ത് തന്നിരുന്നു. ഇത് കാണാൻ ആളുണ്ടെന്ന് കണ്ടതോടെയാണ് ഇത്. ഇത് ഞങ്ങൾക്ക് മനസിലാകും, ഞങ്ങൾ വീണ്ടും അടിയുണ്ടാക്കും. ഒരു ലൗ സ്ട്രാറ്റജി ഉണ്ടെങ്കിൽ ലാലേട്ടൻ അതിനെ കുറിച്ച് അഭിപ്രായം പറഞ്ഞാൽ സ്പേസ് കിട്ടിയെന്ന് നമ്മുക്ക് മനസിലാകും. അത് വളരും'.

'കൂട്ടത്തിൽ ഏറ്റവും കള്ളം കളിക്കാൻ പറ്റുന്ന, കൂട്ടത്തിലെ 19 പേരെ പുറത്താക്കാൻ പറ്റുന്നയാളാണ് ബിഗ് ബോസ് വിജയി. പ്രേക്ഷക പിന്തുണ ഉണ്ടെന്ന് പറഞ്ഞാലും മറ്റ് 19 മത്സാർത്ഥികളേയും പുറത്താക്കാൻ കഴിയുന്ന മെന്റൽ ശേഷിയുള്ള, ഫോക്കസ്ഡ് ആയ ഒരാളായിരിക്കും ബിഗ് ബോസ്. ബിഗ് ബോസ് സീസൺ 3 വിജയിയായ മണിക്കുട്ടനെ കുറിച്ചല്ല പറയുന്നത്. പൊതുവെ പറയുന്നതാണ്.മണിക്കുട്ടൻ ഇടയ്ക്ക് ബ്രേക്കായി പുറത്ത് പോയല്ലോ. അത് എന്നെ വളരെ വിഷമിപ്പിച്ചിരുന്നു. എന്നാൽ ആ സങ്കടത്തെ പോലും വേറെ രീതിയിലാണ് പുറത്തുവന്നത്', ഫിറോസ് പറഞ്ഞു.

ബിഗ് ബോസ് ഷോയ്ക്ക് പിന്നാലെ സനാധാലയം എന്ന പേരിൽ ഒരു അനാധാലയം ഫിറോസ് ആരംഭിച്ചിരുന്നു. അതിനെ കുറിച്ച് -'സനാധാലയം എന്നത് എന്റെ സ്വപ്നമായിരുന്നു.അത് പെട്ടെന്ന് സാധ്യമാക്കാൻ ബിഗ് ബോസും അതിൽ അപമാനിച്ചതുമെല്ലാം കുറച്ച് കൂടെ വേഗത്തിലാക്കാൻ സഹായിച്ചു. ഞാൻ പറഞ്ഞ അതേ ആശയം സീസൺ 4 ൽ പറഞ്ഞവരുണ്ട്. ഞങ്ങൾക്കൊരു അനാഥാലയം പണിയണമെന്ന്. അടുത്ത ആഴ്ചയിൽ അവർ പുറത്തായി. അത് എല്ലാ സമയത്തും വർക്ക് ഔട്ടാകില്ല. അങ്ങനെയൊരു ആഗ്രഹം ഉണ്ടെങ്കിൽ ആ പ്ലാനോട് കൂടി ഉള്ളിൽ പോകണം. സനാഥാലയം എന്നത് തുടങ്ങി എന്നതേ ഉള്ളൂ. അതൊരു സിഗ്നേച്ചറാണ്. അത് കൊണ്ട് പോകാനുള്ള ആളെ തേടുകയാണ്', ഫിറോസ് പറഞ്ഞു.












Click it and Unblock the Notifications