'ബിഗ് ബോസിലേക്ക് ഒരു റീ എൻട്രി ഉണ്ടാകും..പുറത്താകാൻ കാരണം ആ സ്ട്രാറ്റജി'; സാഗർ സൂര്യ
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 തുടക്കത്തിൽ ഒഴുക്കൻ മട്ടിൽ ഗെയിം തുടങ്ങിയ താരമായിരുന്നു സാഗർ സൂര്യ. എന്നാൽ ഷോ പകുതിയാകുമ്പോഴേക്കും തന്റെ ഗെയിം ട്രാക്കിലാക്കാൻ സാഗറിന് സാധിച്ചിരുന്നു. പക്ഷേ പിന്നീടങ്ങോട്ട് ട്രാക്ക് തെറ്റി നീങ്ങുന്ന സാഗറിനെയായിരുന്നു ആരാധകർ കണ്ടത്. ഒടുവിൽ പതിനൊന്നാം ആഴ്ചയിൽ ബിഗ് ബോസ് ഹൗസിൽ നിന്ന് താരം പുറത്താവുകയും ചെയ്തു.
ഇപ്പോഴിതാ എന്തുകൊണ്ടാണ് താൻ ഷോയിൽ നിന്നും പുറത്തായതെന്ന് തുറന്ന് പറയുകയാണ് സാഗർ. 'മൈൽ സ്റ്റോൺ മെയ്ക്കേഴ്സ് ' യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സാഗറിന്റെ പ്രതികരണം. മാത്രമല്ല ബിഗ് ബോസ് ഹൗസിൽ തനിക്ക് ഏറ്റവും ഇഷ്ടമുള്ള മത്സരാർത്ഥികളെ കുറിച്ചും ഇനിയൊരു അവസരം ലഭിച്ചാൽ ഷോയിലേക്ക് വീണ്ടും പോകുമോയെന്നുള്ള ചോദ്യങ്ങളോടുമെല്ലാം സാഗർ പ്രതികരിച്ചു.

ബിഗ് ബോസിലേക്ക് റീ എൻട്രി ഉണ്ടാകുമോയെന്ന ചോദ്യത്തിന് ഉണ്ടാകും എന്നും അത് താനാകണമെന്നില്ലെന്നും സാഗർ പറഞ്ഞു. അവസരം ലഭിക്കുകയാണെങ്കിൽ വീണ്ടും പോകുമോയെന്ന ചോദ്യത്തിന് തന്റെ പ്രധാന സ്വപ്നം സിനിമയാണെന്നായിരുന്നു സാഗറിന്റെ മറുപടി. തന്നെ ആളുകൾ ഇഷ്ടപ്പെടുന്നുണ്ടല്ലോ, അതുമതിയെന്നും സാഗർ പറഞ്ഞു.
ജുനൈസ്, സെറീന, നാദിറ എന്നിവരുമായിട്ടുള്ള സ്ട്രാറ്റജികളാണ് സാഗറിനെ പുറത്താക്കിയത് എന്ന് കരുതുന്നുണ്ടോയെന്ന ചോദ്യത്തിന് ഒരുപരിധി വരെ അതെ എന്നായിരുന്നു ഉത്തരം. ' ഞാൻ പറഞ്ഞ കാര്യങ്ങൾ പുറത്ത് പ്രേക്ഷകർക്ക് വേറെ രീതിയിലായിരിക്കും മനസിലായിട്ടുണ്ടാകുക. ബിഗ് ബോസ് ഷോ എല്ലാവരും തുടർന്നും കാണണമെന്നാണ് തനിക്ക് എല്ലാവരോടും പറയാനുള്ളത്. എന്നെ സംബന്ധിച്ച് ഞാൻ മനസിൽ എന്തൊക്കെയോ ആണെന്ന് കരുതുന്ന ആളുകൾ അതിനുള്ളിൽ ഉണ്ട്. അവർ എന്തൊക്കെയാണെന്ന് മനസിലാക്കാൻ സാധിക്കുന്ന ദിവസങ്ങളായിരിക്കും വരാനിരിക്കുന്നത്. പലർക്കും ഞാൻ മനസിൽ ഒരു സ്പേസ് കൊടുത്തിട്ടുണ്ട്, പോകെ പോകെ ഗെയിമിന്റെ ഭാഗമായി അവർ എന്തൊക്കെ പറയും എന്ന് അറിയാനുള്ള ആകാംക്ഷയുണ്ട്', സാഗർ പറഞ്ഞു.
ഷോയിൽ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് ജുനൈസിനേയും സെറീനയേയും ആണെന്നും സാഗർ പറഞ്ഞു. 'ഗെയിമർ എന്ന നിലയിൽ അഖിൽ മാരാർ ആണ് നന്നായി പോകുന്നത്. അത്രയും അധികം ആളുകളെ എതിർത്ത് നിൽക്കുക എളുപ്പമല്ല, കുറേ പേർ നമ്മളെ ട്രിഗർ ചെയ്ത് കൊണ്ടിരിക്കുകയാണ്. ബാക്കിയുള്ളവർ തകർന്ന് പോകും. അഖിലേട്ടന്റെ ജീവിതാനുഭവമായിരിക്കാം അതുപോലെ അദ്ദേഹം അവിടെ നിൽക്കാൻ സഹായിക്കുന്നത്.ബിഗ് ബോസിൽ അയ്യോ വേണ്ടായിരുന്നുവെന്ന് തോന്നിയ സംഭവം കാപ്റ്റൻസിയുമായി ബന്ധപ്പെട്ട് അഖിൽ മാരാരുമായി ഉണ്ടായ പ്രശ്നമാണ്. കഷ്ടപ്പെട്ട് കളിച്ചതാണ്. പെട്ടെന്ന് ട്രിഗർ ആയി പോയതാണ്. ലാൽ സാറിന്റെ മുന്നിലായിരുന്നു അത് സംഭവിച്ചത്. കുറച്ച് ശ്രദ്ധിച്ചിരുന്നുവെങ്കിൽ എന്റെ കഠിനാധ്വാനത്തിന് ഒരു വിലയുണ്ടായേനെ.എന്നാൽ അതൊന്നും എനിക്ക് സാധിച്ചില്ല. ജനങ്ങൾക്ക് മുന്നിൽ ഞാൻ ഭയങ്കര ക്രൂരനായി. ലാൽ സാറിനോട് ബഹുമാനമില്ലാതെ പെരുമാറി എന്ന തരത്തിലായി. അക്കാര്യത്തിൽ ക്ഷമ ചോദിക്കുകയാണ്.
അമ്മ ജീവിതത്തിൽ ഉണ്ടായിരുന്നുവെങ്കിൽ എന്റെ കരിയറിൽ ഞാൻ കുറച്ച് കൂടെ അടിപൊളിയായേനെ. അമ്മ എന്റെ എല്ലാ ഷോകളും സിനിമകളും കണ്ടേനെ. അച്ഛനെ ഞാൻ നിർബന്ധിച്ച് കൊണ്ട് പോയി കാണിക്കണം. ഇതിപ്പോൾ ഞാൻ തന്നെ എന്നെ പ്രോത്സാഹിപ്പിക്കണം, സാഗറെ മുന്നോട്ട് വാ എന്ന് പറയാൻ ഞാൻ തന്നെ വേണം. ഷോ കഴിഞ്ഞ് വീട്ടിലേക്ക് വന്നപ്പോഴും എന്നെ സത്കരിക്കാനും നീ അടിപൊളിയായി കളിച്ചെന്ന് പറയാനുമൊന്നും അമ്മയില്ലെന്നത് വളരെ സങ്കടമുണ്ടാക്കി. എന്റെ ആദ്യ സിനിമ ഇറങ്ങിയപ്പോഴൊക്കെ വലിയ ആഘോഷമാവേണ്ടതായിരുന്നു', സാഗർ പറഞ്ഞു.












Click it and Unblock the Notifications