അനിയൻ മിഥുനെ സ്പോൺസർ ചെയ്തത് സിനിമ നടി; വെളിപ്പെടുത്തി വുഷു മാസ്റ്റർ..'സനയെ വെടിവെച്ച് കൊന്നത് പച്ചക്കള്ളം'
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 മത്സരാർത്ഥിയായ അനിയൻ മിഥുന്റെ വുഷു വിജയങ്ങളുടെ ആധികാരികതയെ ചോദ്യം ചെയ്ത് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. വുഷു ലോകചാമ്പ്യനാണെന്നതടക്കുമുള്ള അനിയന്റെ അവകാശവാദങ്ങൾ പച്ചക്കള്ളമാണെന്നാണ് തെളിവുകൾ അടക്കം നിരത്തി പലരും സോഷ്യൽ മീഡിയയിൽ ചർച്ചയാക്കുന്നത്. ഇല്ലാത്ത മത്സരങ്ങളിൽ പങ്കെടുത്ത് അവാർഡ് നേടിയെന്നാണ് അനിയൻ വാദിക്കുന്നതെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.
കേരള വുഷു അസോസിയേഷനും അനിയൻ മിഥുന്റെ വാദങ്ങൾ തള്ളിയിട്ടുണ്ട്. ഇക്കാര്യത്തിൽ വിശദമായ പ്രസ്താവന ഇറക്കുമെന്നാണ് അവർ വ്യക്തമാക്കിയത്. അതിനിടെ മിഥുന്റെ അവകാശവാദങ്ങളെ കുറിച്ച് പ്രതികരിച്ച് ഇപ്പോൾ അദ്ദേഹത്തിന്റെ വുഷു മാസ്റ്റർ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തൃപ്രയാർ സ്വദേശിയായ അനീസ് ആണ് സത്യാവസ്ഥ വെളിപ്പെടുത്തുന്നത്. തന്റെ പരിശീലകർ എന്ന് മിഥുൻ പറഞ്ഞ രണ്ട് വ്യക്തികളിൽ ഒരാളാണ് അനീസ്. 'ബിഹൈന്‍റ് വുഡ്സ് ഐസിന്' നൽകിയ അഭിമുഖത്തിൽ അനീസിന്റെ പ്രതികരണം വായിക്കാം

'അനിയൻ മിഥുൻ കുൽദീപ് പാണ്ഡു എന്ന കോച്ചിന് കീഴിലേക്ക് പരിശീലനത്തിന് പോയത് എന്നോട് ചോദിച്ചിട്ടാണ്. ഒരു സിനിമാ നടിയാണ് അതിന് സ്പോൺസർ ചെയ്തത്. അവരുടെ പേര് വിവരങ്ങൾ വെളിപ്പെടുത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല. നോർത്ത് ഇന്ത്യയിൽ പോയാലേ നമ്മുക്ക് നല്ല പരിശീലനം ലഭിക്കൂ. കാരണം ഒരു 12 വർഷം മുൻപിലാണ് അവിടുത്തെ വുഷുവും അസോസിയേഷനും എല്ലാം.
ഇവിടെ അസോസിയേഷന്റെ പിന്നിൽ നിന്നുള്ള കുത്തും പിടിവലിയും കാരണം ഒരു താരത്തിനും രക്ഷപ്പെടാൻ പറ്റില്ല. അനിയൻ മിഥുനെക്കാൾ കഴിവുള്ള നിരവധി കുട്ടികൾ എന്റെ കീഴിലും മറ്റ് അസോസിയേഷനുകളിലുമെല്ലാം ഉണ്ട്. കുൽദീപ് പാണ്ഡു എല്ലാവർക്കും അറിയുന്ന കോച്ചാണ്. ഏഷ്യൻ മെഡലിസ്റ്റ് ആയ ഭാനുപ്രതാപ് സിംഗ് അടക്കമുള്ളവരുടെ കോച്ചാണ്. ഭാനുപ്രതാപ് സിംഗ് ഇന്ത്യയ്ക്ക് വേണ്ട് മെഡലടിച്ച് കോടികൾ വാങ്ങി കേന്ദ്രസർക്കാരിൽ ജോലി ചെയ്യുന്ന വ്യക്തിയാണ്.
വുഷുവിനെ കുറിച്ച് പലർക്കും അറിയില്ല, പറഞ്ഞ് മനസിലാക്കൽ തന്നെ ബുദ്ധിമുട്ടാണ്. അനിയൻ മിഥുൻ മത്സരിച്ച എതിരാളികളുടെ പേര് പറയുന്നതിന് പകരം രാജ്യങ്ങളുടെ പേര് പറയുന്നതിന് കാരണമെന്താണെന്ന് വെച്ചാൽ വുഷുവിൽ ബ്രാന്റ് എന്ന് പറയുന്നത് രാജ്യമാണ്, താരമല്ല, വ്യക്തിപരമായി അടുപ്പം ഉള്ളവരുടെയൊക്കെ പേര് ഓർമയുണ്ടാകും. അല്ലാതെ എതിരാളികളുടെ പേര് ഓർമയുണ്ടാകില്ല.
കേരള സർക്കാരോ കേന്ദ്രസർക്കാരോ അംഗീകരിച്ച ഗെയിമുകളിൽ മാത്രം മത്സരിച്ചവർ മാത്രമേ ലോകചാമ്പ്യൻമാർ ആകൂവെന്ന് പറയാനാകില്ല. മോയ്ത്തായ് അസോസിയേഷനിൽ നമ്മുടെ കൊടുങ്ങല്ലൂരിൽ നിന്നുള്ള പയ്യൻമാർ ഉണ്ട്. അതിലൊരാൾ തായ്ലാന്റിൽ നടന്ന ലോകചാമ്പ്യൻഷിപ്പിൽ സിൽവറടിച്ചിട്ടുള്ളയാളാണ്. അദ്ദേഹത്തിന് പക്ഷേ എവിടേയും അംഗീകാരം കിട്ടിയിട്ടില്ല. കാരണം ആ ഗെയിം അംഗീകരിക്കപ്പെട്ടിട്ടില്ല.
അനിയൻ മിഥുനെക്കാൾ നല്ല താരങ്ങൾ തൃശൂർ അടക്കം പല ജില്ലകളിലുമുണ്ട്. പക്ഷേ അവർക്കൊന്നും സമൂഹത്തിന്റേയും സർക്കാരിന്റേയും അംഗീകാരം കിട്ടുന്നില്ല. സ്പോർട്സ് ഹോസറ്റലുകളോ ഫണ്ടോ കിട്ടുന്നില്ല. അസോസിയേഷന്റെ പിന്തുണയും ഉണ്ടാകുന്നില്ല, പാരവെപ്പും കുതികാൽവെട്ടും മാത്രമാണ് ഉണ്ടാകുന്നത്.
അനിയൻ മിഥുൻ പറഞ്ഞ കാര്യങ്ങളിൽ തള്ളിക്കളയേണ്ട ഒന്ന് മിഥുൻ ചെറുപ്പത്തിൽ വുഷു പഠിച്ചുവെന്നതാണ്, സനയെ വെടിവെച്ചു കൊന്നുവെന്ന സംഭവമൊന്നും നടന്നിട്ടില്ല. അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്തോ ചാമ്പ്യൻഷിപ്പ് നേടിയോ എന്ന കാര്യം സർട്ടിഫിക്കറ്റുകളും മെഡലും കാണിച്ചാൽ മാത്രമേ ആധികാരികമായി പറയാൻ സാധിക്കുകയുള്ളൂ. അക്കാര്യം ആവശ്യപ്പെട്ടിരുന്നുവെങ്കിലും മിഥുൻ ഇതുവരെ അവയൊന്നും തന്നിരുന്നില്ല. പക്ഷേ ഇങ്ങനെ മത്സരങ്ങൾ നടക്കുന്നുണ്ട്, അവിടുത്തെ സർക്കാർ അതിനെ പിന്തുണക്കുന്നുണ്ട് എന്നത് വാസ്തതവമാണ്', അനീസ് പറഞ്ഞു.












Click it and Unblock the Notifications