മാതൃഭൂമി അച്ചടിച്ച കാരൂർ സോമന്റെ പുസ്തകത്തിൽ വീണ്ടും കോപ്പിയടി.. തെളിവുമായി മൂന്നാമത്തെ ബ്ലോഗറും!
മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച കാരൂർ സോമൻറെ സ്പെയിൻ - കാളപ്പോരിന്റെ നാട് എന്ന പുസ്തകത്തിൽ കോപ്പിയടിച്ച കൂടുതൽ ലേഖനങ്ങൾ. പുസ്തകത്തിൽ തന്റെ ബ്ലോഗിൽ നിന്നുള്ള യാത്രാവിവരണങ്ങൾ ഉപയോഗിച്ചതായി ആരോപിച്ച് പ്രവാസി മലയാളിയും ബ്ലോഗറുമായ വിനീത് എടത്തിലാണ് രംഗത്തെത്തിയിരിക്കുന്നത്. ഒരു യാത്രികൻ എന്ന പേരിലാണ് വിനീത് ബ്ലോഗിൽ യാത്രാവിവരണങ്ങള്‍ എഴുതുന്നത്. സ്പെയിൻ - കാളപ്പോരിന്റെ നാട് എന്ന പുസ്തകത്തിലെ ആറിലധികം പേജുകളാണ് ഒരു യാത്രികന്റെ ബ്ലോഗിൽ നിന്നും കോപ്പിയടിച്ച് ചേർത്തിരിക്കുന്നത്.
സ്പെയിൻ - കാളപ്പോരിന്റെ നാട് എന്ന പുസ്തകത്തിൽ തന്റെ ബ്ലോഗിലെ വിവരങ്ങൾ ഉള്ളതായി വെളിപ്പെടുത്തി പ്രവാസി മലയാളിയും ബ്ലോഗറുമായ സജി തോമസും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. 42 പേജിലായി സജി തോമസിന്റെ ബ്ലോഗിൽ നിന്നും 11 യാത്ര വിവരണങ്ങൾ ഉൾപ്പെടുത്തിയിരുന്നത്. ഇപ്പോൾ രണ്ടാമത്തെ എഡിഷനിലുള്ള സ്പെയിൻ - കാളപ്പോരിന്റെ നാട് എന്ന പുസ്തകം മാതൃഭൂമി ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 175 രൂപയാണ് പുസ്തകത്തിന്റെ വില. പുസ്തകം വിവാദമായതിനെ തുടർന്ന് സ്പെയിൻ - കാളപ്പോരിന്റെ നാട് മാതൃഭൂമി ബുക്സ് പിൻവലിച്ചതായി അറിയുന്നു.

കാരൂർ സോമന്റെ പുസ്കതത്തിൽ തന്റെ ബ്ലോഗിൽ നിന്നും ഉള്ള യാത്രാവിവരണങ്ങൾ ഉപയോഗിച്ചതിനുള്ള തെളിവുകളുമായി ബ്ലോഗറായ മനോജ് രവീന്ദ്രനാണ് ആദ്യം രംഗത്തെത്തിയത്. പുസ്തകത്തിലെ രണ്ടും മൂന്നും അധ്യായങ്ങൾ പൂർണമായും, അവസാന അധ്യായത്തിലെ ചില ഭാഗങ്ങളും മനോജ് രവീന്ദ്രന്റെ ബ്ലോഗിൽ നിന്നും പകർത്തിയതാണ്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പുസ്തകത്തിലെ കൂടുതൽ പേജുകൾ മോഷണമാണ് എന്നറിയുന്നത്. പുസ്തകത്തിന്റെയും ബ്ലോഗിന്റെയും സ്ക്രീൻ ഷോട്ടുകള്‍ സഹിതമാണ് ഫേസ്ബുക്കിൽ സംഭവം ചർച്ചയാകുന്നത്.
കാരൂർ സോമനും മാതൃഭൂമി ബുക്സിനും എതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് മനോജ് രവീന്ദ്രൻ നേരത്തെ അറിയിച്ചിരുന്നു. സജി തോമസും വിനീതും നിയമ നടപടികൾക്ക് മുതിരുമെന്നാണ് അറിയുന്നത്. ലണ്ടനിൽ താമസിക്കുന്ന കാരൂർ സോമന്റേതായി 51 പുസ്തകങ്ങളാണ് ഇത് വരെയായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്. നാടകങ്ങളും, കഥകളും, കവിതകളും, നോവലുകളും, യാത്രാവിവരണവും ഒക്കെ കാരൂർ സോമന്റെ കൃതികളിൽ പെടും.












Click it and Unblock the Notifications