Get Updates
Get notified of breaking news, exclusive insights, and must-see stories!

'തുറന്നുകൊടുത്തത് ആപത്തിലേക്കുള്ള വാതിലുകള്‍; വടക്കോട്ട് കാലിട്ടിരിക്കുന്ന അധ്യാപകര്‍ കണ്ണൂരിലുണ്ട്'

ആര്‍എസ്എസ് നേതാക്കളുടെ പുസ്തകങ്ങള്‍ കണ്ണൂര്‍ സവര്‍കലാശാലയുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നു. സര്‍ക്കാര്‍ അറിയാതെ ഇത്തരം നീക്കം നടക്കില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളും സംഘടനകളും സമരപരിപാടികളുമായി രംഗത്തെത്തിയിട്ടുണ്ട്. സര്‍വകലാശാലയുടെ നടപടിയെ അനുകൂലിച്ച് ബിജെപി രംഗത്തെത്തി. എന്നാല്‍ സര്‍വകലാശാലയുടെ നീക്കം അപകടത്തിലേക്കുള്ള വഴിയാണെന്ന് മുന്നറിയിപ്പ് നല്‍കുന്നു രാഷ്ട്രീയ നിരീക്ഷകന്‍ ഡോ. ആസാദ്.

അഞ്ച് പുസ്തകങ്ങളാണ് ഒരേ സമയം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. മൊത്തം പതിനൊന്ന് പുസ്തകങ്ങള്‍ പഠിക്കാനുള്ളപ്പോള്‍ അഞ്ചും ആര്‍എസ്എസ് നേതാക്കളുടേതായത് ആസാദ് ചൂണ്ടിക്കാട്ടുന്നു. തങ്ങള്‍ക്ക് താല്‍പ്പര്യമുള്ള പുസ്തകങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനല്ല അധ്യാപകര്‍ ശ്രമിക്കേണ്ടത്. ചിന്താധാരകളെ പരിചയപ്പെടുത്താനല്ല, പ്രത്യേക ചിന്താ പദ്ധതിയെ അമിത പ്രാധാന്യത്തോടെ സ്വീകരിച്ച് ഇരുത്താനാണ് ശ്രമം നടന്നിട്ടുള്ളത്. കാസര്‍കോടുള്ള കേന്ദ്ര സര്‍വകലാശാല കാമ്പസില്‍ നിന്നുള്ള കാറ്റ് അധികമായി വീശുന്നതുകൊണ്ട് സംഭവിക്കുന്ന മാറ്റങ്ങളാണിത്. വടക്കോട്ട് കാലും നീട്ടിയിരിക്കു്‌ന ഒരുപാട് അധ്യാപകര്‍ കണ്ണൂരിലുണ്ടെന്ന് കേട്ടിട്ടുണ്ടെന്നും കോളജുകളില്‍ ഇടതുപക്ഷ മുഖമുള്ള ചില അധ്യാപകര്‍ വടക്കു ചെല്ലുമ്പോള്‍ തനി സംഘിയാകുമെന്നും ആസാദ് കുറ്റപ്പെടുത്തുന്നു.

a

എല്ലാം പഠിക്കാമല്ലോ എന്ന് ചില കോണുകളില്‍ നിന്ന് പ്രതികരണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെയും ആസാദ് വിമര്‍ശിച്ചു. എല്ലാം പഠിക്കാമല്ലോ എന്ന ഉദാരതയില്‍ പാഠ്യപദ്ധതി തയ്യാറാക്കാനാകില്ലെന്ന് പറഞ്ഞ ആസാദ്, എതളവില്‍ ഏതൊക്കെ പഠിപ്പിക്കണം എന്ന വ്യക്തത വേണമെന്നും ചൂണ്ടിക്കാട്ടുന്നു. ആര്‍എസ്എസ് നേതാക്കളുടെ അഞ്ച് പുസ്തകങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പ്രഭാഷണ സമാഹാരങ്ങള്‍ എന്നതില്‍ കവിഞ്ഞ് പലതിനും പ്രാധാന്യമില്ല. രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് പാഠ്യപദ്ധതിയില്‍ എന്താണ് കാര്യമെന്നും ആസാദ് ചോദിക്കുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ...

കണ്ണൂര്‍ സര്‍വ്വകലാശാലയുടെ വിവാദമായ പാഠ്യപദ്ധതിയില്‍ 'രാഷ്ട്ര ഓര്‍ നാഷന്‍ ഇന്‍ ഇന്ത്യന്‍ പൊളിറ്റിക്കല്‍ തോട്ട്' എന്ന വിഭാഗത്തില്‍ പതിനൊന്നു പുസ്തകങ്ങളാണ് പഠിക്കാനുള്ളത്. അതില്‍ അഞ്ചെണ്ണം ഹിന്ദുത്വ ദേശീയവാദികളുടെതാണ്. സവര്‍ക്കര്‍, ഗൊള്‍വാള്‍ക്കര്‍, ദീനദയാല്‍ ഉപാധ്യായ തുടങ്ങിയവരില്‍ ആരുടെയെങ്കിലും ഒരു പുസ്തകം മതി ഹിന്ദുത്വ ദേശീയത പരിചയപ്പെടുത്താന്‍. അങ്ങനെയൊരു അച്ചടക്കം പുലര്‍ത്താന്‍പോലും വിദഗ്ദ്ധര്‍ തയ്യാറായില്ല.

തങ്ങള്‍ക്കു താല്‍പ്പര്യമുള്ള പുസ്തകങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനല്ല, ഇന്ത്യന്‍ രാഷ്ട്രീയ ചിന്തയിലെ മുഖ്യധാരകള്‍ പരിചയപ്പെടുത്താനാണ് ശ്രമിക്കേണ്ടിയിരുന്നത്. ലിബറല്‍ ജനാധിപത്യത്തിന്റെയും ഗാന്ധിസത്തിന്റെയും, സാഷ്യലിസ്റ്റ് ചിന്തയുടെയും മാര്‍ക്സിസത്തിന്റെയും മതദേശീയ ചിന്തകളുടെയും ധാരകളെ പരിചയപ്പെടുത്തുകയും പഠിപ്പിക്കുകയും വേണം. ഗാന്ധിജിയും നെഹ്റുും അംബേദ്കറും കാഞ്ച ഇളയ്യയും കണ്ണൂരിലെ പാഠ്യപദ്ധതിയിലുണ്ട്. അത് എന്തെങ്കിലും വിധ സൗജന്യമെന്ന നിലയ്ക്കല്ല, പ്രമുഖ ചിന്താധാരകളുടെ പ്രതിനിധാനം എന്ന നിലയ്ക്കാണ് പരിഗണിക്കപ്പെടേണ്ടത്. അങ്ങനെയാണെങ്കില്‍ ജയപ്രകാശ് നാരായണനും രാം മനോഹര്‍ ലോഹ്യയും എം എന്‍ റോയിയും കെ ദാമോദരനും മറ്റും കടന്നു വരേണ്ടതാണ്. ഹിന്ദുത്വ ദേശീയതാ സങ്കല്‍പ്പംപോലെ പ്രസക്തമാണ് മറ്റു മത ദേശീയതാ സങ്കല്‍പ്പങ്ങളും. അത്തരം പുസ്തകങ്ങളും ചേര്‍ക്കാം. ഇവിടെ ചിന്താധാരകളെ പരിചയപ്പെടുത്താനല്ല, പ്രത്യേക ചിന്താപദ്ധതിയെ അമിതപ്രാധാന്യത്തോടെ സ്വീകരിച്ച് ഇരുത്താനാണ് ശ്രമിച്ചത്. അതുകൊണ്ടാണ് സംഘപരിവാര അധിനിവേശം നടന്നു എന്നു പറഞ്ഞത്.

പബ്ലിക് അഡ്മിനിസ്ട്രേഷനോ അതിന്റെ ആഗോളവത്കരണകാല മുഖമായ ഗവേര്‍ണന്‍സോ പഠിപ്പിക്കുന്ന കോഴ്സില്‍ ഭരണഘടനയും ഫെഡറല്‍ ബന്ധങ്ങളും ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രവുമൊക്കെയാണ് കൂടുതല്‍ പ്രസക്തം. രാഷ്ട്രീയ സിദ്ധാന്തപഠനം ഇങ്ങനെ അസന്തുലിതമായി പകരുന്നത് യുക്തിസഹമല്ല. ഇത് കണ്ണൂര്‍ സര്‍വ്വകലാശാലാ പരിധിയില്‍ കാസര്‍കോടുള്ള കേന്ദ്ര സര്‍വ്വകലാശാലാ കാമ്പസില്‍നിന്നുള്ള കാറ്റ് അധികമായി വീശുന്നതുകൊണ്ടു സംഭവിക്കുന്ന വിഭ്രമമാണ്. വടക്കോട്ട് കാലും നീട്ടിയിരിക്കുന്ന അദ്ധ്യാപകര്‍ കണ്ണൂരില്‍ ധാരാളമുണ്ടെന്നു കേള്‍ക്കുന്നു. കോളേജില്‍ നടത്തുന്ന സെമിനാറുകളില്‍ ആരെ വിളിക്കണമെന്നു പോലും കേന്ദ്ര സര്‍വ്വകലാശാലയിലെ വിചാരകേന്ദ്രം തീരുമാനിക്കുകയാണ് പതിവെന്നും ശ്രുതിയുണ്ട്. കോളേജുകളില്‍ ഇടതുപക്ഷ മുഖമുള്ള ചില അദ്ധ്യാപകര്‍ വടക്കു ചെല്ലുമ്പോള്‍ തനിസംഘിയാവും. വിചാരകേന്ദ്രത്തിന്റെ ഉപഗ്രഹങ്ങള്‍ അവരുടെ ദൗത്യം നിര്‍വ്വഹിക്കുന്നതാണ് നാം കണ്ടത്.
എല്ലാം പഠിക്കാമല്ലോ എന്ന ഉദാരതയില്‍ പാഠ്യപദ്ധതി തയ്യാറാക്കാനാവില്ല. ഏതളവില്‍ എന്തൊക്കെ പഠിക്കണമെന്ന് വ്യക്തതവേണം. അതിനാണ് കരിക്കുലവും പാഠ്യ പദ്ധതിയും പാഠ്യക്രമവുമൊക്കെ തയ്യാറാക്കുന്നത്. അതു പ്രകാരം ഹിന്ദുത്വ ദേശീയവാദം പഠിപ്പിക്കാന്‍ അഞ്ചു പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതിന് എന്തു ന്യായീകരണമുണ്ട്? പ്രത്യേക സിദ്ധാന്തം അവതരിപ്പിക്കുന്ന പുസ്തകങ്ങളാണോ അവ? പ്രഭാഷണങ്ങളുടെ സമാഹാരങ്ങള്‍ എന്നതില്‍ കവിഞ്ഞ് പലതിനും പ്രാധാന്യമില്ല. വൈകാരികാഭിമുഖ്യത്തിനും രാഷ്ട്രീയ താല്‍പ്പര്യത്തിനും പാഠ്യപദ്ധതിയില്‍ എന്തു കാര്യം?
ഒരു ജനാധിപത്യ രാജ്യത്ത് അക്കാദമിക സ്ഥാപനങ്ങള്‍ നയിക്കേണ്ടത് ജനാധിപത്യ ബോധമുള്ള അക്കാദമിക പണ്ഡിതരും ഭരണസഹായികളുമാണ്. അവിടെ കേടു ബാധിച്ചാല്‍ പിന്നെ രക്ഷയില്ല. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ആരംഭിച്ചത് നാളെ കേരളം മുഴുവനുമാവും. കേരളീയ നവോത്ഥാനവും ഇന്ത്യന്‍ ജനാധിപത്യ രാഷ്ട്രീയവും കുഴിച്ചുമൂടിയ ജീര്‍ണതകള്‍ പുതുവേഷമണിഞ്ഞു വരും. തുറന്നു കൊടുത്തത് ആപത്തിലേക്കുള്ള വാതിലുകളാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+