ആര്യാടന്‍ ഷൗക്കത്തിന്റെ പരാജയവും ആര്യാടന്‍ യുഗത്തിനേറ്റ വിള്ളലും
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയ ആര്യാടന്‍ ഷൗക്കത്ത് തോല്‍ക്കുമെന്ന് നേരത്തെ പ്രവചനങ്ങളുണ്ടായിരുന്നു. എങ്കിലും ആര്യാടന്‍ മുഹമ്മദ് തിരഞ്ഞെടുപ്പിനെ നോക്കിക്കണ്ടത് പ്രതീക്ഷയോടെയാണ്. സിറ്റിംഗ് എംഎല്‍എ ആയ ആര്യാടന്‍ മുഹമ്മദ് തന്റെ പിന്‍ഗാമിയായി മകനെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചതും കോണ്‍ഗ്രസിനുള്ളില്‍ നേരിയ അസ്വാരസ്യങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ആര്യാടന്‍ മുഹമ്മദ് മത്സര രംഗത്തുനിന്ന് പിന്‍വാങ്ങി മത്സരിച്ച് ജയിക്കാനുള്ള ദൗത്യം മകന്റെ കൈകളില്‍ ഏല്‍പ്പിച്ചപ്പോള്‍ ഇത്തരത്തിലൊരു തിരിച്ചടി ആര്യാടനും പ്രതീക്ഷിച്ചിരുന്നില്ല.
ആദ്യം പോസ്റ്റല്‍ വോട്ടുകളെണ്ണിത്തുടങ്ങിയപ്പോള്‍ മുന്നിലുണ്ടായിരുന്ന ആര്യാടന്‍ ഷൗക്കത്ത് ക്രമേണ പിന്നോട്ടുപോകുകയായിരുന്നു. ആര്യാടനെതിരെ ലീഡ് നില ഉറപ്പിച്ച് മുന്നോട്ടുപോയ അന്‍വറിനെ തകര്‍ക്കാന്‍ ഒരു ഘട്ടത്തിലും ആര്യാടന് കഴിഞ്ഞില്ല. 4316 വോട്ടുകളുടെ ഭൂരിപക്ഷമാണ് അന്‍വര്‍ ഷൗക്കത്തിനെതിരെ നേടിയത്. അന്‍വര്‍ 42,748 വോട്ടും ആര്യാടന്‍ ഷൗക്കത്ത് 38,432 വോട്ടുകളുമാണ് നേടിയത്.
ആര്യാടന്‍ കുടുംബം പുലര്‍ത്തിവന്ന ആധിപത്യത്തിന് അന്ത്യം കുറിക്കുകയായിരുന്നു ഈ തിരഞ്ഞെടുപ്പെന്ന് അനുമാനിക്കേണ്ടിവരും. ആര്യാടന്‍ മുഹമ്മദ് 32 വര്‍ഷം കയ്യടക്കിവച്ച മണ്ഡലമാണ് ഇതോടെ കോണ്‍ഗ്രസിന് നഷ്ടമായിട്ടുള്ളത്. കോണ്‍ഗ്രസുകാരനായിരുന്ന അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വത്തമാണ് ഇവിടെ നിര്‍ണ്ണായകമായതെന്നും കൂട്ടിവായിക്കേണ്ടതുണ്ട്.
സോളാര്‍ കേസിലെ ആരോപണങ്ങളും നിലമ്പൂരിലെ പാര്‍ട്ടി ഓഫീസിലെ തൂപ്പുകാരിയുടെ മരണവുമെല്ലാം ആര്യാടന്‍ മുഹമ്മദിന്റെ പ്രതിഛായക്ക് നേരിയ മങ്ങല്‍ലേല്‍പ്പിച്ചിരുന്നു. ഇതില്‍ നിന്ന് രക്ഷപ്പെടുന്നതിനുള്ള മാര്‍ഗ്ഗമെന്നോണമാണ് മകന്‍ ആര്യാടന്‍ ഷൗക്കത്തിനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സര രംഗത്തിറക്കിയത്. നിലമ്പൂരിലേക്ക് പാര്‍ട്ടി നിശ്ചയിച്ചിരുന്നത് കെപിസിസി സെക്രട്ടറി വി വി പ്രകാശിനെയുമായിരുന്നു എന്നാല്‍ അവസാന നിമിഷം വിവി പ്രകാശിനെ തള്ളി ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കുയായിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനെതിരെ എതിര്‍ ശബ്ദങ്ങള്‍ പാര്‍ട്ടിക്കകത്ത് നിന്ന് തന്നെ ഉണ്ടായിരുന്നെങ്കിലും പാര്‍ട്ടിയിലെ തലമുതിര്‍ന്ന നേതാവായ ആര്യാടന്റെ വാക്കിന് മുമ്പില്‍ എല്ലാവരും നിശബ്ദരാവുകയായിരുന്നു. വി വി പ്രകാശിനെ തള്ളിക്കളഞ്ഞ പാര്‍ട്ടി നടപടിക്കെതിരെ കടുത്ത പ്രതിഷേധം പാര്‍ട്ടിക്കുള്ളില്‍ നിന്നുയര്‍ന്നിരുന്നു. കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ മാത്രമാണ് പ്രകാശിനെ പിന്തുണച്ചത്. ആര്യാടനെ ഭയന്നാണ് ഇത്തരത്തിലൊരു തീരുമാനത്തെ പാര്‍ട്ടിക്കകത്തുള്ള എല്ലാവരും അംഗീകരിച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് തന്നെ അഭിപ്രായങ്ങളുയര്‍ന്നിരുന്നു.
വിദ്യാര്‍ത്ഥി രാഷ്്ട്രീയത്തില്‍ നിന്ന് സജീവ രാഷ്ട്രീയത്തിലേക്ക് കടന്ന ആര്യാടന്‍ ഷൗക്കത്ത് പഞ്ചായത്ത്, നഗരസഭാ എന്നിങ്ങനെയുള്ള വഴികള്‍ താണ്ടുകയും സിനിമാ രംഗത്ത് ഒന്ന് പയറ്റിനോക്കാനും തയ്യാറായി.
നിലമ്പൂര്‍ കല്ലായി സ്‌കൂളില്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂള്‍ ലീഡറായാണ് വിദ്യാര്‍ത്ഥി രാഷ്ട്രീത്തിലേക്കുള്ള കടന്നുവരവ്. ഗവണ്‍മെന്റ് മാനവേദന്‍ സ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ കെഎസ് യുവിന്റെ സ്‌കൂള്‍ ലീഡറായി തിളങ്ങി. കെഎസ്‌യു താലൂക്ക് സെക്രട്ടറിയായിരിക്കുമ്പോള്‍ പ്രീഡിഗ്രി പഠനത്തിന് തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലേക്ക്. ഡിഗ്രി പഠനം മമ്പാട് എംഇഎസില്‍. രാഷ്ട്രീയത്തിനൊപ്പം കലയും സിനിമയും സാംസ്‌ക്കാരിക രംഗങ്ങളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ഷൗക്കത്ത് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഭാരവാഹി, കേരളദേശീയ വേദി ജില്ലാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചു. നിലവില്‍ കെപിസിസി അംഗവും എഐസിസിയുടെ രാജീവ്ഗാന്ധി പഞ്ചായത്തീരാജ് സംഘധന്‍ ദേശീയ കണ്‍വീനറുമാണ്.