സുരേഷ് ഗോപിയുടേത് വെറും വാക്ക് അല്ലെന്ന് ബോധ്യമായി: ഉമ്മയോട് പറഞ്ഞു, അസീസ് നെടുമങ്ങാട് പറയുന്നു
മിമിക്രി വേദികളില്‍ നിന്നും മലയാളം സിനിമ ലോകത്തേക്ക് എത്തിയ അനുഗ്രഹീത കലാകാരനാണ് അസീസ് നെടുമങ്ങാട്. 2012 ല്‍ പുറത്തിറങ്ങിയ കുഞ്ഞളിയനാണ് ആദ്യ ചിത്രമെങ്കിലും നാല് വർഷങ്ങള്‍ക്ക് ശേഷം വന്ന ആക്ഷന്‍ ഹീറോ ബിജുവിലെ വേഷമാണ് ശ്രദ്ധിക്കപ്പെട്ടത്. ചെറുതെങ്കിലും ചിത്രത്തിലെ വേഷം അസീസ് നെടുമങ്ങാട് മനോഹരമാക്കി.
കോമഡി താരം എന്ന നിലയില്‍ പല ചിത്രങ്ങളിലും ലഭിച്ചത് കോമഡി വേഷമായിരുന്നെങ്കിലും മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡെന്ന ചിത്രം അസീസിലെ അഭിനയ പ്രതിഭയെ കൂടുതല്‍ തുറന്ന് കാട്ടുന്നതായി. ടൊവിനോ ചിത്രം അന്വേഷിപ്പിന്‍ കണ്ടെത്തും എന്നതിലെ പൊലീസ് വേഷവും ശ്രദ്ധിക്കപ്പെട്ടു. കാന്‍ പുരസ്കാര വേദിയില്‍ തിളങ്ങിയ ആള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രത്തിലും അസീസ് പ്രധാനപ്പെട്ട റോള്‍ ചെയ്തിരുന്നു.

ഇപ്പോഴിതാ സുരേഷ് ഗോപിയെക്കുറിച്ച് അസീസ് നെടുമങ്ങാട് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായി മാറുകയാണ്. വനിതയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് സുരേഷ് ഗോപില്‍ വീട്ടില്‍ വന്ന നിമിഷത്തെക്കുറിച്ച് അസീസ് തുറന്ന് പറയുന്നത്. ഈ വരവിന് കാരണമായതാകട്ടെ അമേരിക്കയില്‍ വെച്ച് അദ്ദേഹത്തോടെ പറഞ്ഞ മട്ടന്‍ കറിയും.
സുരേഷ് ഗോപിയോടൊപ്പം അമേരിക്കന്‍ പര്യടനം നടത്തുന്നതിന് ഇടയിലാണ് മികച്ച പാചകക്കാരനായ തന്റെ ബാപ്പയുടെ മാസ്റ്റർ പീസായ മട്ടന്‍ കറിയെക്കുറിച്ച് അസീസ് സുരേഷ് ഗോപിയോട് പറയുന്നത്. അപ്പോള്‍ തന്നെ സുരേഷ് ഗോപി ചോദിച്ചു " അസീസേ.. എനിക്കും കഴിക്കണം ആ മട്ടന്‍ കറി, ബാപ്പയോട് ചോദിക്കണം ഉണ്ടാക്കിത്തരുമോയെന്ന്".
അന്ന് സുരേഷ് ഗോപി പറഞ്ഞത് വെറും വാക്ക് അല്ലെന്ന് അസീസ് നെടുമങ്ങാടിന് വ്യക്തമായത് നാട്ടില്‍ വന്ന് ഒരാഴ്ച കഴിഞ്ഞതിന് ശേഷം വന്ന ആ ഫോണ്‍ കോളിലൂടെയാണ്. ഞാന്‍ എന്നാണ് മട്ടന്‍ കഴിക്കാന്‍ വീട്ടിലേക്ക് വരേണ്ടത് എന്ന് സുരേഷ് ഗോപി ഫോണിലൂടെ ചോദിച്ചപ്പോള്‍ അസീസിന് ആകെ വെപ്രാളമായി. സൂരേഷ് ഗോപിയെപ്പോലൊരു സൂപ്പർ താരത്തെ സ്വീകരിക്കാനുള്ള സൗകര്യങ്ങള്‍ തന്റെ വീട്ടിലുണ്ടോ എന്നായിരുന്നു തന്റെ പ്രധാന ആശങ്കയെന്നും അസീസ് പറയുന്നു.
കറിയെങ്ങാനും അദ്ദേഹത്തിന് ഇഷ്ടമായില്ലെങ്കിലോയെന്ന പേടിയുമുണ്ടായിരുന്നു. എന്തായാലും രണ്ടും കല്‍പ്പിച്ച് സുരേഷേട്ടന്‍ സൗകര്യമുള്ള ഏത് സമയത്ത് വരാമെന്നും മറുപടി നല്‍കി. സുരേഷ് ഗോപി വീട്ടിലെത്തിയപ്പോള്‍ ഉമ്മ പറഞ്ഞത് 'ഞങ്ങളുടെ വീട് ചെറുതാണ് ഇഷ്ടമാകുമോ എന്തോ' എന്നായിരുന്നു. അത് കേട്ടതും സുരേഷ് ഗോപി തന്നെ ചേർത്തുപിടിച്ചു കൊണ്ട് "ഉമ്മയുടെ ഈ മകന്‍ വലിയൊരു വീട് വെക്കും. ഒരു സംശയവും വേണ്ട" എന്ന് പറഞ്ഞു. അതാണ് പുതിയൊരു വീടെന്ന മോഹം മനസ്സില്‍ മൊട്ടിട്ടതെന്നും അസീസ് അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
അസീസ് സിനിമയില്‍ വരാത്ത സമയത്ത് നടന്ന കാര്യമാണ് ഇതെന്നതാണ് ശ്രദ്ധേയം. മിമിക്രി ഉപേക്ഷിച്ച് ഗള്‍ഫില്‍ ജോലിക്ക് പോയതിനെക്കുറിച്ചും അഭിമുഖത്തില്‍ അസീസ് വ്യക്തമാക്കുന്നുണ്ട്. എന്തായാലും ഭാഗ്യത്തിന് അവിടെ നില്‍ക്കേണ്ടി വന്നില്ല. തിരിച്ച് വന്നു. സ്കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ തന്നെ നാടകങ്ങളും മറ്റുമായി കലാരംഗത്ത് സജീവമായിരുന്നുവെന്നും അസീസ് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications