'കാസ്റ്റിങ് കൗച്ച് തടഞ്ഞത് കൊണ്ട് സിനിമ നഷ്ടപ്പെട്ടു, ഞാനും ഇരയായതാണ്'; തുറന്നുപറഞ്ഞ് ഗോകുൽ സുരേഷ്
മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന് നേരത്തേ തന്നെ പല താരങ്ങളും തുറന്ന് പറഞ്ഞിട്ടുണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഇത്തരം ദുരനുഭവങ്ങളെ കുറിച്ച് പരസ്യമായി പ്രതികരിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷും തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തുകയാണ്. കാസ്റ്റിംഗ് കൗച്ച് തടഞ്ഞതുകൊണ്ട് തനിക്കും സിനിമകൾ നഷ്ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് പറഞ്ഞത്. താരത്തിന്റെ വാക്കുകളിലേക്ക്
'സ്ത്രീകൾ മാത്രമാണ് ദുരനുഭവം ഉണ്ടാകുന്നതെന്ന് കരുതരുത്. കാസ്റ്റിങ് കൗച്ച് തടയുന്ന നടൻമാർക്കും സിനിമ നഷ്ടപ്പെടാം. എനിക്ക് അത്തരത്തിലൊരു അനുഭവം ഉണ്ടായിട്ടുണ്ട്. എന്റെ തുടക്കക്കാലത്ത്. അതൊന്നും സംസാരിക്കാൻ എനിക്ക് താത്പര്യമില്ല. കാസ്റ്റിംഗ് കൗച്ച് നടത്തിയ ആളെ ഞാൻ തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. പക്ഷെ എനിക്ക് ആ സിനിമ നഷ്ടപ്പെട്ടിട്ടുണ്ട്.

പക്ഷെ ഈ സംഭവങ്ങൾക്കൊക്കെ പല ഡയമൻഷൻസ് ഉണ്ട്. ഈ വിഷയത്തിൽ സോഷ്യൽ മീഡിയ വിളമ്പുന്നതായിരിക്കും സാധാരണ ജനങ്ങൾക്ക് മനസിലാകുന്നത്. സിനിമ മേഖലയോടുള്ള കാഴ്ചപ്പാടെല്ലാം പെട്ടെന്ന് തന്നെ മാറിമറിയാം. അത്തരമൊരു സാഹചര്യത്തിലാണ് ഇപ്പോൾ നിവിൻ ചേട്ടനെതിരായിട്ടൊരു ആരോപണം വരുന്നത്.
അതിപ്പോൾ തെറ്റായ ആരോപണമാണെന്നൊക്കെ മനസിലായി വരുന്നു. ഇതിലൂടെ തന്നെ മനസിലാകും സ്ത്രീകൾ മാത്രമല്ല പുരുഷൻമാർ കൂടി ഇരകളാകുമെന്ന്.
ജെനുവിൻ കേസിൽ ഇരകൾക്കൊപ്പം തന്നെയാണ് നിൽക്കേണ്ടത്. പക്ഷെ നിവിൻ ചേട്ടന്റെ കേസിലൊക്കെ വിഷമമുണ്ട്. ഞാനും ഒരു തവണ ഇരയായത് ആണ്. ഇങ്ങനെ വിശ്വസിക്കാൻ പറ്റാത്തതും അല്ലെങ്കിൽ നമ്മൾ വിശ്വസിക്കാൻ താത്പര്യപ്പെടാത്തതും നടക്കുമ്പോൾ നമ്മുക്കൊരു അത്ഭുതം തോന്നിയേക്കും. പോലീസും കോടതിയും പോലുള്ള സംവിധാനങ്ങളാണ് നമ്മുക്ക് വ്യക്തത തരേണ്ടത്.
ഇരകളായവർക്ക് വലിയ പിന്തുണയാകുന്നതാണ് ഹേമ കമ്മിറ്റി പോലുള്ള സംവിധാനങ്ങൾ. ഇങ്ങനെയുള്ള സംഭവങ്ങൾ ഇനി നടക്കില്ലെന്നൊരു ധൈര്യം ഉണ്ടാകും. അതേസമയം വ്യാജ ആരോപണങ്ങൾ സിനിമ മേഖലയെ മോശമായി ബാധിക്കും. ചിലരുടെ ദുഷ്പ്രവൃത്തികാരണം ഇത്രയും വലിയൊരു മേഖലയെ അടച്ചാക്ഷേപിക്കാൻ പാടില്ലെന്നൊരു അഭിപ്രായം ഉണ്ട്.
മലയാള സിനിമ മേഖലയിൽ മാത്രമല്ല മറ്റ് പല സിനിമ മേഖലയിലും ഇതിന്റെ ഇരട്ടി സംഭവങ്ങൾ ഉണ്ടാകും. അതുപോലെ സിനിമയിൽ മാത്രമല്ല മറ്റ് മേഖലകളിലും ഇത്തരം സംഭവങ്ങൾ ഉണ്ട്. വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന എന്റെ പല സുഹൃത്തുക്കളും ഇത്തരത്തിൽ നേരിടുന്ന ദുരനുഭവങ്ങൾ പറഞ്ഞിട്ടുണ്ട്. മനുഷ്യർ എന്താ ഇങ്ങനെയെന്ന് നമ്മുക്ക് തോന്നിയേക്കാം. എല്ലാ മനുഷ്യർക്കും ഫ്ലോസ് ഉണ്ടാകും. ആളുകൾ നന്നായി ജീവിക്കാൻ നോക്കിയാൽ ഇങ്ങനത്തെ പ്രശ്നം ഉണ്ടാകില്ല', ഗോകുൽ സുരേഷ് പറഞ്ഞു.












Click it and Unblock the Notifications