ഹണി റോസിന് നേരെ ചാണകം എറിയാന്‍ തീരുമാനം; ആളെ കൂട്ടുന്നത് പണം നല്‍കി: വട്ടിയൂർക്കാവ് അജിത് കുമാർ
കേരളത്തിലെ വിവാദമായ പല കേസുകളിലേയും പ്രതികള്‍ക്ക് പിന്തുണ നല്‍കിയിട്ടുള്ള സംഘടനയാണ് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍. കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിലെ പ്രതി സവാദ്, നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി പള്‍സർ സുനി, ഹണി റോസിന്റെ പരാതിയിലെ പ്രതി ബോബി ചെമ്മണ്ണൂർ തുടങ്ങിയവരെല്ലാം ജാമ്യം നേടി ജയിലിന് പുറത്തേക്ക് വരുമ്പോള്‍ സ്വീകരിക്കാന്‍ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രവർത്തകരുണ്ടായിരുന്നു.
ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിയുടെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താനും വിധിയെ വിമർശിച്ച ഹൈക്കോടതി മുന്‍ ജഡ്ജി കമാല്‍ പാഷയ്‌ക്കെതിരെ പ്രതിഷേധിക്കാനും വട്ടിയൂർക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അടുത്തിടെ ശ്രമിച്ചിരുന്നു. അതേസമയം സംഘടനയുടെ വാട്സാപ്പില്‍ ഗ്രൂപ്പില്‍ അജിത് കുമാർ പങ്കുവെച്ച ചില സന്ദേശങ്ങള്‍ അടുത്തിടെ പുറത്ത് വന്നിരുന്നു.

24 ന്യൂസ് ചാനലിന്റെ ജനകീയ കോടതിയില്‍ അതിഥിയായി എത്തിയ വട്ടിയൂർക്കാവ് അജിത് കുമാറിന് ഈ വിഷയത്തിലടക്കം നിരവധി ചോദ്യങ്ങളാണ് അവതാരകന്‍ ഹഷ്മിയില്‍ നിന്നും നേരിടേണ്ടി വന്നത്. അവതാരകന്റെ പല ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരമില്ലാതെ വട്ടിയൂർക്കാവ് അജിത് കുമാർ കുഴങ്ങുന്നത് പരിപാടിയില്‍ ഉടനീളം വ്യക്തമായിരുന്നു.
സംഘടന മുന്നോട്ട് വെക്കുന്ന പുരുഷ കമ്മീഷന്‍ എന്ന ആവശ്യം എന്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നാണ് ജനകീയ കോടതിയില്‍ വട്ടിയൂർക്കാവ് അജിത് കുമാർ ആദ്യം തന്നെ നേരിട്ട ചോദ്യം. പുരുഷന്മാർക്ക് വേണ്ടി സംസാരിക്കാന്‍ വേറെ ഒരു ഇടം ഇല്ലാത്തതിനാലാണ് ഇങ്ങനെ ഒരു ആവശ്യം മുന്നോട്ട് വെക്കുന്നത്. പൊലീസ് സ്റ്റേഷനിലായാലും കുടുംബ കോടതിയിലായാലും പുരുഷന്മാരൂടെ ഭാഗം കേള്‍ക്കാനോ അവർക്ക് വേണ്ട നടപടികള്‍ ചെയ്യാനോ ഒരാളും തയ്യാറല്ല.
സ്ത്രീകളുടെ കാര്യം അങ്ങനെയല്ല. അവർക്ക് ഒരുപാട് ആനുകൂല്യങ്ങള്‍ ലഭിക്കുന്നു. നല്ല രീതിയില്‍ പെരുമാറുന്നു. മറിച്ച് പുരുഷനാണ് ചെല്ലുന്നതെങ്കില്‍ ആദ്യം തന്നെ തെറിയഭിഷേകമായിരിക്കും, അതിന് ശേഷം തല്ലായിരിക്കും. ഇത് രണ്ടും കഴിഞ്ഞായിരിക്കും ചോദ്യമുണ്ടാകൂ. ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത് പുരുഷന്മാരാണെന്നും അവരാണ് സമൂഹത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്നതെന്നും വട്ടിയൂർക്കാവ് അജിത് അവകാശപ്പെട്ടു.
എന്ത് കണക്കിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം അവകാശവാദം ഉന്നയിക്കുന്നതെന്നായിരുന്നു അജിത് കുമാറിനോടുള്ള അവതാരകന്റെ മറുചോദ്യം. അതോടൊപ്പം തന്നെ പുരുഷകമ്മീഷന്‍ എന്ന ആവശ്യം സുപ്രീംകോടതി തള്ളിയ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. പരിപാടി തുടരവെ തങ്ങളുടെ പരിപാടിക്ക് വേണ്ടി പണം കൊടുത്ത് ആളെ വിളിക്കാറുണ്ടെന്നും അജിത് പറയുന്നുണ്ട്.
വട്ടിയൂര്‍ക്കാവ് വെച്ച് 10 ദിവസം മുന്നറിയിപ്പ് നല്‍കി തന്റെ അമ്മയെയും ആദ്യ ഭാര്യയേയും കൊല്ലുമെന്ന അജിത് കുമാറിന്റെ സന്ദേശവും പരിപാടിയില്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഇതോടൊപ്പം തന്നെ ഗ്രൂപ്പ് പണപ്പിരിവിനായി ഉപയോഗിക്കുന്ന ആരോപണവും ശക്തമാണ്. ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരം നല്‍കാന്‍ മെന്‍സ് അസോസിയേഷന്‍ നേതാവിന് സാധിക്കുന്നില്ല.
ഉദ്ഘാടന പരിപാടിക്ക് എത്തുന്ന ഹണി റോസിനെതിരെ ചാണകമെറിയാന്‍ മെന്‍സ് അസോസിയേഷന്‍ ആസൂത്രണം ചെയ്തതിന്റെ തെളിവുകളും പുറത്ത് വന്നു. 'ജനുവരി 20 തിങ്കളാഴ്ച ആരൊക്കെ പാലക്കാട് വരുന്നു. ഹണി റോസിന്റെ വസ്ത്രം നല്ലത് അല്ലെങ്കില്‍ ചാണകം എറിയാന്‍ എല്ലാവരും വരണം' എന്ന രീതിയിലുള്ള സന്ദേശമാണ് ഗ്രൂപ്പിലുള്ളത്.
പാലക്കാട് ഉദ്ഘാടനത്തിന് വരുമ്പോള്‍ ഹണി റോസ് ധരിച്ചത് മോശം വസ്ത്രമാണെങ്കില്‍ തീർച്ചയായും ചാണകം എറിയുമായിരുന്നുവെന്നും ഞങ്ങള്‍ അവിടെ ഉണ്ടായിരുന്നുവെന്നുമാണ് ഇതേക്കുറിച്ചുള്ള ചോദ്യത്തിന് അജിത് പ്രതികരിക്കുന്നത്. ഈ സമൂഹത്തെ വഴി തെറ്റിക്കുന്ന രീതിയില്‍ പോയാല്‍ ഞങ്ങള്‍ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറയുന്നു. അതേസമയം ബോബി ചെമ്മണ്ണൂർ വിഷയത്തിന് ശേഷം ഹണി റോസ് ആദ്യമായി പങ്കെടുത്ത പരിപാടിയായിരുന്നു പാലക്കാടേത്. മികച്ച സ്വീകരണമായിരുന്നു താരത്തിന് ഇവിടെ ലഭിച്ചതെന്നതും ശ്രദ്ധേയമാണ്.












Click it and Unblock the Notifications