'സുരേഷ് ഗോപി മകൾക്ക് സ്വർണം വാങ്ങാൻ പൈസയുണ്ടോയെന്ന് നോക്കില്ല, രാധിക കഷ്ടപ്പെടുന്നത് അറിയാം'; ജയറാം പറയുന്നു
നടൻ സുരേഷ് ഗോപി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ പലപ്പോഴും വാർത്തയാകാറുണ്ട്. ലക്ഷങ്ങളാണ് അദ്ദേഹം ഇത് വേണ്ടി ചെലവഴിക്കുന്നത്. സിനിമകളിൽ നിന്ന് ലഭിക്കുന്ന പ്രതിഫലത്തിൽ നിന്നാണ് താൻ ചാരിറ്റിക്ക് പണം കണ്ടെത്താറുള്ളതെന്നാണ് നടൻ വ്യക്തമാക്കിയിട്ടുണ്ട്. വീട്ടിൽ ആര് വന്ന് സഹായം ചോദിച്ചാലും മറ്റൊന്നും നോക്കാതെ അദ്ദേഹം പണം എടുത്ത് കൊടുക്കാറുണ്ടെന്ന് അടുത്തിടെ ഒരു അഭിമുഖത്തിനിടെ സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുലും വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ സുരേഷ് ഗോപിയുടെ ഈ ചാരിറ്റി പ്രവർത്തനത്തെ കുറിച്ച് പറയുകയാണ് നടൻ ജയറാം. സ്വന്തം കുടുംബത്തിന്റെ കാര്യം പോലും നോക്കാതെ സഹായം അഭ്യർത്ഥിച്ച് വരുന്നവർക്ക് അദ്ദേഹം പണമെടുത്ത് കൊടുക്കാറുണ്ടെന്ന് പറയുകയാണ് ജയറാം. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. സുരേഷ് ഗോപിയുമായുള്ള ബന്ധത്തെ കറിച്ചും ജയറാം പ്രതികരിച്ചു.

'മനുഷ്യത്വത്തെക്കാൾ എന്താ ഞാൻ പറയുക. എനിക്ക് പിറക്കാതെ പോയെ ജ്യേഷ്ഠനാണ്. എന്ത് കാര്യവും അദ്ദേഹത്തോട് ചോദിച്ചിട്ടേ ഞാൻ ചെയ്യുകയുള്ളൂ. അടുത്തിടെ ഞാൻ അദ്ദേഹത്തെ സ്റ്റേജിൽ വെച്ച് ട്രോളി ഒരു പാട്ട് പാടിയിരുന്നു. അത് പാടുന്നതിന് മുൻപേ ഞാൻ അദ്ദേഹത്തെ വിളിച്ച് ചോദിച്ചിരുന്നു. അത് നീ പാടണം അത് നിന്റെ അവകാശം ആണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.ആഴ്ചയിൽ രണ്ടോ മൂന്നോ തവണ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും വിളിക്കാറുണ്ട് . അശ്വതിക്കും സുരേഷ് ഗോപി ചേട്ടനെ പോലെയാണ്.
സുരേഷ് ഗോപി ഭയങ്കര സിൻസിയർ ആണ്. ആ പാവം പൈസയുണ്ടാക്കുന്നത് മുഴുവൻ ഇതിനുവേണ്ടി ചെലവഴിക്കുകയാണ്. വരുന്ന പതിനേഴാം തീയതി ഗുരുവായൂരിൽ വച്ച് സ്വന്തം മകളുടെ കല്യാണമാണ്. എനിക്ക് അറിയാം രാധിക ഓരോ കാര്യത്തിനുവേണ്ടിയും കഷ്ടപ്പെടുന്നത് . ആ പൈസ മുഴുവൻ ചാരിറ്റിക്ക് വേണ്ടി കൊണ്ടുകൊടുക്കും. സ്വന്തം മോൾക്ക് സ്വർണമെടുക്കാൻ പൈസയുണ്ടോയെന്ന് നോക്കില്ല. കല്യാണത്തിന് ഓഡിറ്റോറിയത്തിന് പൈസ കൊടുക്കാൻ ഉണ്ടോ നോക്കില്ല. അതിനായി എടുത്തുവച്ചിരിക്കുന്ന പൈസ വേറെയാർക്കെങ്കിലും കഷ്ടമാണെന്ന് പറഞ്ഞാൽ അവർക്ക് കൊണ്ടുപോയി കൊടുക്കും', ജയറാം പറഞ്ഞു.

അതിനിടെ അഭിമുഖത്തിൽ മമ്മൂട്ടിയിൽ നിന്നും എന്തെങ്കിലും മോഷ്ടിക്കാൻ പറഞ്ഞാൽ എന്ത് മോഷ്ടിക്കും എന്ന ചോദ്യത്തിന് മനുഷ്യത്വം എന്നായിരുന്നു ജയാറം നൽകിയ മറുപടി. മോഹൻലാലിൽ നിന്നോ എന്ന് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ-' ലാൽ സാറിന്റെ ആ തോള് ചരിച്ചുള്ള നടത്തം തന്നെ. ആളുകൾക്ക് ഇടയിലൂടെ നടന്ന് വരുമ്പോൾ ഉള്ള ഒരു നാണം കുണുങ്ങിയ മുഖവുമൊക്കെ ഞാൻ ഇങ്ങെടുക്കും', ജയറാം പറഞ്ഞു.












Click it and Unblock the Notifications