'അവസാനകാലത്ത് ന്യൂജെൻ സംവിധായകൻ അച്ഛനെ അപമാനിച്ചു, ലാലേട്ടൻ ചെയ്‌തത് കണ്ടപ്പോൾ വിങ്ങിപ്പോയി'; മനു വർമ്മ
മലയാള സിനിമയിൽ ഒരുകാലത്ത് അവിഭാജ്യഘടകമായിരുന്നു നടനായ ജഗന്നാഥ വർമ്മ. നാന്നൂറിലധികം ചിത്രങ്ങളിൽ വേഷമിട്ട അദ്ദേഹം ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ കൂടിയായിരുന്നു. വിരമിക്കുമ്പോൾ എസ്‌പിയായിരുന്നു ജഗന്നാഥ വർമ്മ. കരിയറിൽ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങിയ സൂപ്പർതാരങ്ങൾക്ക് ഒപ്പം മികച്ച വേഷങ്ങൾ ഒട്ടനവധിയാണ് ജഗന്നാഥ വർമ്മ ചെയ്‌തിരുന്നത്. അതിനാൽ മലയാളികൾ ഒരിക്കലും അദ്ദേഹത്തെ മറക്കാനിടയില്ല.
അദ്ദേഹത്തിന്റെ മകനായ മനു വർമ്മയും അഭിനയ രംഗത്ത് സജീവമാണ്. ചെറുപ്രായത്തിൽ തന്നെ സിനിമയിൽ എത്തിയ താരം തുടക്കത്തിൽ ഒട്ടേറെ സിനിമകളിൽ വില്ലൻ വേഷമാണ് കൈകാര്യം ചെയ്‌തിരുന്നത്. പിന്നീട് സഹതാരമായും നായകനായും ഒക്കെ മനു വർമ്മ പ്രേക്ഷകരെ കൈയിലെടുത്തു. നീലഗിരി എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് അരങ്ങേറിയത്.

പിന്നീട് സൂപ്പർതാര ചിത്രങ്ങളിൽ ഉൾപ്പെടെ ഒരുപിടി നല്ല വേഷങ്ങൾ കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഇപ്പോൾ സീരിയലുകളിലും സജീവമായ മനു വർമ്മ തന്റെ പിതാവിനെക്കുറിച്ചുള്ള ഓർമ്മകളും തന്റെ അനുഭവങ്ങളും ഒക്കെ പങ്കു വയ്ക്കുകയാണ്. മാസ്‌റ്റർബിൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മനു വർമ്മ ഇക്കാര്യം തുറന്നുപറഞ്ഞത്.
മനു വർമ്മയുടെ വാക്കുകൾ
എന്നെ പോലീസിൽ ചേർക്കണമെന്നുള്ള ആഗ്രഹം ഒന്നും അച്ഛന് ഉണ്ടായിരുന്നില്ല. എങ്കിലും ഒരു സർക്കാർ ജോലി ഉണ്ടാവണം എന്ന് ആഗ്രഹിച്ചിരുന്നു. സ്ഥിരമായ വരുമാനം എന്ന അർത്ഥത്തിലാണ് ഇതിനെ കണ്ടത്. എസ്ഐ ടെസ്‌റ്റ് പാസായിരുന്നു, അപ്പോഴാണ് ചോദ്യപേപ്പർ ചോർന്നെന്ന് പറഞ്ഞുകൊണ്ട് റീ ടെസ്‌റ്റ് നടത്താനായി വിളിച്ചത്. അതിനിടയിൽ അച്ഛനെ കാണാൻ വന്നവർ എന്നെയും സിനിമയിലേക്ക് എടുത്തു. അതോടെ റീ ടെസ്‌റ്റിന്റെ അപേക്ഷ കീറിക്കളഞ്ഞു.
അച്ഛന്റെ സൗന്ദര്യത്തിന്റെ പകുതി പോലും എനിക്ക് കിട്ടിയിട്ടില്ല. ഒരുപാട് പേര്, ലാലേട്ടൻ ആയാലും മമ്മൂക്ക ആയാലും എപ്പോഴും റെക്കമെന്റ് ചെയ്യുന്ന ഒരു ആർട്ടിസ്‌റ്റ് ആയിരുന്നു അച്ഛൻ. റെക്കമെന്റ് ചെയ്യുക എന്ന് പറഞ്ഞാൽ അവരുടെ അച്ഛനായിട്ട് ചെയ്യാൻ. അതൊരു പ്രൗഢിയും അച്ഛന്റെ അഭിനയ മികവും ഒക്കെയുള്ളത് കൊണ്ടാവും.
അച്ഛന്റെ കൂടെ എപ്പോഴും ലൊക്കേഷനിൽ പോവാറുണ്ടായിരുന്നു. ന്യൂഡൽഹി സിനിമയിൽ ഒക്കെ ഞാൻ കൂടെ പോയിരുന്നു. അന്ന് മമ്മൂക്ക ഇല്ലായിരുന്നു, ബാക്കി എല്ലാരും ഉണ്ട്. സുരേഷേട്ടനുണ്ട്, ത്യാഗരാജനുണ്ട്. പിന്നെ മഹാറാണി ഹോട്ടലിൽ ശശിയേട്ടന്റെ സിനിമകൾക്ക് പോവുന്നത്, അതൊരു ആഘോഷമായിരുന്നു. ആ ഹോട്ടലിന്റെ കൺസ്ട്രക്ഷൻ തന്നെ അങ്ങനെയായിരുന്നു. ഒരു മുറിയിൽ മമ്മൂക്ക, ഒരു മുറിയിൽ ലാലേട്ടൻ..
കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്‌പിറ്റൽ ഉടമയുടെ മകന്റെ കല്യാണത്തിന് പോയിരുന്നു. അവിടെ മംഗളപത്രം വായിച്ചത് ലാലേട്ടൻ ആയിരുന്നു. സകല സിനിമാക്കാരും അവിടെ ഉണ്ടായിരുന്നു. സിബി സാറും ഷാജി കൈലാസും ഒക്കെയുണ്ടായിരുന്നു. എല്ലാവരും ലാലേട്ടനെ കാണാൻ വാരി വരിയായി നിൽക്കുകയാണ്. ഞാനുമുണ്ടായിരുന്നു. പെട്ടെന്ന് എന്നെ കണ്ടപ്പോൾ പകുതി എഴുന്നേറ്റ് എനിക്ക് കൈ തന്നു. സത്യം പറഞ്ഞാൽ എന്റെ അച്ഛനെ ഓർത്ത് വിങ്ങിപ്പോയി. അത് അച്ഛനുള്ള ബഹുമാനം ആയിരുന്നു.
സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചിട്ട് അച്ഛനെ തിരിച്ചയച്ചൊരു സംഭവം ഉണ്ടായിരുന്നു. ഒരു ന്യൂജെന്‍ സംവിധായകന്റെ പടമായിരുന്നു അത്. ഈ കഥാപാത്രത്തിന് ഇങ്ങേര് പറ്റില്ലെന്നോ അങ്ങനെ എന്തോ സംവിധായകന്‍ പറയുകയായിരുന്നു. അത് അച്ഛന് വലിയ വിഷമമായി. വീട്ടില്‍ വന്നിരുന്ന് അതേക്കുറിച്ച് പറഞ്ഞ് അദ്ദേഹം ഒരുപാട് കരഞ്ഞു. അത്രയും വലിയ ആര്‍ട്ടിസ്‌റ്റായിട്ട് കൂടി അങ്ങനൊരു അനുഭവം അച്ഛനുണ്ടായി.












Click it and Unblock the Notifications