'മോഹൻലാൽ മണ്ടനൊന്നുമല്ല, അമ്മ ഭരണസമിതി പിരിച്ചുവിട്ടതിന് പിന്നിലെ ഉദ്ദേശം ഇതാണ്'; ശാന്തിവിള ദിനേശ്
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പൊട്ടിത്തെറിയാണ് താരസംഘടനയായ അമ്മയിൽ ഉടലെടുത്തത്. ഇരകൾക്കൊപ്പം സംഘടന നിന്നില്ലെന്ന് ആരോപിച്ച് അംഗങ്ങൾ തന്നെ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ഒടുവിൽ അമ്മ ഭരണസമിതി പിരിച്ചുവിടുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തി. ഈ തിരുമാനിത്തിനെതിരേയും വ്യാപക വിമർശനം പലകോണുകളിൽ നിന്നും ഉയർന്നു.
ചോദ്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമായിരുന്നു നടപടിയെന്നാണ് വിമർശനം ഉണ്ടായത്. എന്നാൽ ഭരണസമിതി പിരിച്ചുവിട്ടത് നടൻ ജഗദീഷിന്റെ നീക്കത്തെ ഒതുക്കാനായിരുന്നുവെന്ന് പറയുകയാണ് ഇപ്പോൾ സംവിധായകൻ ശാന്തിവിള ദിനേശ്. ലൈറ്റ് ക്യാമറ ആക്ഷൻ എന്ന യുട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വായിക്കാം

'അമ്മയിലെ പ്രധാനികൾ മാറി നിന്നാൽ ഡബ്ല്യുസിസിക്കും അമ്മയ്ക്കും കൈകോർക്കാം എന്ന ഫോർമുലയൊക്കെ വരുന്ന സമയമാണിത്. ഹേമകമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിദ്ധിഖ് രാജിവെച്ചല്ലോ, ആ പോസ്റ്റിനായി ജഗദീഷ് കൊതിച്ചു.അത് മുളയിലെ നുള്ളാനാണ് എക്സിക്യൂട്ടീവ് രാജിവെച്ചതെന്നാണ് എനിക്ക് ലഭിച്ച അറിവ്. മോഹൻലാൽ ഒരു മണ്ടൻ ഒന്നുമല്ല. വാല് പൊക്കുമ്പോൾ അറിയാലോ എന്തിനാണെന്ന്.
സിദ്ധിഖിന്റെ പത്രസമ്മേളനത്തിൽ വായില്ലാക്കുന്നിലപ്പനെ പോലെ ഇരുന്നിട്ട് തിരുവനന്തപുരത്ത് വന്ന് ജഗദീഷ് പത്രസമ്മേളനം നടത്തി. അദ്ദേഹം ഭയങ്കര പുണ്യാളനാണ്. കൂട്ടത്തിലൊരുത്തനെ വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ അവർ ഇരുന്ന സീറ്റ് എങ്ങനെ കൈക്കലാക്കാമെന്ന വർത്തമാനമെന്നും ജഗദീഷ് പറയരുത്. ജഗദീഷ് ഓവർസ്മാർട്ട് കളിക്കരുത്. ജനറൽ സെക്രട്ടറി ആകാൻ കച്ചകെട്ടി ഇറങ്ങിയത് കൊണ്ടാകണം ഇത്തരത്തിൽ നാടകം കളിച്ചത്. ചേർത്തല ജയൻ, ഉണ്ണി ശിവപാൽ, അനൂപ് ചന്ദ്രൻ എന്നിവരെല്ലാം ജഗദീഷിന്റെ കൂടെ ചേർന്നു.
ഒരു വിമതവിഭാഗം ഉർവശിയെ പ്രസിഡന്റായും ജഗദീഷിനെ സെക്രട്ടറിയായും മുന്നിൽ നിർത്തി നയിക്കാൻ ശ്രമം നടത്തുന്നുണ്ട്. ഈ മാറ്റം സാധ്യമായാൽ പാർവതി ഉൾപ്പെടെയുള്ള ഡബ്ല്യുസിസിയിലെ നടിമാർ അമ്മയിൽ അംഗത്വം എടുക്കുമത്രേ. ഇതൊരു നടക്കാത്ത സ്വപ്നമാണെന്ന കാര്യത്തിൽ തർക്കമില്ല. ഈ ഇവർ ഇനി നേതൃത്വത്തിലേക്ക് വരുമെന്നിരിക്കട്ടെ ഈ കേസൊക്കെ കഴിഞ്ഞ് മൂന്ന് വർഷം കഴിഞ്ഞ് മോഹൻലാലൊക്കെ വീണ്ടും തലപ്പത്ത് വന്നാൽ പാർവതിയൊക്കെ വീണ്ടും പുറത്ത് പോകുമോ? എന്ത് വരട്ട് കഥകളാണ് ഇതൊക്കെ.
ജഗദീഷ് വീണ്ടും തലവേദന എടുത്തുവെക്കുമോയെന്ന ചോദ്യം ഉണ്ട്. എന്തായാലും മോഹൻലാലിന്റേയും കൂട്ടരുടേയും രാജി ജഗദീഷ് സ്വപ്നത്തിൽ പോലും കണ്ടിട്ടില്ല. സിദ്ധിഖ് രാജിവെച്ചപ്പോൾ രഞ്ജിത്തിൻരെ രാജിക്കായി ഉർവശി വാദിച്ചത് യാദൃച്ഛികമല്ല. പക്ഷെ ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു. രഞ്ജിത്തിനെതിരെ ആരോപണം ഉയർത്തിയ യുവാവിന്റെ ഫോട്ടോ രഞ്ജിത്ത് അയച്ച് കൊടുത്തത് ആർക്കാണ്.ഡബ്ല്യുസിസിയുടെ നേതാവിനാണ്. അങ്ങനെയൊരു ഫോട്ടോ കണ്ടോയെന്ന് ആ നടി ഇതുവരെ മൊഴിഞ്ഞിട്ടില്ല.
രഞ്ജിത്ത് രാജിവെച്ചപ്പോൾ ആ സ്ഥാനത്തേക്ക് വനിതയെ നിയമിക്കണമെന്നാണ് ഡബ്ല്യുസിസി ആവശ്യപ്പട്ടത്. അവരുടെ കൂടെയുള്ള ഒരാളെ ചെയർമാനാക്കാനാണ് നീക്കം. ഫിലിം ഫെസ്റ്റിവെല്ലുമായി ബന്ധപ്പെട്ട് പല ക്രമക്കേടും നടത്തിയ ആളാണ്. ഷാജി എൻ കരുൺ ആ സ്ഥാനത്തേക്ക് വരുമെന്ന് ആയപ്പോൾ ഇപ്പോൾ അദ്ദേഹത്തിനെതിരെ ഒരു സംവിധായകയെ ഇറക്കിയിരിക്കുകയാണ്. ഇങ്ങനെ അവർ പലരേയും ഇറക്കും. സിദ്ധിഖിനെതിരേയും രഞ്ജിത്തിനെതിരേയുമെല്ലാം ഇറക്കിയത് ഡബ്ല്യു സി സിയാണല്ലോ',ശാന്തിവിള ആരോപിച്ചു.












Click it and Unblock the Notifications