ബിപിൻ റാവത്തിന്റെ മരണം ഡിജെ പാർട്ടി നടത്തി ആഘോഷിച്ചോ? കേരളത്തിനെതിരെ പ്രചാരണം
ദില്ലി: കേരളത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ അനുകൂലികള്‍ വ്യാജപ്രചാരണം അഴിച്ച് വിടുന്നത് പുതിയ കാര്യമല്ല. ഏറ്റവും ഒടുവിലായി സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണവുമായി ബന്ധപ്പെട്ടാണ് കേരളത്തിനെതിരെ വാട്‌സ്ആപ്പില്‍ അടക്കം വ്യാജപ്രചാരണം നടക്കുന്നത്. തമിഴ്‌നാട്ടിലെ കൂനൂരില്‍ വെച്ച് സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് ജനറല്‍ ബിപിന്‍ റാവത്ത്, ഭാര്യ മധൂലിക റാവത്ത് എന്നിവരടക്കം 13 പേരാണ് കൊല്ലപ്പെട്ടത്.
രാജ്യത്തെ ഞെട്ടിച്ച ഈ ദുരന്തത്തില്‍ ലോകരാജ്യങ്ങള്‍ അടക്കം അനുശോചനം അറിയിക്കുകയുണ്ടായി. എന്നാല്‍ ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തില്‍ കേരളത്തിലും തമിഴ്‌നാട്ടിലും ആഘോഷങ്ങള്‍ നടന്നു എന്നാണ് സോഷ്യല്‍ മീഡിയയിലെ വ്യാജപ്രചാരണം. ഒരു വീഡിയോ ആണ് വാട്‌സ്ആപ്പില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഹെലികോപ്റ്റര്‍ അപകടം നടന്ന് ജനറല്‍ ബിപിന്‍ റാവത്ത് അടക്കമുളളവരുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ കേരളത്തിലേയും തമിഴ്‌നാട്ടിലേയും ചില കോളേജുകളും ആണ്‍കുട്ടികളുടെ ഹോസ്റ്റലുകളിലും അടക്കം ആഘോഷം നടന്നു എന്നാണ് പ്രചാരണം.

ദുരന്തം നടന്ന ദിവസം വൈകിട്ട് അപകടം നടന്ന കൂനൂരിലേയും ഊട്ടിയിലേയും ചില കോളേജ് ക്യാമ്പസുകളില്‍ ഡിജെ പാര്‍ട്ടി നടന്നുവെന്നും ഇത് ജനറല്‍ റാവത്തിന്റെ മരണം ആഘോഷിച്ചതായിരുന്നു എന്നുമാണ് വീഡിയോയിലെ അവകാശവാദം. എന്നാല്‍ കോളേജുകളില്‍ നടന്ന ആഘോഷങ്ങള്‍ക്ക് സൈനിക മേധാവിയുടെ മരണവുമായി ബന്ധമില്ലെന്നാണ് വ്യക്തമായിരിക്കുന്നത്.
ജനറല്‍ ബിപിന്‍ റാവത്തിന്റെയും സൈനികരുടേയും മരണത്തില്‍ രാജ്യത്തിനൊപ്പം നിന്ന സംസ്ഥാനങ്ങളാണ് കേരളവും തമിഴ്‌നാടും. ജനറല്‍ റാവത്തിന്റെ മൃതദേഹം വഹിച്ച് കൊണ്ടുളള വിലാപ യാത്രയ്ക്കിടെ തമിഴ്‌നാട്ടില്‍ ആളുകള്‍ റോഡരികില്‍ നിന്ന് പൂക്കള്‍ എറിയുകയും അഭിവാദ്യം അര്‍പ്പിക്കുകയും ചെയ്യുന്ന വീഡിയോ വൈറലായിരുന്നു. കേരളത്തിലെയും തമിഴ്‌നാട്ടിലേയും മുഖ്യമന്ത്രിമാര്‍ അടക്കമുളള പ്രമുഖര്‍ ജനറല്‍ റാവത്ത് അടക്കമുളളവര്‍ക്ക് ആദരാജ്ഞലി അര്‍പ്പിക്കുകയുണ്ടായി. കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ ജീവന്‍ വെടിഞ്ഞവരില്‍ ഒരു മലയാളിയുമുണ്ട്. തൃശൂര്‍ സ്വദേശിയായ സൈനികന്‍ എ പ്രദീപ് ആണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ച പ്രദീപിന് കേരളം കണ്ണീരോടെയാണ് യാത്രാമൊഴിയേകിയത്.
വ്യോമസേനയുടെ MI 17V5 ഹെലികോപ്റ്റര്‍ ആയിരുന്നു ഊട്ടിക്കടുത്ത് കൂനൂരിൽ അപകടത്തിൽപ്പെട്ടത്. ബിപിൻ റാവത്തിനും ഭാര്യയ്ക്കും ഒപ്പം ബ്രിഗേഡിയര്‍ ലഖ്ഭീന്തര്‍ സിംഗ് ലിദ്ദര്‍, സ്റ്റാഫ് ഓഫീസര്‍ ലഫ്. കേണല്‍ ഹര്‍ജീന്ദര്‍ സിംഗ്, വിംഗ് കമാന്‍ഡര്‍ പൃഥ്വി സിംഗ് ചൗഹാന്‍, സ്‌ക്വാഡ്രണ്‍ ലീഡര്‍ കുല്‍ദീപ് സിംഗ്, ജൂനിയര്‍ വാറണ്ട് ഓഫീസര്‍മാരായ റാണ പ്രതാപ് ദാസ്, അറക്കല്‍ പ്രദീപ്, ഹവീല്‍ദാര്‍ സത്പാല്‍ റായ്, നായിക് ഗുര്‍സേവക് സിംഗ്, നായിക് ജിതേന്ദ്ര കുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ എന്നിവരാണ് മരണപ്പെട്ടത്. ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

Fact Check
വാദം
ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തില്‍ കേരളത്തിലും തമിഴ്‌നാട്ടിലും ആഘോഷങ്ങള്‍ നടന്നു
നിജസ്ഥിതി
ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണം എവിടെയും ആഘോഷിച്ചതായി സ്ഥിരീകരണമില്ല












Click it and Unblock the Notifications