മാറാട്: ഈ മുറിവ് പഴുക്കുമോ?
മാറാട്ടെ സ്കൂള്‍ തുറന്നപ്പോള്‍
ജൂണ്‍ രണ്ടിന് സംസ്ഥാനത്ത് സ്കൂളുകള്‍ തുറന്നപ്പോള്‍ മാറാട് പേരിന് മാത്രം ഒരു സ്കൂള്‍ തുറക്കലുണ്ടായി. മാറാട്ടെ എല്‍പി സ്കൂളില്‍ ആകെ വന്നത് വിരലിലെണ്ണാവുന്ന കുട്ടികള്‍. ടെലിവിഷന്‍ മാധ്യമങ്ങള്‍ മാറാട്ടെ സ്കൂള്‍ തുറപ്പിന് വലിയ പ്രാധാന്യവും നല്കി. കലാപത്തെ തുടര്‍ന്ന് മാറാട്ട് നിന്നും കൂട്ടപ്പലായനം ചെയ്ത കുടുംബത്തിലെ കുട്ടികളാരും സ്കൂളില്‍ വന്നില്ല. അവരുടെ പേരിനെങ്കിലുമുണ്ടായിരുന്ന വിദ്യാഭ്യാസസൗകര്യവും മാറാട് കലാപം കവര്‍ന്നിരിയ്ക്കുന്നു. ഇനി ഈ കുട്ടികള്‍ക്ക് എന്ന് അവരുടെ സ്വന്തം നാട്ടിലേക്ക് മടങ്ങാനാവും? ഈ ചോദ്യത്തിന് മുന്നില്‍ സര്‍ക്കാരും കളക്ടറും രാഷ്ട്രീയനേതാക്കളും കൈമലര്‍ത്തുന്നു. മാറാട് എന്ന് സമാധാനം പുനസ്ഥാപിക്കാന്‍ കഴിയുമെന്ന ചോദ്യത്തിനും ആര്‍ക്കും ഉത്തരമില്ല.
മുസ്ലീംലീഗിനെ ഒറ്റപ്പെടുത്താന്‍ ശ്രമം
മാറാട് കലാപത്തിന് ആരാണ് ഉത്തരവാദി എന്ന് ചോദിച്ചാലും വ്യക്തമായി ഉത്തരം പറയാനാവില്ല. ഇന്ന് വര്‍ഗ്ഗീയഭൂമിയായി അധപതിച്ച മാറാട് പണ്ടൊരിയ്ക്കല്‍ ഹിന്ദുമുസ്ലിം മൈത്രി ഊഷ്മളമായി നിലനിന്നിരുന്ന ഒരു പ്രദേശമായിരുന്നു. ദാരിദ്യ്രമായിരുന്നു മാറാട്ടെ ജനങ്ങളെ വര്‍ഗ്ഗീയതയിലേക്ക് തള്ളിയിട്ട ഒരു പ്രധാനഘടകം. തന്റെ ദാരിദ്യ്രത്തിന് തൊട്ടയല്‍പക്കക്കാരനെ കുറ്റവാളിയായി കാണുന്ന സ്ഥിതിവിശേഷം മാറാടും വന്നുചേര്‍ന്നു. ഓരോ സംഭവവികാസങ്ങളും വര്‍ഗ്ഗീയനിറം ചേര്‍ത്ത് കാണാന്‍ മാറാട്ടുള്ള ജനങ്ങള്‍ മടികാട്ടിയില്ല. അത് ചെറിയ ഉരസലായും ഏറ്റുമുട്ടലായും ഒടുവില്‍ കൂട്ടക്കൊലയായും വളര്‍ന്നിരിക്കുന്നു. മതത്തിന്റെ പേരില്‍ വിഭജിക്കപ്പെട്ട ഈ മനസ്സുകള്‍ ഇനി തുന്നിച്ചേര്‍ക്കുക എളുപ്പമല്ല.
പക്ഷെ പ്രശ്നം അതല്ല. മാറാട് എന്ന പ്രദേശത്തെ മുതലെടുത്ത് സംസ്ഥാനമാകെ വളരാന്‍ വെമ്പുന്ന രാഷ്ട്രീയശക്തികളെ ജനം തിരിച്ചറിയേണ്ടതുണ്ട്. പ്രധാനമായും ആര്‍എസ്എസും ബിജെപിയും സംഘപരിവാറും എന്‍ഡിഎഫുമാണ് മാറാടിനെ ചൂഷണം ചെയ്യാന്‍ ശ്രമിയ്ക്കുന്നത്.
കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മുസ്ലിംലീഗിന്റെ പിന്തുണയുണ്ടെന്നതിനാല്‍ വര്‍ഗ്ഗീയവികാരങ്ങളുള്ള വടക്കന്‍ ജില്ലകളിലെ മുസ്ലിം നേതാക്കള്‍ക്ക് അല്പം അഹന്തയുണ്ടാവാറുണ്ട്. ഇത് പലപ്പോഴും പല പ്രശ്നങ്ങളിലേക്കും നയിക്കാറുമുണ്ട്. അത് രാഷ്ട്രീയവുമായി അടുത്തിടപഴകുന്നവര്‍ക്കൊക്കെ അറിയാം. മാറാട് കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പ്രേരിപ്പിച്ചതും അധികാരത്തിന്റെ സംരക്ഷണം ലഭിയ്ക്കും എന്ന പ്രേരണയാകാം. പക്ഷെ ഇത്തവണ മുസ്ലിംലീഗ് പരസ്യമായി അക്രമത്തിന് കൂട്ടുനിന്നവരെ തള്ളിപ്പറഞ്ഞു. ഒരിയ്ക്കലും മുസ്ലിംലീഗ് കേരളത്തിലെ രാഷ്ട്രീയത്തില്‍ മതം കലര്‍ത്തിയിരുന്നില്ല. വര്‍ഗ്ഗീയതയെ പ്രോത്സാഹിപ്പിച്ചിരുന്നുമില്ല. ഈ മുസ്ലിംലീഗിനെ മാറാട് കലാപത്തിന്റെ പേരില്‍ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ ആര്‍എസ്എസും ബിജെപിയും ശ്രമിച്ചത് പ്രത്യേകം ശ്രദ്ധിയ്ക്കേണ്ടതാണ്. കേന്ദ്രമന്ത്രിയായ ഒ. രാജഗോപാല്‍ പോലും മന്ത്രിയുടെ ഉത്തരവാദിത്വം മറന്ന് മാറാട് കലാപത്തിന്റെ പേരില്‍ മുസ്ലിം ലീഗിനെ വിമര്‍ശിക്കുകയുണ്ടായി. പക്ഷെ ആ അവസരത്തില്‍ കേരളത്തിലെ പ്രധാന രാഷ്ട്രീയകക്ഷികളുടെയെല്ലാം സ്വരം മുസ്ലിംലീഗിന് അനുകൂലമായി ഉയര്‍ന്നത് നന്നായി. വിഎസും കരുണാകരനും എല്ലാം മുസ്ലീംലീഗിന്റെ മതേതരസ്വഭാവത്തെ പുകഴ്ത്തുകയായിരുന്നു.
1












Click it and Unblock the Notifications