കിഷന്റെ ഇഷ്ടങ്ങള്‍
കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി ഭാരതീയരെ സ്വപ്നം കാണാന്‍ പഠിപ്പിക്കുകയും അവരുടെ സ്വപ്നങ്ങള്‍ക്ക് അഗ്നിച്ചിറകുകള്‍ നല്‍കുകയും ചെയ്ത ജനങ്ങളുടെ രാഷ്ട്രപതി ഇനി ഗൃഹാതുരതകളോടെ പഴയ തട്ടകത്തില്‍.
രാഷ്ട്രപതിയുടെ വേഷം അഴിച്ചുവച്ച അടുത്ത ദിനം തന്നെ വിസിറ്റിങ് പ്രഫസറുടെ പഴയ കുപ്പായത്തില്‍ അദ്ദേഹം അണ്ണാ സര്‍വ്വകലാശാലയില്‍ മടങ്ങിയെത്തുന്നു. ബുധനാഴ്ച രാത്രി ഒന്‍പതിനു ശേഷം ദില്ലിയില്‍നിന്നുള്ള എയര്‍ഫോഴ്സ് പ്രത്യേക വിമാനത്തിലെത്തില്‍ ചെന്നൈ വിമാനത്താവളത്തിലെത്തിയ കലാം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു- തിരിച്ചുവരുന്നതില്‍ സന്തോഷമുണ്ട് ഇതെന്‍റെ ജന്മദേശമാണ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
കനത്ത സുരക്ഷാ സന്നാഹങ്ങളാണ് കലാമിനു വേണ്ടി പൊലീസ് ഒരുക്കിയിരുന്നത്. അതേസമയം, സ്വീകരണത്തിനു പൊലിമ കുറവായിരുന്നു. രണ്ടു മന്ത്രിമാരും മേയറും മാത്രമായിരുന്നു മുന്‍ രാഷ്ട്രപതിയെ സ്വീകരിക്കാനെത്തിയ വിഐപികള്‍. പ്രമുഖ രാഷ്ട്രീയ നേതാക്കളും എത്തിയിരുന്നില്ല. ബിജെപിയുടെ ചില ചെറുകിട നേതാക്കള്‍ മാത്രമാണ് സാന്നിധ്യമറിയിച്ചത്.
പിന്നീട്, അണ്ണാ യൂണിവേഴ്സിറ്റിയിലേക്കു പോയ കലാമിന് അധികൃതര്‍ സ്വീകരണം നല്‍കി. 2001 നവംബര്‍ മുതല്‍ എട്ടുമാസം വിസിറ്റിങ് പ്രഫസറായി ഇവിടെയുണ്ടായിരുന്ന കലാമിനു വേണ്ടി അന്നൊരുക്കിയ അതേ സൗകര്യങ്ങളാണ് രണ്ടാം വരവിലും അധികൃതര്‍ തയാറാക്കുന്നത്.
അതേ ഗസ്റ്റ് ഹൗസ്, അതേ മുറി, അതേ അടുക്കള, പഴയ പാചകക്കാരനുപോലും മാറ്റമില്ല.
വിസിറ്റിങ് പ്രഫസറായി അദ്ദേഹം ബുധനാഴ്ച ചുമതലയേല്‍ക്കും.വിപുലമായ സ്വീകരണം ഒരുക്കാനുള്ള വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും മോഹത്തോട് അദ്ദേഹം വിയോജിപ്പു പ്രകടിപ്പിച്ചുവെന്നാണ് സൂചന.
എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറിങ്, നാനോ ടെക്നോളജി, ബയോ ടെക്നോളജി, സ്പേസ് ആപ്ലിക്കേഷന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ മുന്‍ രാഷ്ട്രപതി വിദ്യാര്‍ഥികള്‍ക്കു ക്ലാസ്സുകളെടുക്കും കൂടാതെ, രാജ്യത്തെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുമായി വിഡിയോ കോണ്‍ഫറന്‍സ് മുഖേന ആശയവിനിമയം നടത്താനും അദ്ദേഹം സന്നദ്ധനാണ്.