ഉരുക്കു വനിത പടിയിറങ്ങുമ്പോള്‍
അധികാരത്തിലേയ്ക്കുള്ള പ്രധാന താക്കോല്‍ തന്റെ കൈവശമാണെന്ന് ഉത്തര്‍പ്രദേശില്‍ നടന്ന ഒരു തിരഞ്ഞെടുപ്പ് റാലിയ്ക്കിടെ മായാവതി പ്രഖ്യാപിക്കുകയുണ്ടായി. എന്നാല്‍ ജനങ്ങളുടെ വികാരങ്ങള്‍ മനസ്സിലാക്കാത്ത, അവരില്‍ നിന്നകന്നു മാറി നില്‍ക്കുന്ന നേതാവിനെ ജനങ്ങള്‍ കൈവിടുമെന്നതാണ് യുപി തിരഞ്ഞെടുപ്പ് നല്‍കുന്ന പാഠം.
സംസ്ഥാനത്ത് തൊഴിലില്ലായ്മയും പട്ടിണിയും പെരുകുമ്പോഴും കോടികള്‍ മുടക്കി തന്റേയും കാന്‍ഷിറാമിന്റേയും കൂറ്റന്‍ പ്രതിമകള്‍ സംസ്ഥാനത്തുടനീളം സ്ഥാപിക്കാന്‍ മായാവതി മടികാണിച്ചില്ല. തന്റെ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ആനയുടെ പ്രതിമകള്‍ സ്ഥാപിക്കുന്നതിനും മായാവതി ഉത്സാഹിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ജനങ്ങളില്‍ നിന്നകന്നു മാറി നില്‍ക്കാനാണ് മായാവതി ശ്രമിച്ചത്. ജനങ്ങളുടെ ഇടയിലേയ്ക്കിറങ്ങിചെന്ന് താനും അവരിലൊരാളാണെന്ന പ്രതീതി ജനിപ്പിക്കാന്‍ അവര്‍ ഒരിക്കലും ശ്രമിച്ചില്ല. സാധാരണക്കാര്‍ക്ക് മായാവതിയെ നേരിട്ട് കാണുക അസാധ്യമാണെന്നു പോലും ആരോപണം ഉയര്‍ന്നു.
തന്റെ മന്ത്രിസഭയിലെ അഴിമതിക്കാരായ മന്ത്രിമാരെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പുറത്താക്കിയ മായാവതിയുടെ തന്ത്രവും ഒടുവില്‍ വിലപ്പോയില്ല. ദളിതരിലെ ഏറ്റവും ഉയര്‍ന്ന വിഭാഗമായ ജാതവ സമുദായാംഗമായ മായാവതിയ്ക്ക് 2007ല്‍ ബ്രാഹ്മണ, മുസ്ലീം സമുദായ വോട്ടുകളും നേടാനായി. എന്നാല്‍ ഭാവി പ്രധാനമന്ത്രി പദവിയിലേയ്ക്ക് കണ്ണു നട്ടിരുന്ന മായാവതിയ്ക്ക് 2012ല്‍ കാലിടറി.
പിറന്നാളാഘോഷങ്ങള്‍ക്കും പാര്‍ക്ക് പണിയുന്നതിനുമൊക്കെയായികോടികള്‍ ചെലവിടുന്ന ഒരു മുഖ്യമന്ത്രിയെ അല്ല തങ്ങള്‍ക്കു വേണ്ടതെന്ന് യുപിക്കാര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. മുഖ്യമന്ത്രിപദത്തില്‍ നിന്ന് മായാവതി പടിയിറങ്ങുമ്പോള്‍ മകന്‍ അഖിലേഷ് യാദവിന്റെ തോളിലേറി മുലായം വീണ്ടും അധികാരത്തിലെത്തുകയാണ്. മായാവതിയ്‌ക്കെതിരായ ജനവികാരം വോട്ടാക്കി മാറ്റാനുതകുന്ന തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയും അത് ഫലപ്രദമായി നടപ്പിലാക്കുകയും ചെയ്ത അഖിലേഷ് യാദവ് തന്നെയാണ് യുപി തിരഞ്ഞെടുപ്പിലെ താരം