ജയലളിത സമാധിയിൽ കയറിനിന്ന് ടിടിവി ദിനകരൻ ടീമിന്റെ ഡിക്കിലോണ കളി... നാണം കെട്ട രാഷ്ട്രീയ നാടകം!!
ചെന്നൈ: മറീന ബീച്ചിൽ എം ജി ആറിന് തൊട്ടരികിലായിട്ടാണ് തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയക്കും അന്ത്യവിശ്രമം ഒരുക്കിയത്. ജയലളിത മരിച്ച് ഒരു വർഷം പൂർത്തിയാകുന്ന ഇന്ന് വരെ ഒരുപാട് രാഷ്ട്രീയ നാടകങ്ങള്‍ മറീന ബീച്ചിലെ ജയ സമാധിയെ ചുറ്റിപ്പറ്റി അരങ്ങേറിയിട്ടുണ്ട്. അതിൽ ഏറ്റവും രസകരമായ ഒരു സംഭവമാണ് ടി ടി വി ദിനകരനും കൂട്ടാളികളും കൂടി ഒരുക്കിയെടുത്തത്.
യലളിതയുടെ ഒന്നാം ചരമവാർഷിക ദിനമായ ഇന്നലെ (ഡിസംബർ 5 ചൊവ്വാഴ്ച) തമിഴ്നാട്ടിലെ പ്രമുഖ രാഷ്ട്രീയനേതാക്കളെല്ലാം ജയ സമാധിയിൽ എത്തിയിരുന്നു. ജയലളിതയുടെ പാർട്ടിയായ എ ഐ എ ഡി എം കെയുടെ രണ്ട് വിഭാഗങ്ങളിൽ പെട്ട നേതാക്കളും എത്തി എന്ന് എടുത്ത് പറയേണ്ട കാര്യമില്ലല്ലോ. ജയലളിതയുടെ തോഴിയായിരുന്ന വി കെ ശശികലയുടെ അനന്തിരവനായ ടി ടി വി ദിനകരനായിരുന്നു ജയ സമാധിയിലെ നാടകങ്ങളിലെ പ്രധാന കഥാപാത്രങ്ങളിലൊന്ന്. എ ഐ എ ഡി എം കെയുടെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കൂടിയായ ദിനകരന്‍ കലൈരാജനും മറ്റ് അനുയായികൾക്കും ഒപ്പമാണ് ജയ സമാധിയിൽ എത്തിയത്.
ജയ സമാധിയിൽ എത്തിയതും നേതാക്കൾ ആരാദ്യം മുകളിൽ കയറണം എന്ന തിരക്കിലായി. ഞാനാദ്യം ഞാനാദ്യം എന്ന് നേതാക്കളും പ്രവർത്തകരും ഉന്തും തള്ളുമായി. ഇതിനിടയിൽ നിയന്ത്രണം വിട്ട ദിനകരൻ ജയലളിതയുടെ സമാധിയിലേക്ക് നിയന്ത്രണം വിട്ട് വീണു. കലൈരാജൻ പിടിച്ചില്ലായിരുന്നെങ്കിൽ ദിനകരൻ ശരിക്കും ജയലളിത സമാധിയിലേക്ക് വീണേനെ. ജയലളിതയുടെ മരണത്തിന്റെ ഒന്നാം വാർഷികദിനത്തിൽ എ ഐ എ ഡി എം കെ നേതാവും മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീർസെൽവം തുടങ്ങിയവരുടെ നേതൃത്വത്തിൽ പാർട്ടി പ്രവർത്തകർ മൗനജാഥയായി ജയയുടെ സ്മൃതി മണ്ഡപത്തിലെത്തിയിരുന്നു. ജയയുടെ വിയോഗത്തിലുള്ള വിഷമം അറിയിക്കാനായി കറുത്ത വസ്ത്രമാണ് നേതാക്കൾ തിരഞ്ഞെടുത്തത്.
നേതാക്കളെല്ലാവരും ജയലളിതയുടെ സ്മൃതിമണ്ഡപത്തിന് അടുത്തെത്തിയതും മുൻ മുഖ്യമന്ത്രിയായ ഒ പനീർസെൽവം വേഗത്തിൽ ഓടി നേതാക്കളുടെ മുന്നിൽ കടന്ന് ഒന്നാം നിരയിലെത്തി. ജയലളിതയുടെ വിശ്വസ്തനായിരുന്നു ഒ പനീർസെൽവം. ജയലളിതയുടെ സമാധിയിൽ നിന്നും തനിക്ക് അശരീരി കേട്ടു എന്നൊക്കെ പറഞ്ഞ് ആവശ്യത്തിന് നാടകം പനീർസെൽവവും കളിച്ചിട്ടുണ്ട് മുമ്പ്. മുൻ മുഖ്യമന്ത്രി ജയലളിത മരിച്ച് ഒരു വർഷം തികയുമ്പോഴും തമിഴകത്ത് വിവാദങ്ങൾ ഒഴിയുന്നില്ല. ജയലളിതയ്ക്ക് എന്താണ് പറ്റിയത് എന്ന ചോദ്യം ഒരു വശത്ത്. ജയയുടെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വത്തുക്കളുടെ അവകാശിയാരാണ് എന്ന ചോദ്യം മറുവശത്ത്. വി കെ ശശികല, ദീപ, ടി ടി വി ദിനകരൻ, ഓ പീ എസ്, ഈ പി എസ്, പാർട്ടി തുടങ്ങി ജയയുടെ ലെഗസിക്ക് പിന്തുടർച്ചക്കാരാകാൻ ഒരുപാട് പേർ രംഗത്തുണ്ട്.