ലീഗിന്റെ നെഞ്ചിടിപ്പ് കൂട്ടി സമസ്ത; പിണറായി സര്‍ക്കാരിന് പൂര്‍ണ പിന്തുണ... ഭരണത്തുടർച്ചയ്ക്ക് വഴിയൊരുങ്ങുന്നു
കോഴിക്കോട്: എക്കാലവും മുസ്ലീം ലീഗിനൊപ്പമാണ് ഇകെ വിഭാഗം സുന്നികള്‍ നിലകൊണ്ടിട്ടുള്ളത്. മുസ്ലീം ലീഗിന്റെ വോട്ട് ബാങ്ക് എന്നും വേണമെങ്കില്‍ സമസ്‌തെ വിശേഷിപ്പിക്കാം. എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന് സമസ്തയുടെ പിന്തുണയുണ്ടാകുമോ എന്നതാണ് നിര്‍ണായകമായ ചോദ്യം.
ജമാ അത്തെ ഇസ്ലാമിയെ തഴഞ്ഞ് മുഖ്യമന്ത്രി; കോഴിക്കോട് യോഗത്തിന് ക്ഷണമില്ല
സ്ഥാനാര്‍ത്ഥിനിര്‍ണയത്തിന് സ്വകാര്യ ഏജന്‍സികളെ ഇറക്കാന്‍ കോണ്‍ഗ്രസ്; കളി നടക്കില്ല, വരിഞ്ഞുമുറക്കും
കോഴിക്കോട്, മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ജമാ അത്തെ ഇസ്ലാമിയെ ഒഴിവാക്കിയതിനേയും സമസ്ത ന്യായീകരിച്ചിട്ടുണ്ട്. ഇത് മുസ്ലീം ലീഗിനും യുഡിഎഫിനും ഉള്ള മുന്നറിയിപ്പായിട്ടും വിലയിരുത്തപ്പെടുന്നു. കാര്യങ്ങള്‍ ഈ വിധമാണ് മുന്നോട്ട് പോകുന്നത് എങ്കില്‍, ഇടതുമുന്നണിയ്ക്ക് ഭരണത്തുടര്‍ച്ച അസാധ്യമാവില്ലെന്നാണ് വിലയിരുത്തല്‍. പരിശോധിക്കാം...
സമസ്ത
കേരളത്തിലെ മുസ്ലീം മതവിഭാഗത്തില്‍ ഏറ്റവും സ്വാധീനം അവകാശപ്പെടാവുന്നത് സമസ്തയ്ക്കാണ്. അവിഭക്ത സമസ്ത 1989 ല്‍ പിളര്‍ന്നപ്പോള്‍ അത് ഇതകെ വിഭാഗം സമസ്തയും ഇപി വിഭാഗം സമസ്തയും ആയി. ഇന്നും കേരളത്തിലെ സുന്നി വിഭാഗങ്ങളില്‍ ബഹുഭൂരിപക്ഷവും ഈ രണ്ട് പക്ഷങ്ങളില്‍ ആണ് അണിനിരക്കുന്നത്.
ലീഗിനൊപ്പം
മുസ്ലീം ലീഗിനൊപ്പമായിരുന്നു ഇക്കാലമത്രയും ഇകെ വിഭാഗം സുന്നികള്‍ നിലകൊണ്ടിട്ടുള്ളത്. മുസ്ലീം ലീഗ് നേതാക്കള്‍ സമസ്ത ഭാരവാഹികളും ആയിരുന്നു. അതുകൊണ്ട് തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുമ്പോള്‍ പോലും അതെല്ലാം വളരെ പെട്ടെന്ന് തന്നെ പരിഹരിക്കപ്പെട്ടിട്ടും ഉണ്ട്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്ന് കരുതേണ്ടി വരും.
അരിവാള്‍ സുന്നികള്‍
അവിഭക്ത സമസ്തയില്‍ നിന്ന് പിരിഞ്ഞ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കുന്ന എപി വിഭാഗം സമസ്ത എല്‍ഡിഎഫിന് അനുകൂലമായ നിലപാടാണ് പൊതുവേ സ്വീകരിക്കാറുള്ളത്. അതുകൊണ്ട് തന്നെ ഇവരെ 'അരിവാള്‍ സുന്നികള്‍' എന്ന് എതിര്‍വിഭാഗം പരിസഹിക്കാറും ഉണ്ടായിരുന്നു.
പൂര്‍ണ തൃപ്തി
സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തില്‍ പൂര്‍ണ തൃപ്തിയുണ്ട് എന്നാണ് സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. ഇടതുസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ക്കപ്പുറം ഇകെ സമസ്ത അതില്‍ തൃപ്തി രേഖപ്പെടുത്തുന്നു എന്നത് തന്നെ മലബാറില്‍ വലിയ രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയാണ് നല്‍കുന്നത്.
വെല്‍ഫെയറും ജമാ അത്തെ ഇസ്ലാമിയും
മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ ആയിരുന്നു ഇത്തവണ യുഡിഎഫ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി തിരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കിയത്. ഇതിനെതിരെ സമസ്തയില്‍ നിന്ന് വലിയ എതിര്‍പ്പും ഉയര്‍ന്നിരുന്നു. ആ എതിര്‍പ്പ് തന്നെയാണ് ഇപ്പോള്‍ രൂക്ഷമായി പുറത്ത് വന്നിരിക്കുന്നത്. ജമാ അത്തെ ഇസ്ലാമി മതരാഷ്ട്രവാദം ഉന്നയിക്കുന്നവരാണെന്നും സമസ്ത അതിന് എതിരാണെന്നും ഉമര്‍ ഫൈസി മുക്കം പ്രതികരിച്ചിട്ടുണ്ട്.
മലബാര്‍ മേഖല
മലബാര്‍ മേഖലയാണ് എക്കാലത്തും സിപിഎമ്മിന്റേയും ഇടതുപക്ഷത്തിന്റേയും ശക്തി. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മധ്യതിരുവിതാംകൂറും, തിരുവിതാംകൂറും പിടിച്ചെടുക്കാനായി എന്നത് എല്‍ഡിഎഫിനെ സംബന്ധിച്ച് വലിയ നേട്ടമായിരുന്നു. മലബാറില്‍ മുസ്ലീം ലീഗ് സ്വാധീന മേഖലകളില്‍ കൂടി വിജയം നേടാന്‍ ആയാല്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച എളുപ്പമായിരിക്കും.
ജോസ് കെ മാണിയുടെ വരവ്
യുഡിഎഫ് ബന്ധം അവസാനിപ്പിച്ച് ജോസ് കെ മാണി ഇടതുമുന്നണിയില്‍ എത്തിയതായിരുന്നു മധ്യതിരുവിതാംകൂറില്‍ എല്‍ഡിഎഫിന് വലിയ നേട്ടമുണ്ടാക്കിയത്. അതോടൊപ്പം തന്നെ യുഡിഎഫിന്റെ വെല്‍ഫെയര്‍ ബന്ധവും മുന്നണിയിലെ മുസ്ലീം ലീഗിന്റെ മേധാവിത്തവും മധ്യതിരുവിതാംകൂറില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ ഇടതുപെട്ടിയില്‍ വീഴാന്‍ കാരണമായി.
ഒരിക്കലും കിട്ടാത്ത വോട്ടുകള്‍
ഇടതുമുന്നണിയ്ക്ക് സാധാരണഗതിയില്‍ ഒരിക്കലും കിട്ടാത്ത വോട്ടുകളാണ് മലബാറിലെ ഇകെ സുന്നി വിഭാഗത്തിന്റേയും മധ്യ തിരുവിതാംകൂറിലെ ക്രിസ്ത്യന്‍ വോട്ടുകളും. എന്നാല്‍ ഇപ്പോള്‍ സാഹചര്യങ്ങള്‍ ഏതാണ്ട് പൂര്‍ണമായും മാറിമറിയുന്നു എന്ന് വേണം വിലയിരുത്താന്‍. ഈ രണ്ട് വിഭാഗത്തില്‍ നിന്നും ചെറിയൊരു ശതമാനം വോട്ടുകള്‍ കിട്ടിയാല്‍ പോലും അത് ഇടതുമുന്നണിയ്ക്ക് വലിയ നേട്ടമാകും.
ഭരണവിരുദ്ധ വികാരം
സ്വര്‍ണക്കടത്തും ലൈഫ് മിഷനും ഉള്‍പ്പെടെയുള്ള വന്‍ വിവാദങ്ങള്‍ക്കിടെ ആയിരുന്നു എല്‍ഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ തിരഞ്ഞെടുപ്പിനെ അതൊന്നും തന്നെ സ്വാധീനിച്ചില്ലെന്ന് വേണം വിലയിരുത്താന്‍. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനേക്കാളും ലോക്‌സഭ തിരഞ്ഞെടുപ്പിനേക്കാളും മെച്ചപ്പെട്ട വോട്ട് വിഹിതമാണ് എല്‍ഡിഎഫിന് ലഭിച്ചത്.
മുഖ്യമന്ത്രിയുടെ കേരള യാത്ര
ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടന പരിപാടിയും നടക്കുന്നത്. ഓരോ ജില്ലയിലും നടത്തുന്ന സന്ദര്‍ശനം നിയമസഭ തിരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ച ലക്ഷ്യംവച്ച് തന്നെയാണ്.