26/11 ന് മുന്‍പും ശേഷവും ഇന്ത്യ, ഒരിയ്ക്കല്‍ കൂടി ആ നടുക്കുന്ന ഓര്‍മകളിലേയ്ക്ക്
ഇന്ത്യക്കാരന്റെ മനസില്‍ എന്നും നടക്കുന്ന ഓര്‍മ്മയാണ് 26/11. നാളെ (നവംബര്‍ 26) മുംബൈ ആക്രമണം നടന്നിട്ട് ആറ് വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. മുംബൈ പോലൊരു നഗരത്തില്‍ സുരക്ഷ സംവിധാനങ്ങളെയും സര്‍വ്വ പ്രതിബന്ധങ്ങളെയും തകര്‍ത്ത് ലക്ഷ്‌കര്‍ ഇ ത്വയ്ബ ഭീകരര്‍ നടത്തിയ ആക്രമണം ഇന്നും ഭീതിയുണര്‍ത്തുന്നതാണ്.
ആറ് വര്‍ഷങ്ങള്‍ക്കിപ്പുറവും നമ്മുടെ മഹാനഗരങ്ങളില്‍ നാം സുരക്ഷിതരാണോ? ഇനിയും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നമുക്ക് നേരെ ഉണ്ടാകില്ലേ? എന്തെല്ലാം മുന്‍കരുതലുകളാണ് സര്‍ക്കാര്‍ ജനങ്ങളുടെ സുരക്ഷയ്ക്കായി ഒരുക്കിയിരിയ്ക്കുന്നത്?
റിസര്‍ച്ച് ആന്റ് അനാലിസിസ് വിംഗ് (റോ) മുന്‍ ഉദ്യോഗസ്ഥനും പ്രധാന്‍ കമ്മിറ്റി അംഗവുമായ വി ബാലചന്ദ്രന്‍ മുംബൈ സ്‌ഫോടനത്തെപ്പറ്റിയും അതിന് ശേഷമുള്ള രാജ്യത്തെ സുരക്ഷ സംവിധാനങ്ങളെപ്പറ്റിയും സംസാരിയ്ക്കുന്നു. വണ്‍ഇന്ത്യയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ബാലചന്ദ്രന്‍ മനസ് തുറന്നത്.
26/11 ന് ശേഷം സുരക്ഷ കാര്യങ്ങളില്‍ നാം എത്രത്തോളം മാറി? ഇപ്പോള്‍ നമ്മള്‍ ഇത്തരം ആക്രമണങ്ങള്‍ നേരിടാന്‍ സജ്ജരാണോ?
സ്‌ഫോടനങ്ങള്‍ക്കപ്പുരം തീവ്രവാദികള്‍ നേരിട്ടെത്തി വെടിവയ്ക്കുന്നതും ആള്‍ക്കൂട്ടം പരിഭ്രാന്തരാകുന്നതുമൊക്കെ ഇന്ത്യക്കാര്‍ക്ക് അജ്ഞാതമായിരുന്നു. അത്തരമൊരു അവസ്ഥ മുംബൈ ആക്രമണത്തിന് മുമ്പ് നേരിട്ടിട്ടുണ്ടായിരുന്നില്ല. ഒരു പക്ഷേ കാശ്മീരുകാര്‍ക്ക് മാത്രം പരിചിതമായ അവസ്ഥ.കമാന്‍ഡോ ഓപ്പറേഷന്‍ നടക്കുമ്പോള്‍ എങ്ങനെ പെരുമാണമെന്നത് പൊലീസിനും ജനങ്ങള്‍ക്കും അറിയാല്ലായിരുന്നു.
എന്നാല്‍ ഇപ്പോഴത്തെ അവസ്ഥ അങ്ങനെയല്ല. മുംബൈക്കാര്‍ക്ക് ഉള്‍പ്പടെ എങ്ങനെ ഇത്തരം സാഹചര്യങ്ങളില്‍ പെരുമാറണമെന്ന് ഏറെക്കുറെ നിശ്ചയമുണ്ട്. നമ്മുടെ പൊലീസ് സേനാവിഭാഗവും ഇക്കാര്യത്തില്‍ കുറച്ചുകൂടി കാര്യങ്ങള്‍ മനസിലാക്കിയിട്ടുണ്ട്.
മുന്‍പ് തീവ്രവാദികള്‍ കടലിലൂടെ എത്തുമെന്നൊന്നും നമ്മള്‍ പ്രതീക്ഷിച്ചിരുന്നതല്ല. പ്രതീക്ഷയെന്നല്ല അത്തരമൊരു സാധ്യതയെ നാം ഗൗരവമായി എടുത്തിരുന്നില്ല. എന്നാല്‍ ഇന്ന് അതല്ല അവസ്ഥ. കടലിലൂടെ ആയാലും കരയിലൂടെ ആയാലും രാജ്യത്തെ ആക്രമിയ്ക്കാന്‍ എത്തുന്ന വരെ തിരിച്ചറിയാനും പിടികൂടാനും തക്കവിധത്തില്‍ സുരക്ഷ സംവിധാനങ്ങള്‍ വളര്‍ന്നു.
എന്നാല്‍ തങ്ങള്‍ ഒരിയ്ക്കല്‍ പരീക്ഷിച്ച് തന്ത്രം തീവ്രവാദികള്‍ വീണ്ടും പരീക്ഷിയ്ക്കാറില്ലെന്നതാണ് മറ്റൊരു കാര്യം. മുംബൈയില്‍ എത്തിയ തീവ്രവാദികള്‍ ഒപേറ ഹൗസ്, സാവേരി ബസാര്‍, ദാദര്‍ എന്നിങ്ങനെ വിവിധയിടങ്ങളില്‍ ആക്രമണം നടത്തുകയായിരുന്നു. എല്ലായിടത്തും ഒരേ സമയം പ്രവര്‍ത്തിയ്ക്കാന്‍ നമുക്ക് കഴിയില്ലെന്ന് അവര്‍ വളരെ മുന്‍പേ തന്നെ കണക്കുകൂട്ടിയിരുന്നു.
പ്രധാന്‍ കമ്മിറ്റി അംഗമെന്ന നിലയില്‍ റിപ്പോര്‍ട്ടിനോട് സര്‍ക്കാര്‍ സ്വീകരിച്ച സമീപനത്തെപ്പറ്റി?
റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചുവെന്നത് ഇപ്പോഴും അറിയില്ല. മഹാരാഷ്ട്ര സര്‍ക്കാര്‍ ഇതിനെപ്പറ്റി ഒന്നും ഞങ്ങളോട് പറഞ്ഞിട്ടില്ല. റിപ്പോര്‍ട്ടില്‍ എന്ത് നടപടിയെടുക്കുന്നുവെന്നോ മറ്റോ ഞങ്ങളോട് പറയേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്നതും എടുത്ത് പറയേണ്ട മറ്റൊരു വസ്തുതയാണ്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഇത്തരം സന്ദര്‍ഭങ്ങളില്‍ നേരിടുന്ന തടസം ഒഴിവാക്കണമെന്ന കമ്മിറ്റിയുടെ നിര്‍ദ്ദേശം പരിഗണിയ്ക്കുന്നതായാണ് മാധ്യമങ്ങളില്‍ നിന്ന് ലഭിയ്ക്കുന്ന വിവരം.
ആക്രമണത്തില്‍ തീവ്രവാദികളെ സഹായിച്ച് പ്രാദേശികരെപ്പറ്റിയുള്ള അന്വേഷണം എന്തുകൊണ്ട് വഴിമുട്ടുന്നു?
നേപ്പാളിലെത്തിയ ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരര്‍ക്ക് ഇന്ത്യയുടെ ഭൂപടം എത്തിച്ച് നല്‍കിയത് പ്രാദേശീയരായ ഫാഹിം അന്‍സാരി, സബാഹുദ്ദീന്‍ അഹമ്മജ് ഷെയ്ഖ് എന്നിവര്‍ക്കെതിരെ കേസെടുത്തു. എന്നാല്‍ കോടതി ഇവരെ വെറുതെ വിടുകയായിരുന്നു
ഡേവിഡ് ഹെഡ്‌ലി വിഷയത്തില്‍ മോദി സര്‍ക്കാരിന് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിയ്ക്കുന്നുണ്ടോ?
ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ രാജ്യത്തെത്തിച്ച് വിചാരണചെയ്യുന്നതില്‍ യുപിഎ സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. ഹെഡ്‌ലിയെ വിട്ടുകിട്ടുന്നതിനുള്ള ഉടനപ്ടിയല്‍ പറയുന്ന വ്യവസ്ഥകളാണ് അന്വേഷണങ്ങള്‍ക്ക് തിരിച്ചടിയായത്. ഹെഡ്‌ലിയെ ഇന്ത്യയ്ക്ക് കൈമാറാനാകില്ല. ഡെന്മാര്‍ക്കിനും ഹെഡ്‌ലിയെ കൈമാറില്ല, ഹെഡ്‌ലിയ്ക്ക് വധശിക്ഷ വിധിയ്ക്കാനാവില്ല. ഇതൊക്കെയായിരുന്നു വ്യവസ്ഥകള്‍. ചുരുക്കത്തില്‍ യുഎസിലെ ശിക്ഷ കാലാവധി പൂര്‍ത്തിയാക്കി 35 വര്‍ഷങ്ങള്‍ക്ക് ശേഷം (ഹെഡ്‌ലി ജീവനോടെ ഉണ്ടാകുമെന്ന് ഉറപ്പില്ല) മാത്രമേ ഇന്ത്യയ്ക്ക് ഹെഡ്‌ലിയെ വിട്ടുകിട്ടുകയുള്ളൂ.