സൂപ്പർസ്റ്റാർ ഫാൻസ് മുതൽ മത - രാഷ്ട്രീയ അടിമകൾ വരെ... സോഷ്യൽ മീഡിയയിലെ വെർബൽ റേപ്പിസ്റ്റുകൾ...
ശ്രുതി രാജേഷ്
വെര്‍ബല്‍ റേപ്പ്, ഈ പദം മുന്‍പെങ്ങും ഇല്ലാത്തത്ര ശക്തമായി നമ്മള്‍ കേട്ട് തുടങ്ങിയിട്ട് അധികമായില്ല. ഇന്ന് സോഷ്യല്‍ മീഡിയയ്ക്ക് സമൂഹത്തിനുമേലുള്ള സ്വാധീനം എത്രയെന്നു നമ്മുക്കറിയാം. രാഷ്ട്രീയപാര്‍ട്ടികളെയൊക്കെ വിട്ടു ഇന്ന് സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തിക്കഴിഞ്ഞു. സാമൂഹികമായ പല ഇടപെടുലുകള്‍ക്കും ഇന്ന് സോഷ്യല്‍ മീഡിയ വേദിയാണ്. എന്നാല്‍ ആരെയും എന്തും പറയാനും എഴുതാനുമുള്ള ഒരു സേഫ് സോണ്‍ എന്ന നിലയിലേക്ക് സോഷ്യല്‍ മീഡിയ കുത്തഴിഞ്ഞു വീണു കഴിഞ്ഞു എന്നതാണ് ഏറ്റവും ദുഃഖകരമായ കാര്യം. ഇവിടെയാണ് ആദ്യം പറഞ്ഞ വെര്‍ബല്‍ റേപ്പിന്റെ കാര്യം എടുത്തുപറയേണ്ടത്.
എന്താണ് വെര്‍ബല്‍ റേപ്പ് എന്ന് പ്രത്യേകിച്ചു എടുത്തു പറയേണ്ട ആവശ്യമുണ്ട് എന്ന് തോന്നുന്നില്ല. ഇഷ്ടതാരത്തിന്റെ സിനിമ കൊള്ളില്ല എന്ന് പറഞ്ഞു പോയാല്‍, ഒരു രാഷ്ട്രീയ നിലപാടിനെ ചോദ്യം ചെയ്‌താല്‍, അവകാശങ്ങളെ കുറിച്ചു സംസാരിച്ചാല്‍, എന്തിനു ഒരാളെ തകര്‍ത്ത്തരിപ്പണമാക്കാന്‍ ഒരു കൂട്ടം ആളുകളുടെ കൈയ്യിലുള്ള ആയുധമായി മാറിയിരിക്കുന്നു ഈ വെര്‍ബല്‍ റേപ്പ്. പ്രത്യേകിച്ച് സംസാരിക്കുന്നത് ഒരു സ്ത്രീയാണെങ്കില്‍ അവളെ വെര്‍ബല്‍ റേപ്പ് നടത്തി വസ്ത്രാക്ഷേപം ചെയ്യാന്‍ സദാചാര ആങ്ങളമാരുടെ തള്ളികയറ്റമാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ എന്ന് പറയാതെ വയ്യ.
ആരാണ് വെര്‍ബല്‍ റേപ്പിസ്റ്റുകള്‍
തട്ടമിടാത്ത പെണ്‍കുട്ടികളും, തട്ടമിട്ടു ഫ്ലാഷ് മോബ് കളിച്ച പെണ്‍കുട്ടികളും, സൂപ്പര്‍സ്റ്റാര്‍ ചിത്രം പോരെന്നു പറഞ്ഞ വീട്ടമ്മയും, സൂപ്പര്‍ സ്റാറിന്റെ മകളായി അഭിനയിക്കണമെന്ന് പറഞ്ഞതിന്റെ പേരില്‍ കരഞ്ഞു കൊണ്ട് ലൈവില്‍ വരേണ്ടി വന്ന നടി രേഷ്മ രാജനും , പ്രിയ വാരിയറും, ദീപ നിഷാന്തും എല്ലാം സോഷ്യല്‍ മീഡിയയുടെ ആക്രമണത്തിന്റെ ഇരകളാണ്. ചിലര്‍ സധൈര്യം മുന്നോട്ട് പോകുമ്പോള്‍ ചിലര്‍ മനംമടുത്തു മൗനം അവലംബിക്കുന്നു.
വഴിയരികില്‍ നിന്നു അശ്ശീലപ്രദര്‍ശനം നടത്തുന്നവരും, തരംകിട്ടിയാല്‍ പെണ്ണിനെ കയറിപിടിക്കുന്നവനും ഈ വെര്‍ബല്‍ റേപ്പിസ്റ്റുകള്‍ക്കും തമ്മില്‍ അധികം വ്യത്യാസമൊന്നുമില്ല. രണ്ടും ഇരുട്ടിന്റെ അല്ലെങ്കില്‍, ആരുമില്ല ചോദിക്കാന്‍ എന്ന തിരിച്ചറിവില്‍ നിന്നും ലഭിക്കുന്ന കപടധൈര്യത്തില്‍ നിന്നുണ്ടാകുന്നത് മാത്രം. വെളിച്ചത്തു വന്നു ഇവര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല എന്നതാണ് സത്യം. നാം ഞരമ്പുരോഗികള്‍ എന്ന് പൊതുവായി പറയുന്ന ആ കൂട്ടം തന്നെയാണ് ഈ വെര്‍ബല്‍ റേപ്പിസ്റ്റുകള്‍.
തെറിവിളിക്കാന്‍ മാത്രമായി ഫേക്ക്ഐഡികള്‍
എതിരഭിപ്രായം പറയുന്നവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പൊങ്കാല പോസ്റ്റുകളും തെറിവിളികളുമായി തള്ളികയറുന്ന ഈ കൂട്ടത്തെ നിയന്ത്രിക്കാന്‍ ഇന്നാരുമില്ലാത്ത അവസ്ഥയാണ്. എന്തിനു സ്ത്രീകളെ തെറിവിളിക്കാനും വെര്‍ബല്‍ റേപ്പ് നടത്തി ആത്മസുഖം കണ്ടെത്താനും മാത്രമായി എത്രയോ ഫേക്ക്ഐഡികളാണ് ഇന്ന് സോഷ്യല്‍ മീഡിയകളില്‍.
സ്ത്രീകള്‍ക്ക് നേരെ നടത്തുന്ന ഇത്തരം തോന്നിവാസങ്ങള്‍ക്ക് കൈയ്യടി നല്‍കി പ്രോത്സാഹിപ്പിക്കുന്ന, ഇതിനെ പിന്തുണയ്ക്കുന്നവരുടെ ഇടം കൂടിയാണ് സോഷ്യല്‍ മീഡിയകള്‍ എന്ന് പറയാതെ വയ്യ. വിദേശ ഐപി ഉപയോഗിച്ചും പ്രോക്സി വെച്ചും കളിക്കുന്നതിനാൽ പൊലീസിനൊന്നും ചെയ്യാന്‍ കഴിയില്ല എന്ന ബോധവും ഇത്തരക്കാര്‍ക്ക് പലര്‍ക്കുമുണ്ട്. കുറച്ചു കാലം മുന്‍പ് ഒരു സൂപ്പര്‍സ്റ്റാര്‍ ചിത്രത്തെ വിമര്‍ശിച്ചു കുറിപ്പിട്ട വീട്ടമ്മ സോഷ്യല്‍ മീഡിയയില്‍ ആക്രമിക്കപെട്ട സംഭവം മറന്നുകാണില്ല നമ്മള്‍.
എതിര്‍ക്കാന്‍ ആളില്ല
തങ്ങളുടെ നിലപാടിന് വിരുദ്ധമായി സംസാരിക്കുന്നവര്‍ക്ക് നേരെ അസഭ്യവര്ഷം ചൊരിയുക എന്നതാണ് മിക്കപ്പോഴും ഇതിന്റെ ആദ്യപടി. രണ്ടാമത്തെ പടിയാണ് അവരെ ഉപയോഗിച്ചു ട്രോള്‍ നിര്‍മ്മിക്കുക, അവരുടെ ചിത്രം വെച്ചു അപഹാസ്യമായ കമന്റുകള്‍ പോസ്റ്റ് ചെയ്യുക അവ പ്രചരിപ്പിക്കുക എന്നതെല്ലാം. ഇതിലും ഒരുപടി കടന്നു ഫോട്ടോ ദുരുപയോഗം ചെയ്യുന്ന സംഭവങ്ങളും അനവധിയാണ്.
എതിര്‍ക്കാന്‍ ആളില്ല എന്നത് തന്നെയാണ് ഇവര്‍ക്ക് വളമാകുന്നത്. കുറഞ്ഞൊരു ശതമാനം കേസുകളില്‍ മാത്രമാണ് ഈ തെറിവിളികള്‍ക്ക് എതിരെ ശക്തമായി ചിലര്‍ മുന്നോട്ട് വരുന്നത്. അതുതന്നെ നിയമപരമായി മുന്നോട്ട് എത്രത്തോളം പോകുന്നുണ്ട് എന്നറിയില്ല. സൈബര്‍ ആക്രമണങ്ങള്‍ക്ക് എതിരെ ശക്തമായ നിയമനിര്‍മ്മാണം നമ്മുടെ നാട്ടിലില്ല എന്നതും ഒരു പോരായ്മയാണ്. സ്ത്രീവിരുദ്ധതയും , അശ്ശീലപരാമര്‍ശങ്ങളുമായി ചിലര്‍ക്ക് അഴിഞ്ഞാടാനുള്ള വേദിയായി സോഷ്യല്‍ മീഡിയ മാറുന്നതിന്റെ ഒരു കാരണം ഇതുകൂടിയാണ്.
ഇരകള്‍ എന്നും സ്ത്രീകള്‍
ഒരു സ്ത്രീയെ തോല്‍പ്പിക്കാനുള്ള ഏറ്റവും വലിയ മാരകായുധമാണ് അവളെ ലൈംഗികമായി അധിക്ഷേപിക്കുക എന്നാണു ഈ വെര്‍ബല്‍ റേപ്പിസ്റ്റുകളുടെ വിചാരം. രാഷ്ട്രീയ പാര്‍ട്ടികള്‍, മതസംഘടനകള്‍, ഫാന്‍സ് കൂട്ടങ്ങള്‍, സദാചാരസംഘങ്ങള്‍ അങ്ങനെ സംഘടിച്ചതും അല്ലാത്തതുമായ ഈ കൂട്ടങ്ങളുടെ ഇരകള്‍ എന്നും സ്ത്രീകള്‍ തന്നെയാണ്. ഇട്ടിരിക്കുന്ന വസ്ത്രത്തിന്റെ നീളമളക്കാന്‍ വരെ ഇക്കൂട്ടത്തില്‍ ആളുണ്ട്.
അങ്ങനെ സ്വയം പ്രഖ്യാപിതമായ ഒരു വ്യവസ്ഥിതിയുടെ ഭാഗമാണ് ഇവര്‍. പാര്‍ട്ടികള്‍ക്ക് എതിരെ സംസാരിക്കുന്നവരെ വെര്‍ബല്‍ റേപ്പ് നടത്തി ആക്ഷേപിക്കുന്ന സംഭവങ്ങള്‍ ഇന്ന് നിത്യസംഭവമാണ് എന്നോര്‍ക്കുക. അടുത്തിടെ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത പ്രിയ വാരിയര്‍ പോലും വെര്‍ബല്‍ റേപ്പിന്റെ ഇരയാണ്. പ്രിയയുടെ ഫോട്ടോകള്‍ക്ക് താഴെ വരുന്ന കമന്റുകള്‍ പലതും വെര്‍ബല്‍ റേപ്പ് തന്നെ ആണ് എന്നതില്‍ ഒരു സംശയവും ഇല്ല.
ഇത് വയലൻസ് തന്നെ...
സ്വന്തം അഭിപ്രായം പറയുന്നതിന്റെ പേരില്‍, അവനവനു ശരിയെന്നു തോന്നുന്നതില്‍ ഉറച്ചു നില്‍ക്കുന്നതിന്റെ പേരില്‍ ഒരു സ്ത്രീ സോഷ്യല്‍ മീഡിയയില്‍ ആക്രമിക്കപെടുമ്പോള്‍ അത് എല്ലാ അര്‍ഥത്തിലും വയലന്‍സ് തന്നെയാണ്. ഒരിത്തിരി തന്നിഷ്ടക്കാരിയായ പെണ്ണിനെ സിനിമയുടെ അവസാനം നായകന്‍ കരണകുറ്റിക്ക് ഒന്ന് കൊടുത്ത് അടക്കിനിര്‍ത്തുന്നത് കണ്ടു കയ്യടിക്കുന്ന സ്ത്രീ വിരുദ്ധ പൊതുബോധം തന്നെയാണ് ഒരുതരത്തില്‍ ഇവിടെയും കാണുന്നത്. പക്ഷെ അതിന്റെ കടുത്ത രൂപമാണ് ഇതെന്ന് മാത്രം.
മോദിയെ വീഴ്ത്താന്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ഇന്ത്യയിലെത്തി, രാഹുലുമായി കൈകോര്‍ത്തു!! പക്ഷേ നടന്നില്ല!