മലപ്പുറത്തെ ഈ 19 കാരന് ഗിന്നസ് ലോക റെക്കോര്‍ഡ് സ്വന്തം! തള്ളവിരലില്‍ പേന ചുഴറ്റുന്നത് അത്ര സിംപിള്‍ അല്ല
വേങ്ങര: ഗിന്നസ് ബുക്കില്‍ ഇടം നേടുക എന്നത് പലരുടേയും സ്വപ്‌നമാണ്. ആ സ്വപ്‌നത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്കുള്ള ദൂരം പലപ്പോഴും വളരെ വലുതായിരിക്കും. എന്തായാലും മലപ്പുറം ജില്ലയിലെ വേങ്ങര സ്വദേശിയായ മുഹമ്മദ് സിനാന്‍ എന്ന 19 കാരന് തന്റെ ലക്ഷ്യത്തിലേക്കെത്താന്‍ ഒരുപാട് ദൂരമൊന്നും സഞ്ചരിക്കേണ്ടി വന്നില്ല.
കൈയ്യിലെ തള്ളവിരലിന് ചുറ്റുമായി പേന ചുഴറ്റിക്കൊണ്ടാണ് സിനാന്‍ ഗിന്നസ് ലോക റെക്കോര്‍ഡില്‍ ഇടം പിടിച്ചത്. വേങ്ങരയിലെ മലബാര്‍ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ മൂന്നാം വര്‍ഷം ബിസിഎ വിദ്യാര്‍ത്ഥിയാണ് സിനാന്‍. ഈ വിജയത്തിന്റെ കഥ ഇങ്ങനെ...
വീഡിയോ കാണുന്നതിനിടെ
ഗിന്നസ് ലോക റെക്കോര്‍ഡുകളുടെ വീഡിയോ അവരുടെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ അപ് ലോഡ് ചെയ്യാറുണ്ട്. ഇത് സ്ഥിരമായി കാണുന്ന ഒരാളായിരുന്നു. അങ്ങനെയിരിക്കെയാണ് അപ്രതീക്ഷിതമായി ഒരു വീഡിയോയിലെ ഒരു പത്ത് സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ഭാഗം ശ്രദ്ധയില്‍ പെട്ടത്. അതാണ് സിനാന്റെ ഇപ്പോഴത്തെ റെക്കോര്‍ഡിലെ വഴിത്തിരിവും.
ഒരു മിനിട്ടില്‍
'മോസ്റ്റ് പെന്‍ സ്പിന്‍സ് എറൗണ്ട് ദ തമ്പ് ഇന്‍ വണ്‍ മിനിട്ട്' എന്നതായിരുന്നു ആ റെക്കോര്‍ഡ്. കനേഡിയന്‍ വനിതയായ അലേഷ്യ അമാട്ടോയുടെ പേരിലായിരുന്നു 88 തവണ തള്ളവിരലിന് ചുറ്റും പേന കറക്കിയായിരുന്നു അവര്‍ റെക്കോര്‍ഡിട്ടത്. ഈ വീഡിയോ കണ്ടപ്പോഴാണ് താനും ഇതുപോലെ ചെയ്യാറുണ്ടല്ലോ എന്ന് സിനാന്‍ ഓര്‍ക്കുന്നത്.
അടുത്ത ദിവസം തന്നെ
2020 നവംബറില്‍ ആയിരുന്നു ഗിന്നസ് റെക്കോര്‍ഡ്‌സിന്റെ ആ വീഡിയോ അവര്‍ അപ് ലോഡ് ചെയ്തിരുന്നത്. തനിക്ക് ഇത് ചെയ്യാനാകുമല്ലോ എന്ന് തിരിച്ചറിഞ്ഞാണ് ഗിന്നസ് റെക്കോര്‍ഡിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തത്. അതിന് ശേഷം കൃത്യമായ പരിശീലനവും നടത്തി.
മൂന്ന് മാസത്തിന് ശേഷം
രജിസ്റ്റര്‍ ചെയ്ത് മൂന്ന് മാസത്തിന് ശേഷം ഗിന്നസ് റെക്കോര്‍ഡ്‌സ് അധികൃതരില്‍ നിന്ന് അറിയിപ്പ് കിട്ടി. തുടര്‍ന്നാണ് വീഡിയോ ചിത്രീകരിച്ച് അയച്ചുകൊടുക്കുന്നത്. അടുത്ത നാല് മാസത്തിനുള്ളില്‍ തന്നെ റെക്കോര്‍ഡ് അംഗീകരിച്ചുകൊണ്ടുള്ള ഇ മെയില്‍ സന്ദേശം ലഭിച്ചു. ഇപ്പോള്‍ ഗിന്നസ് ലോക റെക്കോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റും ലഭിച്ചുകഴിഞ്ഞു സിനാന്.
108 തവണ
കനേഡിയന്‍ വനിതയുടെ റെക്കോര്‍ഡ് 88 തവണ ആയിരുന്നു. എന്നാല്‍ സിനാന്‍ റെക്കോര്‍ഡിട്ടത് 108 തവണ പേന തള്ളവിരലിന് ചുറ്റും കറക്കിക്കൊണ്ടായിരുന്നു. 113 തവണ കറക്കിയതിന്റെ വീഡിയോ ആയിരുന്നു സിനാന്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിന് അയച്ചുകൊടുത്തത്. അവര്‍ സൂക്ഷ്മനിരീക്ഷണം നടത്തിയതാണ് അത് 108 ആണെന്ന് നിജപ്പെടുത്തിയത്. സിനാന്റെ
ആരുടെ മുന്നില്‍
വേങ്ങര വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നോണ്‍ വൊക്കേഷണല്‍ അധ്യാപികയായ ബിന്ദു എസ്, വേങ്ങര പോലീസ് സ്‌റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ഹിദായത്തുള്ള മാമ്പ്ര എന്നിവരായിരുന്നു സാക്ഷികള്‍. ചേറൂര്‍ സ്‌കൂളിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപകനായ ജെയ്‌സല്‍, പിഎസ്എംഒ കോളേജിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ അസിസ്റ്റന്റ് പ്രൊഫസര്‍ അനീസ് അനീസ് അഹമ്മദ് ഇകെ എന്നിവര്‍ ടൈം കീപ്പര്‍മാരും ആയിരുന്നു.
Recommended Video
സിനാന്റെ ജീവിതം ഇങ്ങനെ
വേങ്ങര മലബാര്‍ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ ബിസിഎ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് സിനാന്‍. ഇതുപോലെ പേന ചുഴറ്റി സിനാൻ നേരത്തെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം പിടിച്ചിട്ടുണ്ട്. പഠനത്തോടൊപ്പം ഗ്രാഫിക് ഡിസൈനിങ് സംബന്ധിച്ച ചില ജോലികളും ഏറ്റെടുത്ത് ചെയ്യുന്നുണ്ട്. ചിത്ര രചനയിലും കായിക രംഗത്തുമാണ് മറ്റ് താത്പര്യം. പിതാവ് നൗഷാദ് അലി നാട്ടില്‍ തന്നെ ജോലി ചെയ്യുന്നു. മാതാവ് ലൈലാബി. രണ്ട് സഹോദരങ്ങളാണ് സിനാനുള്ളത്.