ചിരികൊണ്ട് ഹൃദയം തൊട്ട എംഐ തങ്ങള്‍: ചിരി മനുഷ്യന് നല്കുന്ന ആശ്വാസത്തിന്റെ വില അറിയിച്ചുതന്നുവെന്ന്
പാണക്കാട് കുടുംബത്തിലടക്കമുള്ള തങ്ങന്മാരുടെ ഏറ്റവും വലിയ പ്രത്യേകത മുന്നിൽ വരുന്ന ആളുകളുടെ മനസ്സിലേക്ക് അടക്കം കയറിയിരിക്കുന്ന അവരുടെ ചിരിയാണ്. വർഷങ്ങൾ നീണ്ടു നിന്ന അദ്ദേഹവുമായുള്ള വർത്തമാനത്തിലെ സഹ പ്രവർത്തനത്തിനിടക്ക് എം.ഐ.തങ്ങൾ എന്ന പത്രാധിപരുടെ ഏറ്റവും വലിയ പ്രത്യേകതയും വ്യത്യസ്തയും മുഖത്തിൽ നിന്നും എപ്പോഴും മാറാത്ത ഈ ചിരി തന്നെയായിരുന്നു. ഇന്നത്തെപ്പോലെ ലാഫിംഗ് ക്ലബ്ബുകളും മറ്റും സജീവമാകുന്നതിന് വർഷങ്ങൾക്ക് മുൻപ് ചിരി മനുഷ്യന് നല്കുന്ന ആശ്വാസത്തിന്റെ വിലയെന്തെന്ന് തിരിച്ചറിയിച്ചു തന്ന വ്യക്തിയും എം.ഐ തങ്ങളായിരുന്നു.
മാറാട് രണ്ടാം കൂട്ടക്കൊല നടന്നതിന് ശേഷമുള്ള ഒരു കാലമായിരുന്നത്. മന്ത്രിമാർക്കും മറ്റു രാഷ്ട്രീയ കക്ഷികളിൽപ്പെട്ടെവരെയെല്ലാം മാറാട്ടെ സംഭവസ്ഥലത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് സംഘ് പരിവാർ പ്രവർത്തകർ തടയുന്നത് വലിയ ചർച്ചാ വിഷയമായിരുന്ന സമയത്താണ് കോഴിക്കോട് ടൗൺ ഹാളിൽ സുകുമാർ അഴീക്കോടിന്റെ ഒരു സാംസ്കാരിക പ്രഭാഷണം നടക്കുന്നത്. മാറാട്ടെ പ്രശ്നങ്ങൾ പറഞ്ഞ അഴീക്കോട്, വിസ എടുത്തു പോകേണ്ടുന്ന ഇന്ത്യയിലെ മാറാട്ടേക്ക് ഞാനില്ലെന്ന് പ്രസംഗിച്ചു. ഭാഗ്യമെന്നോ, നിർഭാഗ്യമെന്നോ ആ പരിപാടി റിപ്പോർട്ട് ചെയ്യേണ്ട ചുമതല എന്റെ തലയിലായിരുന്നു വന്നു വീണത്. അദ്ദേഹത്തിന്റെ വിസ പ്രയോഗം ഒന്നുകൂടെ ഭംഗിയാക്കി അപ്രഖ്യാപിത വിലക്കുള്ള മാറാട്ടേക്ക് ഞാനില്ലെന്ന് സുകുമാർ അഴീക്കോട് എന്ന് ഞാനെഴുതി.

മാറ്റിയത് എന്തിന്
പിറ്റേന്ന് വർത്തമാനത്തിൽ അതേ പോലെ അച്ചടിച്ചും വന്നു. അന്ന് രാവിലെ തന്നെ തൃശൂരിൽ നിന്ന് ന്യൂസ് എഡിറ്റർക്ക് കോൾ. ആരാണ് എന്റെ ശൈലി മാറ്റി എഴുതാൻ തക്ക പ്രാപ്തിയുള്ള റിപ്പോർട്ടർ? എന്തിനാണ് മാറ്റിയത്?. പൊതുവെ ഒരു വിഷയം കിട്ടിയാൽ അതിൽ കൂടുതൽ എരിവും മസാലയുമൊക്കെ ചേർക്കുവാൻ അതീവ കൈപ്പുണ്യമുള്ള ന്യൂസ് എഡിറ്റർ ഇതൊന്നുകൂടി കൊഴുപ്പിച്ചു. അങ്ങനെ സുകുമാർ അഴീക്കോടിനെ കണ്ടശേഷം ഡ്യൂട്ടി തുടങ്ങിയാൽ മതിയെന്ന് എൻ. ഇ യുടെ നിർദേശം. കേസ് ഡിവിഷൻ ബെഞ്ചിലേക്ക് റഫർ ചെയ്ത് റിസ്ക്ക് ഒഴിവാക്കുന്ന ഹൈക്കോടതിയിലെ സിംഗിൾ ബെഞ്ച് ജഡ്ജിയെപ്പോലെ അദ്ദേഹം തടിയൊഴിഞ്ഞു. അന്ന് വർത്തമാനം ഓഫീസിൽ വരേണ്ട ദിനമായിട്ടും എന്തോ മറ്റു തിരക്കുകൾ കാരണം അഴീക്കോട് ഓഫീസിലെത്തിയില്ല.

ചീട്ടുകൊട്ടാരമാക്കിയെന്ന്
അസോസിയേറ്റ് എഡിറ്റർ കാരക്കുന്നും ലീവായിരുന്നു. അങ്ങനെയാണ് വിഷയം എക്സിക്യുട്ടീവ് എഡിറ്റർ തങ്ങളുടെ അടുത്തെത്തുന്നത്.
ആശങ്കയിലും അങ്കലാപ്പിലും പെട്ട എന്നെ എതിരേറ്റത് തങ്ങളുടെ പുഞ്ചിരി തന്നെയായിരുന്നു. പകുതി ഭയപ്പാട് അപ്പോൾ തന്നെ മാഞ്ഞു മിനിറ്റുകളിങ്ങനെ പാഞ്ഞു പോയി. എന്റെ കണ്ണുകളിൽ വെള്ളം നിറഞ്ഞുവോ?. അദ്ദേഹത്തിന്റെ മുഖത്തെ പുഞ്ചിരി കൂടുതൽ ഭാഗത്തേക്ക് പരന്നതോടെ എന്റെ ആശങ്കയങ്ങനെ ഇല്ലാതാകുകയായിരുന്നു. പ്രശ്നമാക്കേണ്ട. വലിയ ആളുകളാകുമ്പോ, അവർക്കൊക്കെ അവരുടേതായ നിർബന്ധങ്ങളുണ്ടാകും. അത് പോലെ കണ്ടാൽ മതി. ഞാൻ മാഷോട് സംസാരിച്ചോളാം. പരോൾ കിട്ടി പുറത്തിറങ്ങിയ പ്രതിയെപ്പോലെ, പുറത്തെത്തിയ ഞാൻ ന്യൂസ് എഡിറ്റർ വിഷയത്തെ, എങ്ങനെ ഇമ്മ്ണി വല്യ ചീട്ടുകൊട്ടാരമാക്കിയെന്നത് തിരിച്ചറിയുകയായിരുന്നു. വിശപ്പിന്റെ വില തിരിച്ചറിയുന്ന ജീവിതത്തിലെ നിമിഷങ്ങൾ പോലെ അന്നാണ് പുഞ്ചിരിക്ക് എത്രത്തോളം സമാധാനം നല്കുവാൻ സാധിക്കുമെന്ന ജീവിതത്തിലെ വലിയൊരു പാഠമാണ് അന്ന് എം.ഐ തങ്ങളിലൂടെ , തങ്ങളുടെ പുഞ്ചിരിയിലൂടെ ലഭിച്ചത്.

പുസ്തകവായന
ചാലപ്പുറത്തെ വർത്തമാനം ഓഫീസിലെ എഡിറ്റോറിയൽ ഡസ്ക്കിലെ ആരുമില്ലാത്ത പത്തു മണിയുടെ മാറ്റമില്ലാത്ത കാഴ്ചകളിലൊന്ന്, മേശമേൽ രണ്ട് കാലും കയറ്റിവെച്ചുള്ള തങ്ങളുടെ പുസ്തകവായനയാണ്. ഏതു സമയത്ത് കാണുമ്പോഴും കൈയിൽ ഒരു പുസ്തകമുണ്ടാകും. അതും മിക്കവാറും ഇംഗ്ലീഷിലോ, മറ്റു ഭാഷകളിലോ ഉള്ളവയായിരുന്നു. ഹൈദരലി തങ്ങൾ പറഞ്ഞതുപോലെ ജീവിതം തന്നെ വായനയാക്കിയ വ്യക്തിയായിരുന്നു എം.ഐ തങ്ങൾ.

അധികാര രാഷ്ട്രീയം
ഒരു രാഷ്ട്രീയക്കാരനായിരുന്നെങ്കിലും അധികാരരാഷ്ട്രീയത്തിന്റെ വഴിയിലൂടെ അധികം സഞ്ചരിക്കുവാൻ സാധിക്കാതെ പോയ വ്യക്തി കൂടിയായിരുന്നു അദ്ദേഹം. താല്പര്യമില്ലാഞ്ഞിട്ടല്ല. മറിച്ച് അതിനു വേണ്ടി തയ്യാറാക്കേണ്ട അന്തർനാടകങ്ങളിൽ വേണ്ട പോലെ അഭിനയിക്കാൻ കഴിയാത്തതുകൊണ്ടു കൂടിയായിരുന്നു. അങ്ങനെയാണ് സൈദ്ധാന്തിക രാഷ്ട്രീയക്കാരനും ചരിത്രകാരനുമൊക്കെയായി അദ്ദേഹം ഒതുങ്ങി കൂടേണ്ടി വന്നത്.
(ലേഖകൻ ഒരു പതിറ്റാണ്ടോളം വർത്തമാനം ദിനപത്രത്തിൽ റിപ്പോർട്ടറായും സബ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്)












Click it and Unblock the Notifications