'കൊട്... കൊട്.. ഓടി വാ, ഓടി വാ': പേരാമ്പ്രയില്‍ ആവേശം വിതറി അമ്പെയ്ത്തുത്സവം
ആറിലോ ഏഴിലോ പഠിക്കുമ്പോഴുള്ള ഒരു ഒണക്കാലത്താണ് നിരപ്പംകുന്ന് മൈതാനിയിലേക്ക് അമ്പെയ്ത്ത് മത്സരം എത്തുന്നത്. ഒട്ടുവയലില്‍ സ്ഥിരമായി നടന്ന് വരാറുള്ള മത്സരത്തെക്കുറിച്ച് കേട്ടിറിവുണ്ടെങ്കിലും ആദ്യമായിട്ടാണ് അമ്പെയെത്ത് നേരില്‍ കാണുന്നത്. താല്‍ക്കാലികമായി നിർമ്മിച്ച കളത്തിലാണ് മത്സരം. മത്സരം കണ്ട് രസം പിടിച്ചതോടെ ഞങ്ങള്‍ കുട്ടികള്‍ക്കും കളത്തിലേക്ക് ഇറങ്ങണമെന്നായി.
പക്ഷെ മത്സരത്തിന് വില്ല് വേണം. അരിയേട്ടന്‍ അമ്പുണ്ടാക്കി നല്‍കുന്നുണ്ട്യ പക്ഷെ വാങ്ങിക്കാന്‍ ചെറിയ പൈസ വേണം, അത് ഞങ്ങളുടെ കയ്യിലില്ല. അങ്ങനെയാണ് ഞാനും ഏതാനും കൂട്ടുകാരും ചേർന്ന് സ്വന്തമായി വില്ല് ഉണ്ടാക്കാന്‍ ഇറങ്ങിത്തിരിക്കുന്നത്. വാളിയില്‍ മീത്തലില്‍ നിന്നും മൂത്ത മുളയൊരെണ്ണം വെട്ടിക്കൊണ്ട് വന്ന് എല്ലാവരും വില്ല് നിർമ്മാണം ആരംഭിച്ചു. ചെത്തിമിനുക്കിയ മുള ചൂടാക്കി വളച്ചെടുത്താണ് ചരടുകൊണ്ട് ബന്ധിപ്പിക്കുന്നത്. ഇടക്ക് പുക കൊള്ളിക്കാന്‍ അടുപ്പിന് മുകളിലും വെക്കും. ഇതാണ് വില്ല് ഉണ്ടാക്കുന്നതിന്റെ യഥാർത്ഥ രീതിയെന്ന് അറിയില്ലെങ്കിലും ഞങ്ങള്‍ ഉണ്ടാക്കിയത് ഇങ്ങനെയായിരുന്നു.

സ്വന്തമായി ഉണ്ടാക്കിയെടുത്ത അമ്പുമായി ഞങ്ങളും കളത്തിലേക്ക് എത്തി. പച്ച ഈർക്കില്‍ വെട്ടിയെടുത്താണ് അമ്പുണ്ടാക്കുന്നത്. ചരടിലേക്ക് അമ്പ് ചേർത്തിപിടിക്കുന്നിടത്ത് V ആകൃതിയില്‍ മുറിച്ചെടുക്കുന്ന വിദ്യ പറഞ്ഞ് തന്നത് അരിയന്‍ ചേട്ടനാണ്. ആ ഒണക്കാലത്ത് മറ്റെല്ലാം കളികളേക്കാളും കുട്ടികള്‍ പ്രധാന്യം കൊടുത്തത് അമ്പെയ്ത്തിനായിരുന്നു. വലിയവരുടെ മത്സരങ്ങള്‍ക്ക് മുമ്പും ശേഷവുമായിരുന്നു കുട്ടികള്‍ കളം കീഴടക്കിയിരുന്നത്. മിടുക്കരായ എയ്ത്തുകാർ വലിയവരോടൊപ്പവും മത്സരത്തിന് ഇടം പിടിച്ചിരുന്നു. ആ ഓണക്കാലത്തിന് ശേഷം നിരപ്പംകുന്നില്‍ അമ്പെയ്ത്ത് എത്തിയിട്ടില്ല. പിന്നീട് വല്ലപ്പോഴും ഒട്ടുവയലില്‍ മത്സരം കാണാന്‍ പോവാറുണ്ടായിരുന്നു. പതിയെ ഓട്ടുവയലിലെ മത്സരങ്ങളും നിന്നു.
ജീന്‍സിലും ഷർട്ടിലും തകർത്ത് കാവ്യാമാധവന്‍: കിടിലന്‍ മേക്കോവർ; വൈറലായി പുത്തന്‍ ചിത്രം

ഇത്തവണ ആക്കൂപറമ്പില്‍ അമ്പെയ്ത്ത് മത്സരം ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ തന്നെ കാണണം എന്നാഗ്രഹിച്ചു. പഴയകാല അമ്പെയ്ത്ത് താരങ്ങളായ എം.സി.കുഞ്ഞിരാമൻ, കളരിയുള്ളതിൽ ചെക്കോട്ടി എന്നിവരുടെ സ്മരണയക്കായി ജില്ലാ തല അമ്പെയ്ത്ത് മത്സരമാണ് ആക്കുപറമ്പില്‍ നടക്കുന്നത്. ദിവ്യ അവിടനല്ലൂർ, നാട്ടുകൂട്ടം അമ്പെയ്ത്ത് കളം കുളക്കണ്ടം, എആർസി കൂട്ടാലിട, എരവട്ടൂർ പാറപ്പുറം, ചവിട്ടംപാറ, സായം ആക്കൂപ്പറമ്പ്, അമ്പെയ്ത്ത്കളം ആക്കൂപറമ്പ്, അമ്പെയ്ത്ത് കളം കുളക്കണ്ടം എന്നീ ജില്ലയിലെ പ്രമുഖ ടീമുകള്‍ക്ക് വേണ്ടിയാണ് വില്ലാളി വീരന്മാർ അണിനിരക്കുന്നത്.

ആക്കൂപറമ്പിലേക്ക് ഞാനെത്തുമ്പോള്‍ കളത്തില്‍ കൂട്ടാലിടയും എരവട്ടൂർ പാറപ്പുറവും തമ്മിലുള്ള വാശിയേറി മത്സരം നടക്കുകയാണ്. എയ്യയ്യയ്യോ.. വിളികളുമായി ആവേശം വിതറി കാണികള്‍, ലക്ഷ്യമായ ചെപ്പിലേക്ക് ഉന്നം പിടിച്ച് അമ്പെയ്യുന്ന കുട്ടാലിടയുടെ മത്സരാർത്ഥികള്‍, ഇടയ്ക്ക് അമ്പ് ചെപ്പില്‍ തറിച്ചെന്ന തെറ്റിദ്ധാരണയില്‍ മുന്നോട്ട് കുതിച്ച് പാതിവഴിയില്‍ നിന്നും നിരാശായി മടങ്ങുന്നവർ, ഒടുവില്‍ ഉന്നം പിഴക്കാതെ അമ്പ് ലക്ഷ്യത്തിലേക്ക് എത്തുമ്പോള്‍ ചെപ്പിനടുത്തേക്ക് ഒടിയെത്തി വീഴുന്ന മത്സരാർത്ഥികള്‍. ഇതിനിടയില്‍ ലക്ഷ്യത്തിലേക്ക് അമ്പെത്തിച്ച് മത്സരം തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ ശ്രമിക്കുന്ന എതിരാളികള്‍. അങ്ങനെ പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത ആവേശപൂരമാണ് അമ്പെയ്ത്ത് കളത്തില്‍. ഒടുവിൽ മത്സര വിധിയെത്തിയപ്പോള്‍ 20-നെതിരേ 26 പോയന്റോടെ പാറപ്പുറം അമ്പെയ്ത്ത് കളം ടീം വിജയിയായി.

പഴയ കുറുമ്പ്രനാട് താലൂക്കിലെ പയ്യോർമല പ്രദേശത്ത് (ഇന്നത്തെ പേരാമ്പ്ര) ഓണക്കാലമായാല്‍ നടന്ന് വരുന്ന മത്സരമാണ് അമ്പെയ്ത്തെന്ന് ആദ്യകാല കളിക്കാരനും സംഘാടകനുമായി ഗോപാലേട്ടന്‍. ആക്കൂപറമ്പിലെ നിലവിലെ കളത്തില്‍ അമ്പെയ്ത്ത് തുടങ്ങിയിട്ട് 49 വർഷമായി. അതിന് മുമ്പ് സമീപത്തെ താല്‍ക്കാലിക കളങ്ങളിലായിരുന്നു. കോവിഡ് കാലത്തും പ്രളയ സമയത്തും ഒഴികെ ഈ കളത്തില്‍ അമ്പെയ്ത്ത് മത്സരം നടക്കുന്നു. കുട്ടികളും മുതിർന്നവരും ജാതിമതഭേദമന്യേ കളത്തിലേക്ക് എത്തും. പ്രഗല്‍ഭരായ നിരവധി അമ്പെയ്ത്തുകാർ ഉണ്ടായിരുന്ന നാടാണ് ഇത്. പുതിയ തലമുറയില്‍പ്പെട്ടവരും മോശക്കാരല്ലെന്നും ഗോപലേട്ടന്‍ പറയുന്നു.
ആക്കൂപറമ്പില്‍ മാത്രമല്ല, സമീപപ്രദേശമായ എരവട്ടൂരിലും ഇത്തവണ അമ്പെയ്ത്ത് മത്സരം നടക്കുന്നുണ്ട്. നവോദയ കലാസമിതി& ഗ്രന്ഥാലയമാണ് എരവട്ടൂരില്‍ അമ്പെയ്ത്ത് മത്സരം സംഘടിപ്പിക്കുന്നത്.

അമ്പെയ്ത്ത് മത്സരം വിശദമായി അറിയാം
(വിവരങ്ങള്‍ക്ക് കടപ്പാട്:നവോദയ കലാസമിതി& ഗ്രന്ഥാലയം എരവട്ടൂർ)
അമ്പ്: ഉണ്ടാക്കുന്നത് തെങ്ങോലക്കണ്ണി ചെത്തി മിനുക്കി 20 സെമി നീളത്തിൽ ഈർക്കിൾ വില്ലിൽ ചേർക്കുന്ന ഭാഗത്ത് അമ്പിൻ്റെ ചലനം നിയന്ത്രിക്കാൻ അൽപ്പം ഇല ഭാഗം വെച്ച് ഉണ്ടാക്കുന്നതാണ് അമ്പ്
വില്ല്: മുള മൂന്ന് മുട്ട് ഭാഗം ( ഒരു ചില്ല ഭാഗം ഒരു മുട്ട് ) മുറിച്ചെടുത്ത് 4 ഭാഗമായി ചീന്തിയെടുത്ത് ഒരു ഭാഗം ചെത്തി മിനുക്കി എണ്ണയിട്ട് തീയിൽ വാട്ടി വളച്ച് നൂല് ഉപയോഗിച്ച് രണ്ട് ഭാഗം കൂട്ടി കെട്ടി ഉണ്ടാക്കുന്നതാണ് വില്ല്.
ചെപ്പ്: ലക്ഷ്യസ്ഥാനമാണ് ചെപ്പ് ... കുലച്ച കദളി വാഴ മുറിച്ചെടുത്ത് അരയടി വലിപ്പത്തിൽ ആക്കി 5 പാളി കളഞ്ഞ് എടുക്കുന്ന 4 ഇഞ്ച് പി.വി.സി പൈപ്പിൻ്റെ വലുപ്പത്തിൽ ആക്കി മുകളിൽ ഈന്തോലപട്ടയുടെ കമ്പ് കുത്തിവെച്ചാണ് ഇത് നിർമ്മിക്കുന്നത്.

എയ്ത്ത് കളം: ഇംഗ്ലീഷ് അക്ഷരം V ആകൃതിയിൽ ഗ്രൗണ്ടിൻ്റെ വടക്ക് ഭാഗത്ത് ആണ് എയ്ത്ത് കളം നിർമ്മിക്കുക ഒരാളുടെ മുട്ടിനു മുകളിൽ ഉയരത്തിൽ ആണ് ഇത് നിർമ്മിക്കുക. ഉൾ ഭാഗത്ത് നിലം നന്നായി അരിച്ചെടുത്ത മണ്ണ് ഉപയോഗിച്ച് നിരത്തി വാട്ടർ ലെവൽ ചെയ്ത് ഇടിച്ച് ഉറപ്പിച്ചിരിക്കും. രണ്ട് ഭാഗത്ത് നിന്നും ഓരോ അടി ഉൾഭാഗത്ത് നടുവിലാണ് ചെപ്പ് വെക്കുന്നതിനുള്ള സ്ഥാനം. ഗ്രൗണ്ടിന് മൊത്തം 101 അടി ആണ് ഉണ്ടാവുക.101 അടി കളത്തിൻ്റെ ഏറ്റവും പുറകിലെ ഭാഗത്താണ് അമ്പെയ്ത്തിൽ പങ്കെടുക്കുന്ന മൽസരാർത്ഥികൾ രണ്ട് ടീമായി നിൽക്കുക.

മത്സരം എങ്ങനെ..
കൃത്യമായ എണ്ണത്തിൽ രണ്ട് ടീമിനും അമ്പുകൾ വീതിച്ച് നൽകും മൊത്തം 100 അമ്പുകൾ ആണ് മൽസരത്തിന് ഉപയോഗിക്കാൻ തീരുമാനിച്ചതെങ്കിൽ 50 ഒരു ടീമിനും ബാക്കി 50 അടുത്ത ടീമിനും... ടീം ക്യാപ്റ്റൻമാരാണ് ചെപ്പ് വെക്കുന്ന സ്ഥലത്ത് നിൽക്കുക. ഇവർ ടീം അംഗങ്ങൾക്ക് ആവശ്യമായ അമ്പ് ഓരോ ടീമിനും ലഭിച്ച അമ്പിൽ നിന്നും നൽകും.
ഏത് ടീമിൻ്റെ ക്യാപ്റ്റനാണോ ചെപ്പ് വെച്ച് നൽകുന്നത് അതിന്റെ എതിർ ടീമാണ് എയ്ത്ത് ആരംഭിക്കുക. അവർ എയ്ത് അമ്പ് ചെപ്പിൽ തറപ്പിക്കുകയും ഏത് ടീം അംഗമാണോ ചെപ്പിൽ അമ്പ് തറപ്പിച്ചത് അയാൾ ഓടി വന്ന് ചെപ്പ് പൊക്കി ആ അമ്പ് പറക്കുകയും ചെയ്യുന്നത് വരെ കളത്തിൽ എയ്ത അമ്പുകൾ ചെപ്പ് വെച്ച ടീമിന് സ്വന്തമാകും, ഇതോടൊപ്പം ചെപ്പിൽ അമ്പ് തറച്ച ഉടൻ ചെപ്പ് വെച്ച ടീമംഗങ്ങൾ അമ്പ് പറക്കാൻ ഓടുന്ന ആൾ അവിടെ എത്തും വരെ തുടർച്ചയായി എയ്ത് കൊണ്ടിരിക്കും അതിലൊന്ന് ചെപ്പിൽ തറച്ചാൽ ചെപ്പ് വെച്ച ടീമിന് വീണ്ടും ചെപ്പ് വെക്കാൻ അവകാശമാകും എതിർ ടീം എയ്ത്ത് തുടരേണ്ടി വരും. ഇങ്ങനെ തുടർച്ചയായി നിശ്ചിത സമയം എയ്ത്ത് തുടരും സാധാരണ നിലയിൽ ഒരു മണിക്കൂർ ആണ് മൽസര സമയം. ഈ സമയം പൂർത്തിയാകുമ്പോൾ ഏറ്റവും കൂടുതൽ അമ്പ് ഏത് ടീമാണോ സ്വന്തമാക്കുന്നത് ആ ടീം ആണ് വിജയിക്കുക.
ആരോഗ്യ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല; സൂപ്പർ വർക്ക് ഔട്ട് വീഡിയോയുമായി എസ്തർ












Click it and Unblock the Notifications