'ഗാന്ധി'മാര്‍ മാറി നിന്നാല്‍ കരകയറുമോ കോണ്‍ഗ്രസ്: മൂര്‍ച്ചയില്ലാത്ത ജി23, കാത്തിരുപ്പ് അടുത്ത വര്‍ഷം വരെ
ദില്ലി: തുടര്‍ച്ചയായ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പുകള്‍ പരാജയവും നിരവധി സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ നിന്നും പുറത്തായതും ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി നല്‍കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പരാജയങ്ങളുടെ പ്രതിഫലനമെന്നോണം പാര്‍ട്ടിയില്‍ സംഘടനപരമായ പ്രശ്നങ്ങളും ശക്തമാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ചത് മുതല്‍ പാര്‍ട്ടി പകരക്കാരനെ തേടിക്കൊണ്ടിരിക്കുകയാണ്.
ആറുമാസം എന്ന നിബന്ധനയില്‍ സോണിയ ഗാന്ധി അധ്യക്ഷ പദവി താല്‍ക്കാലികമായി ഏറ്റെടുത്തിട്ട് തന്നെ ഇപ്പോള്‍ ഒരു വര്‍ഷം പിന്നിട്ടു. പലപ്പോഴും പുതിയ അധ്യക്ഷന്‍റെ കാര്യത്തില്‍ ചര്‍ച്ച നടന്നെങ്കിലും വിവിധ സംസ്ഥാനങ്ങളില്‍ ആഭ്യന്തര പ്രശ്നം രൂക്ഷമാവുകയും ശ്രദ്ധ ആ വഴിക്ക് പോവുകയും ചെയ്തതോടെ തീരുമാനം നീണ്ട് പോവുകയായിരുന്നു.

ഒരു കാലത്ത് കോണ്‍ഗ്രസിലെ അന്തിമ വാക്കായിരുന്നു ഗാന്ധി കുടുംബം. എന്നാല്‍ ഇന്ന് പാര്‍ട്ടിയുടെ ഉന്നത തല നേതൃത്വത്തില്‍ തന്നെ അവര്‍ക്കെതിരായ എതിര്‍പ്പുകള്‍ പരസ്യമായി ഉന്നയിക്കുന്നുവരും ഏറെയാണ്. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളിലും നേതാക്കളുടെ കൊഴിഞ്ഞ് പോക്കിലും ഗാന്ധി കുടുംബം സജീവമായി ഇടപെടുന്നുണ്ടെങ്കിലും പലപ്പോഴും വിചാരിച്ച പ്രതിഫലം ഉണ്ടാവുന്നില്ല. പാര്‍ട്ടിയില്‍ ഗാന്ധി കുടുംബത്തിന്‍റെ പ്രസക്തി നഷ്ടമാവുന്നത് നേട്ടമാക്കാന്‍ കഴിയുമെന്ന് കരുതുന്നു മറ്റൊരു വിഭാഗവും പാര്‍ട്ടിയിലുണ്ട്.

പാര്‍ട്ടിയുടെ അധികാര കേന്ദ്രം എന്ന നിലയില്‍ നിന്ന് ഗാന്ധി കുടുംബം മാറി നില്‍ക്കണമെന്നാണ് ഒരു വിഭാഗത്തിന്‍റെ ആവശ്യം. പാര്‍ട്ടിയുടെ നേതൃത്വം ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാള്‍ക്ക് നല്‍കുന്നതോടെ ഇപ്പോള്‍ നേരിടുന്ന പല ആരോപണങ്ങള്‍ക്കും മറുപടി പറയാനും ആഭ്യന്തര പ്രശ്നങ്ങള്‍ ഒരുവിധം പരിഹരിക്കാന്‍ കഴിയുമെന്നും ഇവര്‍ അവകാശപ്പെടുന്നു. എന്നാല്‍ ഗാന്ധി കുടുംബം മാറിനിന്നാള്‍ പാര്‍ട്ടിയുടെ സ്ഥിതി കൂടുതല്‍ പ്രശ്നമാകുമെന്നും അത് പരമ്പരാഗതമായ പാര്‍ട്ടിയോട് കൂറ് പുലര്‍ത്തുന്ന ജനങ്ങളെ കോണ്‍ഗ്രസില്‍ നിന്നും അകറ്റുമെന്നും ചൂണ്ടിക്കാട്ടുന്നവരും കോണ്‍ഗ്രസിലുണ്ട്.

ഇത് അത്ര എളുപ്പത്തില്‍ തള്ളിക്കളായന്‍ കഴിയുന്ന ഒരു വിലയിരുത്തലല്ല. പാര്‍ട്ടിയെ സ്വമേധയാ കയ്യൊഴിയാന്‍ ഗാന്ധി കുടുംബം ഒരിക്കലും തയ്യാറാവില്ല. ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന സോണിയ ഗാന്ധി താല്‍ക്കാലിക അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടു കഴിഞ്ഞു. പകരമായി രാഹുല്‍ ഗാന്ധിയെ തന്നെ ഒരിക്കൽക്കൂടി പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ച് കൊണ്ട് വരണമെന്ന അഭിപ്രായത്തിനാണ് കോണ്‍ഗ്രസില്‍ സ്വാധീനം കൂടുതല്‍.

നിലവിൽ വയനാട്ടില്‍ നിന്നും ലോക്സഭ അംഗമാണെങ്കില്‍ രാഹുൽ ഗാന്ധിക്ക് സംഘടനയിൽ ഔപചാരിക സ്ഥാനമൊന്നുമില്ല. എങ്കിലും രാഹുല്‍ ഗാന്ധി തന്നെയാണ് പാർട്ടിയുടെ സമീപകാല തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുകയും പഞ്ചാബ്, ഛത്തീസ്ഗഡ് മറ്റ് സംസ്ഥാന ഘടകങ്ങളിലും ഉണ്ടായ ആഭ്യന്തര പ്രതിസന്ധികള്‍ കൈകാര്യം ചെയ്തതിലും മുന്നില്‍ നിന്നത്. രാഹുലിന് കൂട്ടായി അദ്ദേഹത്തിന്‍റെ സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും സജീവമായി രംഗത്തുണ്ട്. പാര്‍ട്ടിയുടെ മറ്റൊരു അധികാര കേന്ദ്രമായി പ്രിയങ്കയും ഉയര്‍ന്ന് വരുന്നതിന്‍റെ വ്യക്തമായ സൂചനയായി ഇതിനെ വിലയിരുത്തുന്നു.

പാര്‍ട്ടിക്ക് വേണ്ടി ശക്തമായ ശ്രമങ്ങള്‍ ഗാന്ധി കുടുംബത്തിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നുണ്ടെങ്കിലും തുടര്‍ച്ചായയ തിരഞ്ഞെടുപ്പ് പരാജയങ്ങളും നേതാക്കളുടെ കൂടുമാറ്റവും അവരുടെ നേതൃത്വത്തിന് നേരെ വിരല്‍ ചൂണ്ടുന്നവര്‍ക്കുള്ള അനുകൂല ഘടകമാവുന്നു. ജ്യോതിരാദിത്യ സിന്ധ്യ, ജിതിൻ പ്രസാദ, സുസ്മിത ദേവ് എന്നിങ്ങനെ അടുത്തിടെ പാര്‍ട്ടി വിട്ട് മൂന്ന് പേരും 'ടീം രാഹുല്‍' എന്ന് വിളിക്കപ്പെട്ടവരില പ്രമുഖരായിരുന്നു. എന്നിട്ടും കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കുന്നതിൽ രാഹുൽ ഗാന്ധിക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് മനസ്സിലായപ്പോൾ അവർ പാര്‍ട്ടി വിടാന്‍ മടിച്ചില്ല.

നിലവിലെ സാഹചര്യത്തില്‍ ഗാന്ധി കുടുംബത്തെ ഒരു അട്ടിമറി ശ്രമത്തിലൂടെ മാറ്റി നിര്‍ത്താന്‍ ശേഷിയുള്ള ആരും ഇന്ന് കോണ്‍ഗ്രസില്‍ ഇല്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷം രൂപം കൊണ്ട മുതിര്‍ന്ന നേതാക്കളുടെ കൂട്ടായ്മയായ ജി-23 നേതൃമാറ്റത്തിന് വേണ്ടി ശക്തമായി വാദിക്കുന്നുണ്ട്. പാര്‍ട്ടിയില്‍ ആഭ്യന്തര തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ സോണിയ ഗാന്ധിക്ക് കത്തെഴുതിയത് പാര്‍ട്ടിയിലെ വിഭാഗീയത പരസ്യമായി വ്യക്തമാക്കി. ഇവരെ പിന്തുണച്ചും അനുകൂലിച്ചും നേതാക്കള്‍ രണ്ട് ചേരിയായി രംഗത്ത് എത്തുകയായിരുന്നു.

ഗുലാം നബി ആസാദ്, ആനന്ദ് ശർമ്മ, ഭൂപീന്ദർ സിംഗ് ഹൂഡ, പൃഥ്വിരാജ് ചവാൻ എന്നിവരടങ്ങിയ മുതിര്‍ന്ന നേതൃത്വമാണ് സോണിയക്ക് കത്ത് എഴുതിയത്. കൂടുതല്‍ ശക്തമായ നേതൃത്വം പാര്‍ട്ടിക്ക് വേണമെന്നാണ് ഇവരുടെ ആവശ്യം. രാഹുല്‍ ഗാന്ധി നേതൃസ്ഥാനത്തേക്ക് തിരികെ എത്തുന്നതിനോട് ഇവര്‍ക്ക് താല്‍പര്യമില്ല. ഗാന്ധി കുടുംബത്തിന് പുറത്തുള്ളവര്‍ പാര്‍ട്ടിയെ നയിക്കാന്‍ വരണമെന്നും ഇവര്‍ പറയാതെ പറയുന്നു. കത്തെഴുതിയതിന് പിന്നാലെ മുതിര്‍ന്ന നേതാക്കളുടെ യോഗം വിളിച്ച് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് സോണിയ ഗാന്ധി വ്യക്തമാക്കിയിരുന്നെങ്കിലും ഒരു വര്‍ഷം കഴിഞ്ഞിട്ടും പ്രസ്തുത ചര്‍ച്ചയോ മറ്റ് നടപടികളോ ഉണ്ടായിട്ടില്ല.

മറുവശത്ത്, ജി -23 നേതാക്കളും തങ്ങളുടെ ആവശ്യങ്ങളില്‍ കൂടുതല്‍ ശക്തമായ പ്രസ്താവനകളിലേക്ക് പോവുകയും ചെയ്തിട്ടില്ല. ഒരുഘട്ടത്തില്‍ ഇവര്‍ കോണ്‍ഗ്രസ് വിട്ടേക്കുമെന്ന തരത്തിലുള്ള ഒരു അഭ്യൂഹ ചില കേന്ദ്രങ്ങല്‍ പ്രചരിപ്പിച്ചെങ്കിലും നേതാക്കള്‍ തന്നെ ഇതിനെ പൂര്‍ണ്ണമായി തള്ളി രംഗത്ത് വന്നു. കോണ്‍ഗ്രസിന് മാത്രമെ രാജ്യത്തെ രക്ഷിക്കാന്‍ കഴിയൂ. ആ കോണ്‍ഗ്രസിനെ രക്ഷിക്കാനാണ് ഞങ്ങളുടെ ശ്രമമെന്നും ജി-23 നേതാക്കള്‍ വ്യക്തമാക്കുന്നു.

അടുത്ത വര്‍ഷം ആദ്യം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കാനാണ് ജി -23 ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. 2022 ന്‍റെ ആദ്യം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, ഗുജറാത്ത് എന്നിവിടങ്ങളിൽ കോൺഗ്രസിന്‍റെ പ്രകടനം മോശമായാല്‍ നേതൃമാറ്റത്തിനുള്ള ആവശ്യം ജി-23 നേതാക്കള്‍ വീണ്ടും ശക്തമാക്കും. ആ സാഹചര്യത്തില്‍ തങ്ങളുടെ അഭിപ്രായത്തിന് പാര്‍ട്ടിയില്‍ കൂടുതല്‍ പിന്തുണ ലഭിക്കുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.
Recommended Video
കിടിലന്‍ ലുക്കില്‍ സ്റ്റാര്‍ മാജിക് താരം അന്ന ചാക്കോ: വൈറലായി ചിത്രങ്ങള്‍












Click it and Unblock the Notifications