ഇന്ത്യയില്‍ ഗള്‍ഫ് രാജ്യങ്ങളുടെ കുതിപ്പ്: ക്രൂഡ് ഓയിലില്‍ റെക്കോർഡ് നേട്ടവുമായി യുഎസും; ആദ്യ അഞ്ചിലെത്തി
അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ വന്‍ വർധനവ്. ഡിസംബറിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ജനുവരിയില്‍ ഏകദേശം മൂന്ന് ഇരട്ടിയോളം വർധനവാണ് ഇറക്കുമതിയിലുണ്ടായത്. ഇതോടെ അമേരിക്ക ഒരിക്കല്‍ കൂടെ ഇന്ത്യയുടെ ഏറ്റവും വലിയ അഞ്ചാമത്തെ എണ്ണ ഇറക്കുമതി രാഷ്ട്രമായി മാറി.
വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിന്റെ റിപ്പോർട്ട് അനുസരിച്ച് ഡിസംബറില്‍ 70600 ബി പി ഡി ക്രൂഡ് ഓയിലാണ് അമേരിക്കയില്‍ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്തത്. എന്നാല്‍ ജനുവരിയിലേക്ക് എത്തിയപ്പോള്‍ ഇത് 218400 ബി പി ഡി എന്ന റെക്കോർഡ് നിരക്കിലേക്ക് എത്തി. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരും ഉപഭോക്താവുമായ ഇന്ത്യയിലെ എണ്ണശുദ്ധീകരണ കമ്പനികൾ യു എസി ൽ നിന്നും വരും മാസങ്ങളിലും ഇറക്കുമതി ശക്തമാക്കാന്‍ ഒരുങ്ങുകയാണ്.

2025 ല്‍ യുഎസിൽ നിന്നുള്ള ഊർജ്ജ ഇറക്കുമതി കഴിഞ്ഞ വർഷത്തെ 15 ബില്യൺ ഡോളറിൽ നിന്ന് 25 ബില്യൺ ഡോളറായി ഉയർത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അതിനിടെ അമേരിക്കയുടെ ഉപരോധ ഭീഷണികള്‍ക്കിടയിലും ഇന്ത്യയുടെ മുൻനിര എണ്ണ വിതരണക്കാരായ റഷ്യയിൽ നിന്നുള്ള ഇറക്കുമതി കഴിഞ്ഞ മാസം 4.3 ശതമാനം ഉയർന്ന് 1.58 ദശലക്ഷം ബാരലായി ഉയർന്നു.
മാർച്ച് മാസത്തോടെ ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് കുറയാൻ സാധ്യതയുണ്ട്. അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ റഷ്യക്ക് ഏർപ്പെടുത്തിയ ഉപരോധം ആഗോള എണ്ണ വ്യാപാരത്തെ അടുത്ത മാസം മുതലായിരിക്കും പ്രതികൂലമായി ബാധിക്കുകയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉപരോധം കാരണം വിലയിളവില്‍ റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നവർ അവരുടെ വാങ്ങലുകൾ തുടരാന്‍ പുതിയ വഴികൾ കണ്ടെത്താൻ ശ്രമിക്കുന്നുമുണ്ട്.
റിപ്പോർട്ട് അനുസരിച്ച്, ജനുവരിയിൽ പരമ്പരാഗത വ്യാപാര പങ്കാളികളായ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള എണ്ണയുടെ ഇറക്കുമതി 6.5 ശതമാനം വർദ്ധിച്ച് 2.7 ദശലക്ഷം ബാരലായി ഉയർന്നു എന്നുള്ളതും ശ്രദ്ധേയമാണ്. ഇറാഖ് ഇപ്പോഴും ഇന്ത്യയുടെ രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരായി തുടരുമ്പോള്‍, തൊട്ടുപിന്നാലെ സൗദി അറേബ്യയും യു എ ഇയുമുണ്ട്.
യുഎസ് ഉപരോധത്തെക്കുറിച്ച് സർക്കാർ തന്നെ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് കഴിഞ്ഞ മാസം മുതല്‍ ഇന്ത്യൻ റിഫൈനറികൾ റഷ്യന്‍ ഇതര സ്രോതസ്സുകളില്‍ നിന്നുള്ള ഇറക്കുമതി കൂടുതല്‍ ശക്തമാക്കുകയായിരുന്നു. ജനുവരിയിൽ 5.1 ദശലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് പശ്ചിമേഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്തത്. ഇതോടെ രാജ്യത്തിന്റെ ആകെ ഇറക്കുമതിയുടെ 53 ശതമാനമായി ഈ രാജ്യങ്ങളുടെ വിഹിതം ഉയന്നു. ഇത് കഴിഞ്ഞ 27 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്.
റിപ്പോർട്ടുകൾ പ്രകാരം, 2024 ഏപ്രിൽ 1 മുതൽ നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ 10 മാസങ്ങളിൽ ഇന്ത്യയുടെ എണ്ണ ഇറക്കുമതി 4.5 ശതമാനം ഉയർന്ന് ശരാശരി 4.8 ദശലക്ഷം ബാരലുമായി. അന്താരാഷ്ട്ര തലത്തില്‍ അസംസ്കൃത എണ്ണയുടെ വില കഴിഞ്ഞ ദിവസം ഒരു ശതമാനം ഉയർന്നിരുന്നു. ബ്രെന്റ് ഫ്യൂച്ചറുകൾ 75 സെന്റ് അഥവാ 0.99 ശതമാനം ഉയർന്ന് ബാരലിന് 76.79 ഡോളർ എന്ന നിരക്കിലാണ് ഇപ്പോഴത്തെ വില്‍പ്പന.












Click it and Unblock the Notifications