യുഎഇയുമായി വീണ്ടും ചർച്ചയ്ക്ക് ഇന്ത്യ: സ്വതന്ത്ര വ്യാപാര കരാറിലെ പഴുതുകള്‍ അടയ്ക്കണം
ഡല്‍ഹി: സ്വർണം അടക്കമുള്ള വിലയേറിയ ലോഹങ്ങള്‍ വലിയ തോതിലാണ് അടുത്ത കാലത്തായി യു എ ഇയില്‍ നിന്നും ഇന്ത്യയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരം ഇറക്കുമതികള്‍ക്കായി ചില വ്യാപാരികൾ നികുതി സംവിധാനത്തിലെ പഴുതുകൾ മുതലെടുക്കുന്ന സാഹചര്യവും ഉയർന്ന് വന്നിവെന്നാണ് ചില റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതോടെ യു എ ഇയുമായുള്ള സ്വതന്ത്ര വ്യാപാര കരാറില്‍ വീണ്ടും ചർച്ച ചെയ്യാൻ ശ്രമിക്കുകയാണ് ഇന്ത്യ.
ഇരു രാജ്യങ്ങളുടെയും സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി (സി ഇ പി എ) അവലോകനം ചെയ്യുന്നതിനായി വ്യാപാര മേഖലയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അടുത്ത മാസം യു എ ഇയിൽ യോഗം ചേരുമെന്നും അന്തർദേശീയ മാധ്യമമായ ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു. ചർച്ചകൾ തികച്ചുൂം സ്വകാര്യമായതിനാൽ ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ പൂർണ്ണമായി പുറത്ത് വന്നിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

മറ്റ് പ്രശ്‌നങ്ങൾക്കൊപ്പം, പ്ലാറ്റിനം, വെള്ളി, സ്വർണ്ണം ഇറക്കുമതിയുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളും യോഗത്തില്‍ ചർച്ചാ വിഷയമായേക്കും. ഇത് സംബന്ധിച്ച ചോദ്യങ്ങളോട് ഇന്ത്യയുടേയും യു എ ഇയുടേയും വാണിജ്യ മന്ത്രാലയം പ്രതികരിച്ചില്ലെന്നും ബ്ലൂംബർഗ് വ്യക്തമാക്കുന്നു.
നിലവിലുള്ള കരാർ പ്രകാരം, ഇന്ത്യ ഇതിനകം തന്നെ സ്വർണ്ണത്തിന്മേലുള്ള സ്റ്റാൻഡേർഡ് ഇറക്കുമതി നികുതി കുറച്ചിട്ടുണ്ട്. മുൻവർഷത്തെ അപേക്ഷിച്ച് വെള്ളിയുടെയും പ്ലാറ്റിനത്തിൻ്റെയും ഇറക്കുമതി ഇത്തവണ കുതിച്ചുയർന്നിട്ടുണ്ട്. 2023 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2024 ൻ്റെ ആദ്യ പകുതിയിൽ വെള്ളിയുടെ കയറ്റുമതി 42,389% ഉയർന്ന് 2,200 ടണ്ണായും പ്ലാറ്റിനം ഇറക്കുമതി 995% ഉയർന്ന് 1.7 ടണ്ണായെന്നും ഔദ്യോഗിക റിപ്പോർട്ടുകള്‍ തന്നെ ചൂണ്ടിക്കാണിക്കുന്നു.
ഇത്തരം വിലയേറിയ ലോഹങ്ങളുടെ ഖനികളില്ലാത്ത ഒരു രാജ്യത്ത് നിന്നുമുള്ള ഇറക്കുമതിയിലെ ഈ കുതിച്ചുചാട്ടമാണ് ഇത്തരം ഇടപാടുകള്‍ ആരോഗ്യപരമല്ലെന്ന കാഴ്ചാപ്പാടിലേക്ക് എത്തിച്ചത്. ചില ഇറക്കുമതി വ്യാപാരികൾ പ്ലാറ്റിനമായി രജിസ്റ്റർ ചെയ്തുകൊണ്ട് സ്വർണ്ണത്തിൻ്റെ ഉയർന്ന താരിഫ് ഒഴിവാക്കുന്നുണ്ടാകാമെന്ന സംശയവും ശക്തമാണ്.
ന്യൂ ഡൽഹി ആസ്ഥാനമായുള്ള തിങ്ക് ടാങ്ക് ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവിൻ്റെ റിപ്പോർട്ടിലാണ് ദുബായുമായുള്ള ഇന്ത്യയുടെ വിലയേറിയ ലോഹങ്ങളുടെ വ്യാപാരത്തെക്കുറിച്ചുള്ള ആശങ്കകൾ ആദ്യം ഉയർന്നത്. നിലവിലെ നയങ്ങള്‍ "ഇന്ത്യയുടെ വ്യാപാര കമ്മി വർദ്ധിപ്പിക്കുന്നുവെന്നും" എന്നും ഇവർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ ചർച്ചകള്‍ക്ക് ഇരു രാജ്യങ്ങളും തയ്യാറെടുക്കുന്നത്.












Click it and Unblock the Notifications