പ്രവാസികളുടെ അന്തസ്സും അവകാശങ്ങളും ഉയർത്തിപ്പിടിക്കും: കുവൈത്തിന്റെ പുതിയ പ്രഖ്യാപനം
രാജ്യത്ത് ജോലി ചെയ്യുന്ന പ്രവാസികളുടെ അന്തസ്സും അവകാശങ്ങളും ഉയർത്തിപ്പിടിക്കുന്നതിനായി ശ്രദ്ധേയമായ നടപടി സ്വീകരിച്ച് കുവൈത്ത് സർക്കാർ . പ്രവാസികൾക്ക് അവരുടെ അവകാശങ്ങൾ വിനിയോഗിക്കുന്നതിനുള്ള നിയമപരമായ അടിത്തറ രാജ്യം ഉറപ്പാക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം) യുടെ ഔദ്യോഗിക വക്താവ് അസീൽ അൽ-മസ്യാദ് വ്യക്തമാക്കി.

പ്രവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനോടൊപ്പം തന്നെ മനുഷ്യക്കടത്തിനെയും അനധികൃത കുടിയേറ്റക്കാരെയും നേരിടാനുള്ള രാജ്യത്തിൻ്റെ തീരുമാനത്തെ കുറിച്ചും അൽ-മസ്യാദ് എടുത്ത് പറഞ്ഞു. കഴിഞ്ഞ ദിവസം അവന്യൂസ് മാളിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മനുഷ്യക്കടത്തിനും അനധികൃത കുടിയേറ്റക്കാരുടെ കള്ളക്കടത്തിനും എതിരായ ലോക ദിനം' എന്ന പേരിൽ നടന്ന പരിപാടിയിൽ, തൊഴിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പിഎഎം നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് അൽ-മസ്യാദ് പറഞ്ഞു.
"പിഎഎം പ്രവാസി തൊഴിലാളികൾക്കായി ഒരു അഭയകേന്ദ്രം പ്രവർത്തിപ്പിക്കുകയും മനുഷ്യക്കടത്ത് തടയാൻ ലക്ഷ്യമിട്ടുള്ള നിയമങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്നു. എല്ലാ തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നിയമ ലംഘനങ്ങൾ തടയുന്നതിനും ഞങ്ങൾ സജീവമായി പ്രവർത്തിക്കുന്നു, "അവർ പറഞ്ഞു.
പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, സിവിൽ സൊസൈറ്റി സ്ഥാപനങ്ങൾ, പബ്ലിക് ബെനഫിറ്റ് അസോസിയേഷനുകൾ എന്നിവയെ ബന്ധിപ്പിക്കുന്ന സ്ഥിരം ഏകോപന സമിതിയുടെ തലവൻ കൂടിയായ അൽ-മസ്യാദ്, കുടിയേറ്റക്കാരുടെ മനുഷ്യക്കടത്തും കള്ളക്കടത്തും കുറ്റകരമാണെന്നും ഊന്നിപ്പറഞ്ഞു.
"കുടിയേറ്റ തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് രാജ്യത്തെ ഒരു ദീർഘകാല പ്രശ്‌നമാണ്, ഇതിന് സർക്കാർ ഏജൻസികൾ, സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകൾ, പ്രാദേശിക, അറബ്, അന്തർദ്ദേശീയ സംഘടനകൾ എന്നിവയ്‌ക്കിടയിൽ യോജിച്ച ശ്രമങ്ങളും സമഗ്രമായ ഏകോപനവും ആവശ്യമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസികളുടെയും കുടിയേറ്റ തൊഴിലാളികളുടെയും അന്തസ്സും അവകാശങ്ങളും ഉയർത്തിപ്പിടിച്ചുകൊണ്ട്, ചെറുതും എന്നാൽ സമ്പന്നവുമായ ഒരു രാജ്യമായ കുവൈത്തിന് വിദേശ നിക്ഷേപത്തിനും പ്രതിഭകൾക്കും സുസ്ഥിരവും ആകർഷകവുമായ ലക്ഷ്യസ്ഥാനമെന്ന ഖ്യാതി നിലനിർത്താൻ കഴിയുമെന്നും അൽ-മസ്യാദ് വ്യക്തമാക്കി.












Click it and Unblock the Notifications