മേഘാലയ ലുലുവിന്റെ കൈപിടിച്ചു; പിന്നാലെ മുന്നേറ്റം; യുഎഇ വിപണിയില്‍ അടക്കം ഇഷ്ടം പോലെ കിട്ടും
ലുലു ഗ്രൂപ്പുമായി നിർണ്ണായക സഹകരണത്തിനുള്ള നീക്കം ശക്തമായി മേഘാലയ സർക്കാർ. മേഘാലയയുടെ കാർഷിക ഉൽപ്പന്നങ്ങൾ ഗള്‍ഫ് അടക്കമുള്ള അന്താരാഷ്ട്ര വിപണിയില്‍ എത്തിക്കുകയെന്ന പദ്ധതിയുടെ ഭാഗമായി ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ഉന്നത തല എട്ടംഗ പ്രതിനിധി സംഘം കഴിഞ്ഞ ദിവസം മേഘാലയില്‍ സന്ദർശനം നടത്തി. 2023 നവംബറിൽ ന്യൂഡൽഹിയിൽ നടന്ന വേൾഡ് ഫുഡ് ഇന്ത്യയിൽ, എപിഇഡിഎ (APEDA) യുടെ സഹകരണത്തോടെ ലുലു ഗ്രൂപ്പും മേഘാലയ സ്റ്റേറ്റ് അഗ്രികൾചറൽ മാർക്കറ്റിംഗ് ബോർഡും (MSAMB) തമ്മിൽ ഒപ്പുവെച്ച ധാരണാപത്രത്തിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ ചർച്ചകളും.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ, ജിഐ ടാഗ് ചെയ്ത ഖാസി മന്ദാരിൻ, പൈനാപ്പിൾ, ഇഞ്ചി എന്നിവ വിമാന, കടൽ മാർഗങ്ങളിലൂടെ കയറ്റുമതി ചെയ്യുന്നതില്‍ നിലവിലെ കരാർ വലിയ പങ്കാണ് വഹിക്കുന്നത്. മുഖ്യമന്ത്രി കോൺറാഡ് കെ. സാംഗ്മ, കൃഷിമന്ത്രി അമ്പരീൻ ലിംഗ്ദോ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി സംസ്ഥാനത്ത് എത്തിയ ലുലു പ്രതിനിധി സംഘം ഔദ്യോഗിക കൂടിക്കാഴ്ച നടത്തി. മേഘാലയയുടെ കാർഷിക ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണിയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുക, കർഷകരുടെ വരുമാനം വർധിപ്പിക്കുക, കാർഷിക കയറ്റുമതി അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുക എന്നിവയായിരുന്നു ചർച്ചകളുടെ പ്രധാന വിഷയങ്ങളെന്നും വിവിധ റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

"ഈ പദ്ധതിക്ക് സർക്കാർ പൂർണ പിന്തുണ നൽകും. മേഘാലയയുടെ തനതായ കാലാവസ്ഥയും പരമ്പരാഗത കൃഷിരീതികളും പ്രയോജനപ്പെടുത്തി ആഗോള വിപണിയിൽ ശക്തമായ ബ്രാൻഡ് ഇമേജ് സൃഷ്ടിക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. നമ്മുടെ നിക്ഷേപങ്ങൾ പരമാവധി കാര്യക്ഷമമാക്കി, അന്താരാഷ്ട്ര വിപണികളിലേക്ക് എത്തുന്ന ഉൽപ്പന്നങ്ങളുടെ അളവ് വർധിപ്പിക്കും. മേഘാലയയിലെ ജിഐ ടാഗ് ചെയ്തതും ഓർഗാനിക് ആയതുമായ ഉൽപ്പന്നങ്ങൾക്ക് വലിയ സാധ്യതകളുണ്ട്. ഉൽപ്പാദനം, ഓർഗാനിക് സർട്ടിഫിക്കേഷൻ, കർഷക കൂട്ടായ്മകൾ എന്നിവയിൽ ശ്രദ്ധേയമായ പുരോഗതി ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യം ഉപയോഗപ്പെടുത്തി കർഷകർക്ക് ദീർഘകാല നേട്ടങ്ങൾ ഉറപ്പാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്," മുഖ്യമന്ത്രി കോൺറാഡ് കെ. സാംഗ്മ പറഞ്ഞു.
കഴിഞ്ഞ വർഷം, മുംബൈ വഴിയുള്ള പരമ്പരാഗത മാർഗങ്ങൾ ഒഴിവാക്കി, ഗുവാഹത്തിയിൽ നിന്ന് നേരിട്ട് തന്നെ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്ത് തുടങ്ങിയിട്ടുണ്ട്. ഇത് പെട്ടെന്ന് നശിക്കാന്‍ സാധ്യതയുള്ളതും ഉയർന്ന മൂല്യമുള്ളതുമായ ഉൽപ്പന്നങ്ങളുടെ വേഗമേറിയതും കാര്യക്ഷമവുമായ കയറ്റുമതി ഉറപ്പാക്കുന്നു. പിന്നാലെ എയർ ഇന്ത്യ കാർഗോ വഴി ഗുവാഹത്തിയിൽ നിന്ന് നേരിട്ട് പൈനാപ്പിൾ കയറ്റുമതിയും ആരംഭിച്ചു.
ഇതുവരെ, 13 ടണ്ണിലധികം ഖാസി മന്ദാരിനും 10 ടൺ പൈനാപ്പിളും മിഡിൽ ഈസ്റ്റ് വിപണികളിലേക്ക് കയറ്റുമതി ചെയ്തു. 2025 മാർച്ചിൽ, MSAMB യും ഈസ്റ്റേൺ റി-ഭോയ് ഓർഗാനിക് ഫാർമർ പ്രൊഡ്യൂസർ കമ്പനിയും ചേർന്ന് 15 ടൺ ഓർഗാനിക് ഇഞ്ചിയാണ് ദുബായിലേക്ക് കടൽമാർഗം കയറ്റുമതി ചെയ്തത്.
2025 മാർച്ചിൽ, കൃഷി-കർഷക ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരും എട്ട് മുൻനിര കർഷകരും ചേർന്ന് ദുബായിലേക്ക് വിപണി പരിചയ സന്ദർശനം നടത്തുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര വ്യാപാര രീതികൾ, വിലനിർണയ തന്ത്രങ്ങൾ, ആഗോള വാങ്ങലുകാരുടെ ഗുണനിലവാര പ്രതീക്ഷകൾ എന്നിവ മനസ്സിലാക്കുകയായിരുന്നു ലക്ഷ്യം. ദുബായിലെ അവീർ മാർക്കറ്റിൽ മൊത്തവ്യാപാരികളുമായി കർഷകർ സംവദിക്കുകയും, ഷാർജയിലെ Our Wellness Village Café-ൽ പ്രൊമോഷണൽ ഷോകേസിൽ പങ്കെടുക്കുകയും ചെയ്തു. ലുലു ഹൈപ്പർമാർക്കറ്റിൽ (സിലിക്കൺ ഒയാസിസ്) തങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകൾക്കൊപ്പം പ്രദർശിപ്പിക്കപ്പെടുന്നത് നേരിട്ട് കാണുകയും ചെയ്തിരുന്നുവെന്നും മേഘാലയ അധികൃതർ വ്യക്തമാക്കുന്നു.
ലുലു ഗ്രൂപ്പുമായുള്ള ഈ സഹകരണം മേഘാലയയുടെ കാർഷിക മേഖലയ്ക്ക് വലിയ മാറ്റങ്ങൾ വരുത്തുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തിന്റെ തനതായ ഉൽപ്പന്നങ്ങൾ ആഗോള വിപണിയിൽ ശക്തമായ സ്ഥാനം നേടുകയും കർഷകർക്ക് മെച്ചപ്പെട്ട വരുമാനവും ജീവിതനിലവാരവും ഉറപ്പാക്കുകയും ചെയ്യുമെന്നും അധികൃതൃർ വ്യക്തമാക്കുന്നു.












Click it and Unblock the Notifications