ഒമാനും യുഎഇക്കും ഇടയില്‍ 'ഹഫീത്' കുതിക്കുക 200 കി.മി വേഗതയില്‍: ഇന്ത്യന്‍ കമ്പനിക്കും നിർണ്ണായക കരാർ
മസ്കറ്റ്: യു എ ഇയേയും ഒമാനേയും റെയില്‍ വഴി ബന്ധിപ്പിക്കുന്ന 'ഹഫീത്ത് റെയിലിന്റെ' നിർമ്മാണ പ്രവർത്തികള്‍ ദ്രുതഗതിയിലാക്കാന്‍ പുതിയ കരാറുകള്‍. ഇന്ത്യന്‍ കമ്പനിയായ ലാർസന്‍ ആന്‍ ടൂബ്രോ, ചൈനീസ് കമ്പനിയായ ചൈനീസ് പവർ തുടങ്ങിയ നിരവധി കമ്പനികളുമായുള്ള കരാറുകളാണ് നിലവില്‍ വന്നിരിക്കുന്നത്. ഇരുകമ്പനികളും ബുറൈമിയിലും സൊഹാറിലും റെയിൽവേ ലോജിസ്റ്റിക്സ് സൗകര്യങ്ങൾ വികസിപ്പിക്കുമെന്ന് യു എ ഇ സർക്കാർ ഉടമസ്ഥതയിലുള്ള വാം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
ഒമാനിൽ നിന്ന് യുഎഇയിലേക്ക് അസംസ്‌കൃത വസ്തുക്കൾ കൊണ്ടുപോകുന്നതിനായി എംസ്റ്റീലുമായി ദീർഘകാല വാണിജ്യ കരാർ ഒപ്പുവെച്ചതിന് പിന്നാലെയാണ് ലാർസൺ ആൻഡ് ടൂബ്രോ, പവർചൈന എന്നിവരുമായുള്ള കാരാർ. ചൈനീസ് റെയില്‍ വേ കണ്‍സ്ട്രക്ഷനുമായുള്ള കരാർ ചരക്ക് വാഗണുകള്‍ നിർമ്മിക്കുന്നതിന് വേണ്ടിയാണ്. ഹെവി ചരക്ക് ലോക്കോമോട്ടീവുകൾ വിതരണം ചെയ്യുന്നതിനായി നേരത്തെ തന്നെ കരാറിലേർപ്പെട്ടിരുന്നു.

ഒമാനും യു എ ഇക്കും ഇടയിലായി 300 കി.മീറ്റർ ദൂരത്തിലുള്ള റെയിൽ ശൃംഖല നിർമിക്കുന്നതിനായി 2022 ലാണ് ഇരു രാജ്യങ്ങളും തമ്മില്‍ കരാറിലേർപ്പെടുന്നത്. മണിക്കൂറില്‍ 200 കിലോ മീറ്റർ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ട്രെയിനുകള്‍ അബുദാബിയേയും ഒമാനിലെ സുഹാറിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന രീതിയിലാണ് നിർമ്മിച്ചുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ വർഷം ഏപ്രിലില്‍ പദ്ധതിക്ക് ഹഫീത് എന്ന പേര് നല്‍കിയിരുന്നു. ഒമാനും യു എ ഇക്കും ഇടയിലുള്ള ജബൽ ഹഫീതിനെ സൂചിപ്പിച്ചുകൊണ്ടാണ് ഇത്തരമൊരു പേര് നല്‍കാന്‍ രണ്ട് രാജ്യങ്ങളും തീരുമാനിച്ചത്. ജബൽ ഹഫീതിന്റെ തന്ത്രപ്രധാനമായ സ്ഥാനവും ഇരുരാജ്യങ്ങളുടെയും ചരിത്രപരമായ പ്രാധാന്യവും പേര് പ്രഖ്യാപിച്ചുകൊണ്ട് ഭരണാധികാരികള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു.
ഒമാൻ റെയിലിന്റെയും ഇത്തിഹാദ് റെയിലിന്റെയും സംയുക്ത സംരംഭമായ ഒമാൻ-ഇത്തിഹാദ് റെയിൽ കമ്പനിയാണ് റെയിൽവേ ശൃംഖല പ്രവർത്തിപ്പിക്കുക. പദ്ധതിക്കായി മൂന്ന് ബില്യണ്‍ യു എസ് ഡോളറോളം ചിലവ് വരുമെന്നാണ് പ്രതീക്ഷികുന്നത്. രണ്ടര കിലോമീറ്റർ ദൈർഘ്യമുള്ള രണ്ട് തുരങ്കങ്ങള്‍ വരുന്ന രീതയിലാണ് പാത നിർമ്മിക്കുന്നത്. കൂടാതെ 36 പാലങ്ങളും പാതയിലുണ്ടാകും.
റെയില്‍ വേ പ്രവർത്തനക്ഷമമാകുന്നതോടെ സോഹാറില്‍ നിന്ന് അബൂദാബിയിലേക്ക് ഒന്നര മണിക്കൂർ സമയം കൊണ്ട് എത്താന്‍ സാധിക്കും. ഏകദേശം 100 മിനുട്ടായിരിക്കും യാത്രക്ക് വേണ്ടി വരുന്ന സമയം. സോഹാറിനും അല്‍ഐനിനും ഇടയിലുള്ള യാത്രക്ക് 47 മിനുട്ടും മതിയാകും. പാസഞ്ചർ ട്രെയിന്‍ 200 കിലോമീറ്റർ വേഗതയില്‍ സഞ്ചരിക്കുമ്പോള്‍ 120 കിലോ മീറ്റർ വേഗതയിലായിരിക്കും ചരക്കുവണ്ടികള്‍ സഞ്ചരിക്കുക.












Click it and Unblock the Notifications