സൗദി അറേബ്യയിലേക്ക് ആണാവായുധം എത്തിക്കുമോ പാകിസ്ഥാന്‍: ഇസ്രായേലിനും യുഎസിനും പുതിയ വെല്ലുവിളി
പാകിസ്ഥാന്റെ ആണവ പദ്ധതി സൗദി അറേബ്യയ്ക്ക് ആവശ്യമെങ്കിൽ ലഭ്യമാക്കുമെന്ന് പ്രതിരോധ മന്ത്രി ഖാവ്ജ മുഹമ്മദ് അസിഫ്. പുതിയ പ്രതിരോധ കരാറിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പാക് മന്ത്രിയുടെ പ്രസ്താവന. ദശകങ്ങളായി നിലനിൽക്കുന്ന സൗദി-പാക് സൈനിക ബന്ധത്തിന്റെ പുതിയ അധ്യായമായും ഇത് കണക്കാക്കപ്പെടുന്നു എന്നതിനോടൊപ്പം ആണവായുധം സൗദിക്ക് കൈമാറുമോയെന്ന ആശങ്കയും ചില കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.
"പാകിസ്ഥാന്റെ ആണവ ശേഷി നമ്മുടെ സൈനികർക്ക് ലഭ്യമാണ്, അത് സൗദി അറേബ്യയ്ക്കും ഈ കരാറിന്റെ അടിസ്ഥാനത്തിൽ ലഭ്യമാക്കും"സെപ്റ്റംബർ 18-ന് ഗിയോ ടിവിയ്ക്ക് നൽകിയ അഭിമുഖത്തില്‍ പാക് മന്ത്രി പറഞ്ഞു. സെപ്റ്റംബർ 17-ന് ഇസ്ലാമാബാദിൽ ഒപ്പിട്ട സ്ട്രാറ്റജിക് മ്യൂച്ചൽ ഡിഫൻസ് അഗ്രിമെന്റ് (പ്രത്യേക പ്രതിരോധ കരാർ) പ്രകാരം, ഒരു രാജ്യത്തിന് നേരെയുള്ള ആക്രമണം രണ്ടാമത്തെ രാജ്യത്തിനുമുള്ള ആക്രമണമായി കണക്കാക്കും. ഈ കരാർ പാകിസ്ഥാന്റെ ആണവ ഭരണാധികാരത്തെ സൗദി അറേബ്യയുടെ സുരക്ഷാ കവചത്തിന്റെ ഭാഗമാക്കുന്നതിന്റെ ആദ്യത്തെ വ്യക്തമായ സൂചനകൂടിയാണ്.

പാകിസ്ഥാൻ 170 ആണവായുധങ്ങളാണ് ഇതുവരെയായി സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയുടേത് 172 മാണ. യുഎസ് പ്രസിദ്ധീകരിച്ച ബുള്ളറ്റിൻ ഓഫ് ആറ്റോമിക് സയന്റിസ്റ്റ്റ്സ് റിപ്പോർട്ട് പ്രകാരം, പാകിസ്ഥാൻ 1998-ൽ നടത്തിയ ആണവ പരീക്ഷണങ്ങൾക്ക് ശേഷം യുദ്ധകാലത്തെക്കുറിച്ചുള്ള പരിശീലനം നൽകിയിട്ടുണ്ട്. "പാകിസ്ഥാന്റെ ആണവ ശേഷി ദീർഘകാലമായി സ്ഥാപിതമാണ്. അതിനു ശേഷം നമ്മുടെ സൈനികർ യുദ്ധത്തിനുള്ള പരിശീലനം നേടി. നമ്മൾ സ്വന്തമാക്കിയ ശേഷികളും കഴിവുകളും ഈ കരാറിന്റെ അടിസ്ഥാനത്തിൽ സൗദി അറേബ്യയ്ക്ക് ലഭ്യമാക്കും." അഭിമുഖത്തില്‍ മന്ത്രി അസിഫ് പറയുന്നു.
പാക് മന്ത്രിയുടെ പ്രസ്താവന ഇസ്രായേലിനുള്ള സൂചനയായും നയതന്ത്ര വിദഗ്ധർ കാണുന്നു. നിലവില്‍ മിഡിൽ ഈസ്റ്റിലെ ഏക ആണവായുധമുള്ള രാജ്യമാണ് ഇസ്രായേല്‍. കഴിഞ്ഞ ആഴ്ച ഖത്തറിലെ ഹമാസ് നേതാക്കളെ ലക്ഷ്യമാക്കിയ ഇസ്രായേലിന്റെ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടത് ഗൾഫ് രാജ്യങ്ങളിൽ പുതിയ ആശങ്കകൾക്ക് ഇടയാക്കിയ പശ്ചാത്തലത്തില്‍ കൂടിയാണ് ഇത്തരമൊരു കരാർ വരുന്നത്.
സൗദി അറേബ്യയും പാകിസ്ഥാനും തമ്മിലുള്ള ആണവ ബന്ധം പുതിയ കാര്യം അല്ലെന്നുള്ളതാണ് ഏറ്റവും ശ്രദ്ധേയം. പാകിസ്ഥാന്റെ ആണവ പദ്ധതിക്ക് സൗദി "പ്രത്യേക സാമ്പത്തിക പിന്തുണ" നൽകിയതായി റിട്ടയർഡ് പാകിസ്ഥാൻ ബ്രിഗേഡിയർ ജനറൽ ഫെറോസ് ഹസൻ ഖാൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. യുഎസ് ഉപരോധങ്ങൾക്കിടയിൽ, പ്രത്യേകിച്ച് ബൈഡൻ ഭരണകൂടത്തിന്റെ അവസാനത്തിൽ ബാലിസ്റ്റിക് മിസൈൽ പദ്ധതിയ്ക്ക് ഏർപ്പെടുത്തിയ ഉപരോധങ്ങൾക്കിടയിൽ, സൗദി പിന്തുണ പാകിസ്ഥാനെ വലിയ രീതിയില്‍ സഹായിച്ചു.
1970-കളിലെ സുലൈമാൻ ഭൂട്ടോയുടെ "ഇസ്ലാമിക് ബോംബ്" ദർശനത്തിന്റെ ഭാഗമായിട്ടായിരുന്നു ലിബിയ, സൗദി തുടങ്ങിയ മിഡിൽ ഈസ്റ്റ് രാജ്യങ്ങളുടെ പിന്തുണ. ഇരു രാജ്യങ്ങളും കരാറിന്റെ വിശദാംശങ്ങളെ കുറിച്ചോ ആണവ ആയുധങ്ങൾ കൈമാറുന്നതിനെ കുറിച്ചോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. എന്നാൽ, പാകിസ്ഥാൻ രഹസ്യാന്വേഷണ മന്ത്രി അസിഫിന്റെ പ്രസ്താവന മിഡിൽ ഈസ്റ്റിലെ സുരക്ഷാ സന്തുലനത്തെ പുനർനിർമിക്കുമെന്നും നയതന്ത്ര വിദഗ്ധർ പറയുന്നു.
കരാർ ഇസ്രായേലിനും ഇറാനും യുഎസിനും പുതിയ വെല്ലുവിളികൾ ഉയർത്തുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ബെൽഫർ സെന്ററിലെ റിപ്പോർട്ട് പ്രകാരം, ഇത് സൗദിക്ക് സ്വന്തം ആണവ പദ്ധതി വികസിപ്പിക്കാതെ സുരക്ഷ ഉറപ്പാക്കാൻ സഹായിക്കും. എന്നാൽ പൂർണ്ണമായ ആണവ ഭരണാധികാരമല്ല. സൗദി ക്രൗൺ പ്രിൻസ് മുഹമ്മദ് ബിൻ സൽമാന്റെ യുഎസ്-നിന്ന് അകലുന്ന നിലപാടിന്റെ ഭാഗമായി, പാകിസ്ഥാൻ പുതിയ പങ്കാളിയായി ഉയർന്നുവരുന്നു. ഇന്ത്യയ്ക്ക് ഇത് ഗൾഫിലെ സുരക്ഷാ സന്തുലനത്തേയും ബാധിക്കും. സൗദിയുമായുള്ള 10 ബില്യൺ ഡോളർ നിക്ഷേപത്തിനും 100 ബില്യൺ ഡോളർ വാഗ്ദാനത്തിനും വരെ വെല്ലുവിളി ഉയർത്തിയേക്കാം.












Click it and Unblock the Notifications