യുഎഇയുടെ അവകാശവാദം തള്ളി സൗദി അറേബ്യ: ഇത് കരാർ ലംഘനം: തർക്കം കടലിന്റെ കാര്യത്തില്‍
ജിദ്ദ: സമുദ്രാതിർത്തിയുമായി ബന്ധപ്പെട്ട തർക്കത്തില്‍ യു എ ഇയുടെ നിലപാടിനെ തള്ളി സൗദി അറേബ്യ. സമുദ്രാതിർത്തി സംബന്ധിച്ച യുഎഇ അടുത്തിടെ ഐക്യരാഷ്ട്രസഭയ്ക്ക് സമർപ്പിച്ച മെമ്മോറാണ്ടത്തിൽ വിശദീകരിച്ചിരിക്കുന്ന അവകാശവാദങ്ങള്‍ യാതൊരു തരത്തിലും അംഗീരിക്കാന്‍ സാധിക്കില്ലെന്ന് സൗദി അറേബ്യ ഔദ്യോഗികമായി തന്നെ അറിയിച്ചു. യു എ ഇയുടെ ഏകപക്ഷീയമായി സമുദ്രാതിർത്തി അവകാശവാദങ്ങൾ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും സൗദി അറേബ്യ ഐക്യരാഷ്ട്രസഭയിലെ തങ്ങളുടെ സ്ഥിരം പ്രതിനിധി മുഖേനെ വ്യക്തമാക്കുകയായിരുന്നു.
സമുദ്രാതിർത്തി സംബന്ധിച്ച് യുഎഇയുടെ വിദേശകാര്യ മന്ത്രാലയം 2024 മാർച്ച് 11 നായിരുന്നു ഐക്യരാഷ്ട്രസഭയ്ക്ക് മെമ്മോറാണ്ട് സമർപ്പിച്ചത്. ഈ ഏകപക്ഷീയ അവകാശവാദം ഇരു രാജ്യങ്ങളും തമ്മിലുള്ള 1974 ലെ അതിർത്തി കരാറിന്റെ ലംഘനവും ഉഭയകക്ഷി കരാറുകൾക്കും അന്താരാഷ്ട്ര നിയമങ്ങൾക്കും വിരുദ്ധമാണെന്നെന്നും സൗദി അറേബ്യ വ്യക്തമാക്കി.

യു എ ഇ പ്രഖ്യാപിച്ച നേർരേഖാ സംവിധാനം (straight baseline system) യു എ ഇയുടെ തീരപ്രദേശത്തിന്റെ ദിശയിൽ നിന്ന് വലിയ തോതില്‍ വ്യത്യസ്തമാണെന്നും ഇവയെ തങ്ങളുടെ സമുദ്രഭാഗങ്ങളുമായി ബന്ധപ്പെടുത്തരുതെന്നും സൗദി ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. നേർരേഖാ സംവിധാനം "1974 ഓഗസ്റ്റ് 21 ലെ അതിർത്തി കരാറിന്റെ ആർട്ടിക്കിൾ 5 നും" ഐക്യരാഷ്ട്രസഭയുടെ സമുദ്ര നിയമ കൺവെൻഷൻ മുന്നോട്ടുവച്ച വ്യവസ്ഥകൾക്കും വിരുദ്ധമാണെന്നും അവർ കൂട്ടിച്ചേർക്കുന്നു.
"സൗദി അറേബ്യൻ ഗവൺമെന്റ് ഈ മെമ്മോറാണ്ടം ഒരു ഔദ്യോഗിക രേഖയായി കണക്കാക്കുകയും എല്ലാ അംഗങ്ങൾക്കും ഇത് വിതരണം ചെയ്യാനും ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാനും ഐക്യരാഷ്ട്രസഭയോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നു." സൗദി അറേബ്യ തങ്ങളുടെ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഗൾഫ് മേഖലയ്ക്കുള്ളിലെ സഖ്യങ്ങളിലും താൽപ്പര്യങ്ങളിലും വന്ന മാറ്റങ്ങളുടെ ബാക്കിപത്രം കൂടിയാണ് സമുദ്രാർത്തി സംബന്ധിച്ച തർക്കം. തന്ത്രപരമായ വിഭവങ്ങളിലേക്കും ഷിപ്പിംഗ് റൂട്ടുകളിലേക്കും പ്രവേശനം നേടുന്നതിനായി രാജ്യങ്ങൾ മത്സരിക്കുന്ന സാഹചര്യത്തില്‍ സമുദ്രാർത്തികള്‍ക്കും ഏറെ പ്രാധാന്യമുണ്ട്. യു എ ഇയുടെ ഈ അവകാശം നേരത്തേയും സൗദി അറേബ്യയുടെ വിമർശനത്തിന് ഇടയാക്കുകയും തർക്കം ഐക്യരാഷ്ട്ര സഭയിലേക്ക് വരെ നീളുകയും ചെയ്തിരുന്നു.
ഇരു രാജ്യങ്ങൾക്കുമിടയിലുള്ള തർക്കത്തിലുള്ള സമുദ്ര പ്രദേശം "സംരക്ഷിത സമുദ്ര മേഖല"യാണെന്നായിരുന്നു യു എ ഇയുടെ അവകാശവാദം. തർക്ക നിലനില്‍ക്കുന്ന അപ്പർ യസാത്ത്, ലോവർ യസാത്ത്, എസാം, കർഷ എന്നീ നാല് ദ്വീപുകൾ ഉൾക്കൊള്ളുന്ന അൽ-യസാത്തിനെ 2005 ലെ ഉത്തരവോടെ ഒരു സമുദ്ര സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ച യു എ ഇ ദ്വീപുകൾക്ക് ചുറ്റും ആദ്യത്തെ കൃത്രിമ പവിഴപ്പുറ്റ് നിർമ്മിക്കുകയും ചെയ്തു.
എന്നാല്‍ സൗദി തീരത്തിന് സമീപമുള്ള സമുദ്ര മേഖലയിൽ യുഎഇ സർക്കാർ സ്വീകരിച്ച നടപടികളൊന്നും അംഗീകരിക്കുന്നില്ലെന്ന് സൗദി അറേബ്യ അന്ന് തന്നെ അറിയിക്കുകയും ചെയ്തിരുന്നു. 1971 ൽ യുഎഇ സ്ഥാപിതമായതുമുതൽ രണ്ട് ഗൾഫ് രാജ്യങ്ങളും തമ്മില്‍ സമുദ്രാർത്തി സംബന്ധിച്ചുള്ള തർക്കം നിലനില്‍ക്കുന്നുണ്ട്.












Click it and Unblock the Notifications