വാശിയും പോരുമില്ല; കൈകോർത്ത് വളരാന്‍ യുഎഇയും സൗദി അറേബ്യയും: 2023 ല്‍ വന്‍ നേട്ടം, ഇനിയും തുടരും
ഗള്‍ഫ് മേഖലയില്‍ വികസനത്തിന്റെ കാര്യത്തില്‍ പരസ്പരം മത്സരിക്കുന്ന രാജ്യങ്ങളാണ് യു എ ഇയും സൗദി അറേബ്യയും. യു എ ഇയെ സംബന്ധിച്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ വികസനപ്രവർത്തനങ്ങള്‍ ആരംഭിക്കുകയും വലിയ തോതില്‍ വിദേശ നിക്ഷേപം ആകർഷിക്കുകയും ചെയ്തു. ഇതോടെ ആഗോള സാമ്പത്തിക മേഖലയിലെ ഒഴിച്ചുകൂടാനാകാത്ത ശക്തിയായി യു എ ഇ മാറുകയും ചെയ്തു. സൗദി അറേബ്യയുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ കിരീടാവകാശിയായി എത്തിയതോടെ അവരുടെ സമ്പത്തിക മേഖല കൂടുതല്‍ ഉദാരവത്കരിക്കപ്പെട്ടു.
വികസന മേഖലയില്‍ സൗഹൃദ മത്സരം നിലനില്‍ക്കുമ്പോഴും പരസ്പര സഹകരണം ശക്തമായി തുടരുന്ന രാജ്യങ്ങളുമാണ് യു എ ഇയും സൗദി അറേബ്യയും. യു എ ഇയുമായുള്ള സൗദി അറേബ്യയുടെ വ്യാപാരത്തിൽ 25 ശതമാനം വർധനവുണ്ടായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2019 ൽ 90 ബില്യൺ സൗദി റിയാലായിരുന്നു ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം. എന്നാല്‍ 2023 ലേക്ക് എത്തിയതോടെ 113 ബില്യണ്‍ സൗദി റിയാലിലേക്കെത്തി.

സൗദി അറേബ്യയിലെ നേരിട്ടുള്ള യു എ ഇ നിക്ഷേപങ്ങള്‍ മാത്രം 2023 അവസാനത്തോടെ 111 ബില്യൺ റിയാലിലെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ ഇതിനേക്കാള്‍ 15 ശതമാനം വർധന നേടിയെടുക്കാന്‍ സാധിച്ചതായി സൗദിയിലെ സാമ്പത്തിക ആസൂത്രണ മന്ത്രി ഫൈസൽ അൽ ഇബ്രാഹിം വ്യക്തമാക്കി. റിയാദിൽ നടന്ന മൂന്നാമത് സൗദി-എമിറാത്തി ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഞങ്ങളുടെ വ്യക്തമായി കാഴ്ചപ്പാടിൽ നിന്നും സാമ്പത്തിക സഹകരണത്തിനായുള്ള തന്ത്രത്തിൽ നിന്നും വ്യക്തമായ ഫലങ്ങൾക്ക് നമ്മള്‍ ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നു," അൽ-ഇബ്രാഹിം പറഞ്ഞു. ഖനനം, വ്യാപാരം, റിയൽ എസ്റ്റേറ്റ് എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് വ്യാപാരികള്‍, ഏജൻസികൾ, കമ്പനികൾ എന്നിവയിലൂടെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വ്യാപാരത്തിന്റെ തോത് ഏകദേശം 25 ശതമാനം ഉയർന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
എണ്ണ ഇതര വിദേശ വ്യാപാര മേഖലയിലും വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാനും യു എ ഇക്കും സൗദി അറേബ്യക്കും സാധിച്ചു. 2023-ൽ ഇരു രാജ്യങ്ങളും തമ്മിലുള്ള എണ്ണ ഇതര വിദേശ വ്യാപാരം 137 ബില്യൺ ദിർഹത്തിൽ (37.3 ബില്യൺ ഡോളർ) എത്തിയതായി യു എ ഇ സാമ്പത്തിക മന്ത്രി അബ്ദുല്ല അൽ മാരിയും വ്യക്തമാക്കി. 2024 ൻ്റെ ആദ്യ പകുതിയിൽ മാത്രം എണ്ണ ഇതര വ്യാപാരം 75 ബില്യൺ ദിർഹമായി ഉയർന്നു. 2023 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 18 ശതമാനത്തിലധികം വളർച്ചയാണ് ഗള്‍ഫ് മേഖലയിലെ പ്രബലർക്കിടയിലുണ്ടായത്.
സൗദി വിപണിയിലെ യു എ ഇ നിക്ഷേപത്തിന്റെ കണക്ക് എടുക്കുകയാണെങ്കില്‍ 2023 ല്‍ ഇത് 15.7 ബില്യൺ ദിർഹത്തിലേക്ക് എത്തി. 2022 ലെ കണക്കില്‍ നിന്നും ആറ് ശതമാനത്തിന്റെ വളർച്ചയാണ് ഇക്കാര്യത്തിലുണ്ടായിരിക്കുന്നത്. കൂടാതെ, യു എ ഇയിലെ സൗദി നിക്ഷേപങ്ങളുടെ ക്യുമുലേറ്റീവ് സ്റ്റോക്ക് 2022 അവസാനത്തോടെ 6.5 ബില്യൺ ഡോളറിലെത്തി. ഇതോടെ സൗദി അറേബ്യയെ യു എ ഇയിലെ നാലാമത്തെ വലിയ നിക്ഷേപകരാക്കി മാറ്റുകയും ചെയ്തു.
യു എ ഇയുടെ ഏറ്റവും മികച്ച 10 ടൂറിസം വിപണികളിൽ സൗദി അറേബ്യ സ്ഥാനം നേടുകയും ചെയ്തു. 2023-ൽ 1.7 ദശലക്ഷത്തിലധികം സൗദി വിനോദസഞ്ചാരികളാണ് യു എ ഇയിലേക്ക് എത്തിയത്. നിയോം അടക്കമുള്ള വിനോദ-സാമ്പത്തിക കേന്ദ്രങ്ങള്‍ തുറക്കുന്നതോടെ യു എ ഇയില്‍ നിന്നുള്ള വലിയ തോതിലുള്ള സഞ്ചാരികളുടെ ഒഴുക്ക് സൗദി അറേബ്യയും പ്രതീക്ഷിക്കുന്നു.












Click it and Unblock the Notifications