യുഎഇയുടെ പ്രത്യേക അറിയിപ്പ്: റംസാനില്‍ ഈ 9 സാധനങ്ങളുടെ വില കൂട്ടരുത്, പിടിക്കപ്പെട്ടാല്‍ വന്‍ പിഴ
അബുദാബി: ഇസ്ലാം മതവിശ്വാസികളുടെ പുണ്യമാസമായ റംസാന്‍ ആരംഭിക്കുന്നതിന് മുന്നോടിയായി കച്ചവട സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പുമായി യു എ ഇ സാമ്പത്തിക മന്ത്രാലയം. അനുമതിയില്ലാതെ ഒമ്പത് അടിസ്ഥാന സാധനങ്ങളുടെ വില വർധിപ്പിക്കാൻ യു എ ഇയില്‍ റീട്ടെയിലർമാർക്ക് അനുമതിയുണ്ടാകില്ലെന്നാണ് സാമ്പത്തിക മന്ത്രാലയം ഉത്തരവിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
പാചക എണ്ണ, മുട്ട, പാലുൽപ്പന്നങ്ങൾ, അരി, പഞ്ചസാര, കോഴി, പയർവർഗ്ഗങ്ങൾ, റൊട്ടി, ഗോതമ്പ് എന്നിങ്ങനെ ഒമ്പത് അവശ്യ സാധനങ്ങളുടെ വില വർധിപ്പിക്കരുതെന്നാണ് നിർദേശം. "ഉപഭോക്തൃ വസ്തുക്കളുടെ വിലനിർണ്ണയ നയം വിപണി വില നിയന്ത്രണത്തിൻ്റെ പ്രധാന സ്തംഭമാണ്," സാമ്പത്തിക മന്ത്രാലയത്തിന്റെ മോണിറ്ററിംഗ് ആൻഡ് ഫോളോ-അപ്പ് മേഖലയുടെ അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി അബ്ദുല്ല സുൽത്താൻ അൽ ഫാൻ അൽ ഷംസി കഴിഞ്ഞ ദിവസം പറഞ്ഞു.

"റംസാന്‍ മാസത്തില്‍ ഉടനീളം രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും ആവശ്യമായ എല്ലാ സുപ്രധാന വസ്തുക്കളുടെയും തന്ത്രപരമായ വിതരണം ഉറപ്പാക്കാൻ യു എ ഇ സർക്കാർ മികച്ച നയങ്ങൾ നടപ്പിലാക്കുന്നു. " അൽ ഷംസി പറഞ്ഞതായി അറബ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
റംസാൻ അടുക്കുമ്പോൾ, യുഎഇ വിപണികളിൽ സാധനങ്ങളുടെയും ഉൽപന്നങ്ങളുടെയും, പ്രത്യേകിച്ച് അവശ്യ ഉപഭോക്തൃ ഇനങ്ങളുടെ ലഭ്യതയിൽ ഗണ്യമായ വർദ്ധനവ് കാണുന്നുണ്ട്. ഈ ഘട്ടത്തില്‍ വിലകൂട്ടി ആളുകളെ ബുദ്ധിമുട്ടാലാക്കാന്‍ പാടില്ല. അതുകൊണ്ടാണ് ഇത്തരമൊരു നിയന്ത്രണം കൊണ്ടു വന്നിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാ ഉപഭോക്തൃ ആവശ്യങ്ങളും നിറവേറ്റുന്നതിനും ന്യായരഹിതമായ വിലക്കയറ്റങ്ങളില്ലാതെ സാധനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും ആവശ്യമായ അളവില്‍ സാധനങ്ങള്‍ ലഭ്യമാക്കുന്നതിനും മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"രാജ്യത്തെ ഒരു കൂട്ടം ഉപഭോക്തൃ സഹകരണ സംഘങ്ങളും ഔട്ട്‌ലെറ്റുകളും പ്രഖ്യാപിക്കുന്ന പ്രമോഷനുകളും വിശുദ്ധ റംസാൻ മാസത്തിൽ സാധനങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും വിലയിലെ കിഴിവുകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മന്ത്രാലയം കൃത്യമായ മേല്‍നോട്ടം നടത്തും. സഹകരണ സ്ഥാപനങ്ങളിലെ ചില ഉൽപ്പന്നങ്ങളുടെ വില കിഴിവ് ഏകദേശം 50 ശതമാനം വരെ വരമെന്നും " അബ്ദുല്ല സുൽത്താൻ അൽ ഫാൻ അൽ ഷംസി വ്യക്തമാക്കി.
2023-ൽ യുഎഇയുടെ റെഗുലേറ്ററി അതോറിറ്റി വിലക്കയറ്റം, തൂക്കത്തിലെ കൃത്രിമത്വം എന്നിവ പിടീകൂടാനായി കർശനമായ പരിശോധനകള്‍ നടത്തിയിരുന്നു. 96,200 പരിശോധനകൾ നടത്തുകയും 6,545 ലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തു. ഇത്തവണയും സമാനമായ രീതിയില്‍ പരിശോധന നടത്തുകയും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യും.
അതേസമയം, റമദാന്‍ മാസം തുടങ്ങാനിരിക്കെ ജോലി സമയത്തില്‍ യു എ ഇ അടുത്തിടെ മാറ്റം പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ ശമ്പളത്തില്‍ കുറവുണ്ടാകാറുമില്ല. അധിക ജോലി ചെയ്താല്‍ അധിക ശമ്പളവും കിട്ടും. സ്വകാര്യ മേഖലയിലും സര്‍ക്കാര്‍ മേഖലയലും ജോലി സമയം കുറച്ചിട്ടുണ്ട്.
സാധാരണ യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എട്ട് മണിക്കൂറാണ് ജോലി സമയം. രാവിലെ 7.30 മുതല്‍ 3.30 വരെ. തിങ്കള്‍ മുതല്‍ വ്യാഴം വരെയാണ് പ്രവൃത്തി ദിവസം. വെള്ളിയാഴ്ച പകുതി ജോലിയുണ്ടാകും. അതായത്, നാലര ദിവസമാണ് ആഴ്ചയില്‍ ജോലിയുള്ളത്. ശനി, ഞായര്‍ എന്നീ ദിവസങ്ങള്‍ക്ക് പുറമെ, വെള്ളിയാഴ്ച ഹാഫ് ഡേ അവധിയുമായിരിക്കും.












Click it and Unblock the Notifications