ഇസ്രായേല്‍ ആയുധ കമ്പനിയില്‍ യുഎഇക്ക് എന്ത് കാര്യം: വമ്പന്‍ നിക്ഷേപം വരുന്നു; 10 മില്യൺ ഡോളറിന്റെ ഇടപാട്
അബുദാബി: ഇസ്രായേലിയന്‍ ആയുധ കമ്പനിയിൽ വമ്പന്‍ നിക്ഷേപത്തിന് ഒരുങ്ങി യു എ ഇ. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന അഡ്വാൻസ്ഡ് ഡിഫൻസ് ടെക്നോളജി സ്ഥാപനമായ എഡ്ജ് ഇസ്രായേലിന്റെ തേർഡ് ഐ സിസ്റ്റം കമ്പനിയില്‍ 10 മില്യൺ ഡോളറിനറെ നിക്ഷേപം നടത്താന്‍ പോകുന്നുവെന്നാണ് ടൈംസ് ഓഫ് ഇസ്രായേല്‍ എന്ന മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. ഇസ്രായേല്‍ കമ്പനിയുടെ 30 ശതമാനം ഓഹരിയായിരിക്കും എഡ്ജ് വാങ്ങിക്കുക.
ഡ്രോണുകളും ആളില്ലാ ആകാശ വാഹനങ്ങളും കണ്ടെത്തുന്നതിനുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഇലക്ട്രോ-ഒപ്റ്റിക്കൽ സൊല്യൂഷനുകളിൽ വൈദഗ്ദ്ധ്യം നേടിയ കമ്പനിയാണ് തേർഡ് ഐ സിസ്റ്റം. റിപ്പോർട്ട് അനുസരിച്ച് കരാർ ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. പുതിയ അന്താരാഷ്ട്ര വിപണികളിൽ ഇലക്ട്രോ-ഒപ്റ്റിക്കൽ ഒബ്ജക്റ്റ് റെക്കഗ്നിഷൻ സിസ്റ്റങ്ങൾ വികസിപ്പിക്കുന്നതിലും വിപണനം ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു സംയുക്ത സംരംഭം സ്ഥാപിക്കുന്നതിന് എഡ്ജ് 12 മില്യൺ ഡോളർ കൂടി ചിലവഴിച്ചിട്ടുണ്ടെന്ന റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്.

കരാർ പൂർണ്ണമായി നടപ്പില്‍ വരികയാണെങ്കില്‍ സംയുക്ത സംരംഭത്തിൽ എഡ്ജിന് 51 ശതമാനം ഒഹരികളുണ്ടായിരിക്കും. തേർഡ് ഐ 43 ശതമാനം ഓഹരി നിലനിർത്തും, ബാക്കി 6 ശതമാനം ഓഹരി മൂന്നാം കക്ഷിക്ക് നൽകും. 'എഡ്ജ് പോലെ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഒരു വിതരണക്കാരനുമായുള്ള പങ്കാളിത്തം തേർഡ് ഐ സിസ്റ്റങ്ങളുടെ സാങ്കേതിക നേട്ടങ്ങൾ പ്രദർശിപ്പിക്കാനും കൂടുതൽ അന്താരാഷ്ട്ര വിപണികള കാൽപ്പാടുകൾ വികസിപ്പിക്കാനും ഞങ്ങളെ സഹായിക്കും.' തേർഡ് ഐ സിഇഒ ലിയർ സെഗൽ പറഞ്ഞു.
ഇസ്രായേല്‍ കമ്പനിയുമായുള്ള പങ്കാളിത്തം ഇരുകൂട്ടർക്കും പ്രയോജനകരമാണെന്ന് എഡ്ജ് പ്രസിഡന്റ് റോഡ്രിഗോ ടോറസും വ്യക്തമാക്കി. 2020-ൽ യു എ ഇ ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കിയെങ്കിലും ഗാസയില്‍ സമീപാകാലത്ത് നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളും പരസ്യമായ ഇടപാടുകള്‍ നടത്തുന്നതില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. ഗാസയിലെ ഇസ്രായേലിന്റെ സൈനിക നടപടികളെ യു എ ഇ ശക്തമായി അപലപിച്ചപ്പോഴും ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ഇപ്പോഴും നിലനിൽക്കുന്നു.
ഇസ്രായേൽ സൈന്യത്തിന്റെയും നിരവധി നാറ്റോ രാജ്യങ്ങളുടെയും പ്രധാന വിതരണക്കാരായ തേർഡ് ഐ സിസ്റ്റംസ് ഡ്രോൺ ഡിറ്റക്ഷന്‍ സാങ്കേതികവിദ്യയിൽ വൈദഗ്ദ്ധ്യം നേടിയ ലോകത്തിലെ തന്നെ പ്രമുഖ കമ്പനിയാണ്. റിപ്പോർട്ടുകള്‍ പ്രകാരം ഗാസയിലെ സംഘർഷം ആരംഭിച്ചതിനുശേഷം കമ്പനിയുടെ ഓഹരികൾ 51 ശതമാനം കുത്തനെ വർദ്ധിച്ച് 333.8 ഇസ്രായേലി ഷെക്കൽസ് (92.29 ഡോളർ) ആയിട്ടുമുണ്ട്.












Click it and Unblock the Notifications