ഗള്‍ഫ് പ്രവാസികള്‍ക്ക് വീണ്ടും കണ്ണീർക്കാലം: വിമാന നിരക്ക് കുത്തനെ ഉയർത്തി, അതും മൂന്ന് ഇരട്ടിയോളം
അവധിക്കാലത്ത് ഗൾഫ് മേഖലയിൽ നിന്നും കേരളത്തിലേക്കുള്ള വിമാനനിരക്ക് കുത്തനെ ഉയർത്തിയത് പ്രവസികളെ സംബന്ധിച്ച് കനത്ത തിരിച്ചടിയായിരുന്നു. രണ്ടും മൂന്നും ഇരട്ടിയിലേറെ തുക ടിക്കറ്റിനായി നല്‍കിയാണ് പലരും ടിക്കറ്റ് വാങ്ങിയത്. മറ്റ് ചിലരാകട്ടെ അവധിക്കാലം കുടുംബത്തോടൊപ്പം ചിലവഴിക്കാമെന്ന മോഹം ഉപേക്ഷിച്ച് ഗള്‍ഫില്‍ തന്നെ കഴിച്ചുകൂട്ടി.
സീസണ്‍ നോക്കി വിമാനക്കമ്പനികള്‍ ഇത്തരത്തില്‍ ടിക്കറ്റ് നിരക്ക് ഉയർത്തുന്നതിനെതിരെ വലിയ വിമർശനവും ഉണ്ടാകാറുണ്ട്. എന്നാല്‍ എല്ലാതവണത്തേത് പോലെ ഇത്തവണയും വിമാന ടിക്കറ്റ് പതിവ് പോലെ കുതിച്ചുയരുകയാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റ് വിലയാണ് ഇപ്പോള്‍ വലിയ തോതില്‍ ഉയർന്നിരിക്കുന്നത്.

വേനലവധി കഴിഞ്ഞ് കേരളത്തിലെ സ്‌കൂളുകൾ തുറക്കാനിരിക്കെ യു എ ഇയിൽ സന്ദർശന വിസയിലായിരുന്ന കുടുംബങ്ങൾ ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങുന്നുണ്ട്. ഇവരെ സംബന്ധിച്ചും ടിക്കറ്റ് നിരക്കിലെ വർധനവ് വലിയ തിരിച്ചടിയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പു വിധി വരുന്ന പശ്ചാത്തലത്തില്‍ പ്രവാസി രാഷ്ട്രീയ നേതാക്കളും പ്രവർത്തകരും കേരളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നുണ്ട്. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലുള്ളവരാണ് ഇത്തരത്തിലെത്തുന്ന ബഹഭൂരിപക്ഷം പേരും.
കേരളത്തില്‍ നിന്നും യു എ ഇയിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ ഇളവുണ്ട് എന്നതാണ് ഏക ആശ്വാസം. ദുബായില്‍ നിന്നും കോഴിക്കോടേക്ക് എത്താന്‍ ജൂണ്‍ മാസത്തില്‍ ശരാശരി 20000 രൂപയാണ് ടിക്കറ്റ് നിരക്ക്. വലിയ പെരുന്നാള്‍ ദിനത്തോട് അനുബന്ധിച്ച് ഇത് 28000 വരെയായും ഉയരുന്നുണ്ട്. അബുദാബിയില്‍ നിന്നും കോഴിക്കോടേക്കും നേരിട്ടുള്ള വിമാനത്തിന് മുപ്പതിനായിരത്തിലേറെ രൂപ കൊടുക്കണം. അതേസമയം കോഴിക്കോട് നിന്നും ദുബായിലേക്ക് പതിനായിരം രൂപയ്ക്ക് ടിക്കറ്റ് ലഭിക്കും.
ദുബായില്‍ നിന്നും കൊച്ചിയിലേക്കുള്ള കണക്ഷന്‍ വിമാനത്തിനും ജൂണ്‍ മാസത്തിലെ ശരാശരി ടിക്കറ്റ് നിരക്ക് 20000 രൂപയാണെന്നാണ് വിവിധ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. അതേസമയം ദുബായി-കൊച്ചി നേരിട്ടുള്ള വിമാനത്തിന് 40000 ത്തിന് അടുത്താണ് നിരക്ക്. എന്നാല്‍ കൊച്ചിയില്‍ നിന്നും ദുബായിലേക്ക് 9000 രൂപ മുതലുള്ള ടിക്കറ്റ് ലഭ്യമാണ്.
അതേസമയം, വിസിറ്റ് വിസയില്‍ യുഎഇ അടുത്തിടെ പുതിയ പരിഷ്കാരങ്ങള്‍ വരുത്തി. വിസിറ്റ് വിസയില്‍ യു എ ഇയില്‍ എത്തുന്നവര്‍ വന്ന അതേ എയര്‍ലൈനില്‍ തന്നെ മടക്കയാത്രക്കുള്ള ടിക്കറ്റുകള്‍ മുന്‍കൂര്‍ ബുക്ക് ചെയ്യണമെന്നാണ് നിർദേശം. വേറെ എയര്‍ലൈനില്‍ റിട്ടേണ്‍ ടിക്കറ്റ് ബുക്ക് ചെയ്തതിനാല്‍ ചില യാത്രക്കാര്‍ക്ക് യുഎഇ യാത്ര തടസപ്പെട്ടതായി ട്രാവല്‍ ഏജന്റുമാരെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ദുബായിലെയും അബുദാബിയിലെയും വിമാനത്താവളങ്ങളില്‍ ഇമിഗ്രേഷന്‍ പരിശോധന കര്‍ശനമാക്കിയതിന് പിന്നാലെയാണ് പുതിയ നിർദേശം.












Click it and Unblock the Notifications