സഞ്ജു സാംസണ്‍ ലോകകപ്പ് ടീമിലെത്തുമോ? ഗില്ലിന് പകരക്കാരെ തേടി ഇന്ത്യ, സാധ്യതകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ലോകകപ്പില്‍ ഇന്ത്യ ഓപ്പണിംഗില്‍ വന്‍ പ്രതിസന്ധി നേരിടുകയാണ്. ലോക ക്രിക്കറ്റിലെ പുതിയ സെന്‍സേഷനായ ശുഭ്മാന്‍ ഗില്‍ ടീമിനൊപ്പം ചേരുമെങ്കിലും കളിക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ഇന്ന് അഫ്ഗാനിസ്ഥാനെതിരെ താര കളിക്കില്ല. ഗില്ലിന് ഡെങ്കിപ്പനിയെ തുടര്‍ന്ന് പ്ലേറ്റ്‌ലെറ്റുകളുടെ കൗണ്ട് കുറഞ്ഞിരിക്കുകയാണ്. താരം പാകിസ്താനെതിരെയും കളിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്.
അതേസമയം ഇന്ത്യന്‍ ടീം പകരക്കാരെ തിരഞ്ഞ് തുടങ്ങിയിരിക്കുകയാണ്. ഇഷാന്‍ കിഷനെ ഓപ്പണിംഗില്‍ തന്നെ കളിപ്പിക്കും. പകരം മധ്യനിരയില്‍ കളിക്കാന്‍ താരങ്ങളെ തിരഞ്ഞെടുക്കും. ഇതോടെ സഞ്ജു സാംസണും അഭ്യൂഹങ്ങളില്‍ ഇടംപിടിച്ചിരിക്കുകയാണ്. സഞ്ജുവിനെ തിരിച്ചുവിളിക്കുമോ എന്നറിയാന്‍ ആരാധകര്‍ക്കും താല്‍പര്യമുണ്ട്.

അതേസമയം ഗില്‍ പാകിസ്താനെതിരെ കളിക്കുമെന്ന സൂചന ടീം നല്‍കുന്നുണ്ട്. എന്നാല്‍ അക്കാര്യത്തില്‍ ഉറപ്പ് പറയാനുമായിട്ടില്ല. അതുകൊണ്ട് ടീമിലേക്ക് പകരക്കാരെ ഉള്‍പ്പെടുത്താനാണ് ഇന്ത്യയുടെ ശ്രമം. രണ്ട് ഓപ്ഷനുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. കാരണം ഒക്ടോബര്‍ പതിനാലിന് ഇന്ത്യ പാകിസ്താനെ നേരിടുകയാണ്. അപ്പോള്‍ ഏറ്റവും നല്ലൊരു താരത്തെ തന്നെ വേണം കളിപ്പിക്കാന്‍. മധ്യനിരയിലാണെങ്കില്‍ സഞ്ജു സാംസണിനെ ഉപയോഗപ്പെടുത്താം.
പക്ഷേ സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യത തീരെ കുറവാണ്. പകരം മറ്റ് രണ്ട് പേരെ ടീമിലേക്ക് വിളിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. റിതുരാജ് ഗെയ്ക്വാദ്, യശസ്വി ജെയ്‌സ്വാള്‍ എന്നിവര്‍ക്കാണ് ടീമിലെത്താന്‍ സാധ്യതയുള്ളത്. സഞ്ജു സാംസണ് വെല്ലുവിളിയായി സൂര്യകുമാര്‍ യാദവുണ്ട്. മധ്യനിരയില്‍ ഇഷാന്‍ കിഷനെയും കളിപ്പിക്കാം. ടീമില്‍ അതുപോലെ വിക്കറ്റ് കീപ്പര്‍മാരുടെ ആവശ്യവുമില്ല. കെഎല്‍ രാഹുലും, കിഷനും നല്ല കീപ്പര്‍മാരാണ്.
യശസ്വിയെ ഓപ്പണിംഗില്‍ കളിപ്പിക്കുകയും, കിഷനെ മധ്യനിരയിലേക്ക് ഇറക്കുകയും ചെയ്താല്‍ അത് ഇന്ത്യക്ക് കരുത്താവും. എന്നാല്‍ ഇരുവര്‍ക്കും പരിചയസമ്പത്ത് വളരെ കുറവാണ്. ലോകകപ്പ് പോലൊരു ടൂര്‍ണമെന്റില്‍ ഇവരെ കളിപ്പിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്. പരിചയസമ്പത്ത് നോക്കുകയാണെങ്കില്‍ സൂര്യകുമാര്‍, സഞ്ജു എന്നിവരെ പരിഗണിക്കാം. പക്ഷേ അവസാന കുറച്ച് മത്സരങ്ങളില്‍ നന്നായി കളിച്ചത് സൂര്യകുമാറിന് ഗുണം ചെയ്യും. സഞ്ജുവിന് എടുത്ത് കാണിക്കാന്‍ ഇന്നിംഗ്‌സുകളില്ലാത്തത് തിരിച്ചടിയാണ്.
ബിസിസിഐ ഇന്ന് നടക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ മത്സരത്തിനിടെ ഒരു യോഗം ചേരുന്നുണ്ട്. ഡല്‍ഹിയില്‍ നടക്കുന്ന ഈ യോഗത്തില്‍ ഗില്‍ ലോകകപ്പിലെ ബാക്കി മത്സരങ്ങള്‍ കളിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പകരക്കാരായി യശ്വസി ജെയ്‌സ്വാളിനെയും, ഗെയ്ക്വാദിനെയും തന്നെയാണ് പരിഗണിക്കുന്നത്. ഗില്ലിന് പൂര്‍ണമായ ആരോഗ്യം വീണ്ടെടുക്കാന്‍ ഒരാഴ്ച്ചയോളം വേണ്ടി വരുമെന്നാണ് റിപ്പോർട്ട്. ഇക്കാര്യമാണ് ചര്‍ച്ച ചെയ്യുക.
ഓപ്പണിംഗില്‍ ലെഫ്റ്റ് ഹാന്‍ഡ് വേണമെന്നാണെങ്കില്‍ ജെയ്‌സ്വാളിന് ഉറപ്പായും ലോകകപ്പ് അരങ്ങേറ്റമുണ്ടാവും. ഗില്‍ കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു. 48 മണിക്കൂര്‍ വിശ്രമവും ഡോക്ടര്‍മാര്‍ താരത്തിന് നിര്‍ദേശിച്ചിട്ടുണ്ട്. വ്യാഴാഴ്ച്ച വീണ്ടും ഗില്ലിന്റെ ആരോഗ്യ നില പരിശോധിക്കും. സാധാരണ സാഹചര്യത്തില്‍ ഡെങ്കിയില്‍ മുക്തനാവാന്‍ മൂന്നാഴ്ച്ചയെടുക്കും.












Click it and Unblock the Notifications